ഗ്രാമക്കോടതി ഉത്തരവിനെ തുടർന്ന് ഭര്‍തൃവീട്ടിലേക്ക് പൊലീസ് അകമ്പടിയോടെയെത്തിയ കനകദുർഗ്ഗയെ വരവേറ്റത് ശൂന്യമായ വീട്. എടുത്തുമാറ്റാവുന്ന എല്ലാ വീട്ടുസാമാനങ്ങളും വീട്ടിൽ നിന്നും നീക്കിയിട്ടുണ്ട്.
വീട്ടിൽ ആരുമില്ല. കനകദുർഗ്ഗയെ പട്ടിക കൊണ്ടടിച്ച് പരിക്കേൽപ്പിച്ചെന്ന് ആരോപണമുന്നയിക്കപ്പെട്ട അമ്മായിയമ്മയും ഭർത്താവും കുഞ്ഞും വീട്ടിലില്ല. എല്ലാവരും മറ്റൊരു വീട്ടിലേക്ക് മാറിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എല്ലാം മാറുമെന്ന ശുഭാപ്തിവിശ്വാസമാണ് കനകദുർഗ മാധ്യമപ്രവർത്തകരോട് പ്രകടിപ്പിച്ചത്. എല്ലാം കാലത്തിന് മാറ്റഖാൻ കഴിയും. എല്ലാം മാറും: അവർ പറഞ്ഞു.
ഫർണിച്ചറുകളും ഗ്യാസ് സ്റ്റൌവും പാത്രങ്ങളുമടക്കം എടുത്തു മാറ്റാൻ സാധിക്കുന്ന എല്ലാം വീട്ടിൽ നിന്നും മാറ്റിയ അവസ്ഥയിലാണ്. നേരത്തെ വീട്ടിൽ ആക്രമിക്കപ്പെട്ട സമയത്ത് കൈയിലുണ്ടായിരുന്ന ബാഗ് വീട്ടിൽത്തന്നെ പെട്ടുപോയിരുന്നു. അതിലുണ്ടായിരുന്ന പേഴ്സിൽ സ്വർണമടക്കം ഉണ്ടായിരുന്നതാണ്. അതും കാണാതായിട്ടുണ്ട്. ഒരു സോഫാ സെറ്റൊഴികെ മറ്റൊന്നും ഇപ്പോൾ വീട്ടിലില്ല.
സ്വർണം കാണാതായതു ചൂണ്ടിക്കാണിച്ച് പരാതി കൊടുത്തിട്ടുണ്ട്. നിലവിൽ കനകദുർഗ്ഗയും സുരക്ഷയ്ക്കായി വിന്യസിക്കപ്പെട്ട പൊലീസുദ്യോഗസ്ഥരുമാണ് അവിടെയുള്ളത്.