കരുണാനിധിയുടെ ആരോഗ്യനിലയിൽ നിലവിൽ അൽപം പുരോഗതിയുണ്ടെന്നാണ് അറിയുന്നത്.
കാവേരി ആശുപത്രിക്കു മുമ്പിൽ തടിച്ചുകൂടിയ ഡിഎംകെ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസിന്റെ ലാത്തിച്ചാർജിനും സാധിച്ചില്ല. നൂറുകണക്കിന് പാർട്ടി പ്രവർത്തകരാണ് തങ്ങളുടെ പ്രിയനേതാവിന്റെ ജീവനു വേണ്ടി പ്രാർത്ഥിച്ച് ആശുപത്രിക്കു മുമ്പിൽ തടിച്ചു കൂടിയിരിക്കുന്നത്. ‘യമരാജാ പോ പോ’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞാണ് പ്രവർത്തകർ കൂടി നിൽക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതെസമയം കഴിഞ്ഞദിവസം ഗുരുതരമായിത്തീർന്ന കരുണാനിധിയുടെ ആരോഗ്യനിലയിൽ നിലവിൽ അൽപം പുരോഗതിയുണ്ടെന്നാണ് അറിയുന്നത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഭക്ഷണവും വെള്ളവുമില്ലാതെ തങ്ങൾ ആശുപത്രിക്കു മുമ്പിൽ നിൽക്കുകയാണെന്നും തങ്ങൾക്ക് ‘തലൈവനെ’ തിരിച്ചുകിട്ടിയാൽ മാത്രം മതിയെന്നും പ്രവർത്തകർ പറയുന്നു. കരുണാനിധിയുടെ ഗോപാലപുരത്തുള്ള വീട്ടിനു മുമ്പിലും പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്.
ഇന്നലെ വൈകീട്ട് 9.30ന് പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നതു പ്രകാരം കരുണാനിധി മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. വിദഗ്ധരായ ഡോക്ടർമാരുടെ ഒരു പാനൽ അദ്ദേഹത്തെ തുടർച്ചയായി നിരീക്ഷിച്ച് ചികിത്സ നൽകി വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കരുണാനിധിയുടെ വീടിനു മുമ്പിലും ആശുപത്രിക്കു മുമ്പിലും സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്.