പ്രതിഷേധത്തെ തുടര്‍ന്ന് ഫേസ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത് മുങ്ങി; ഇയാള്‍ ജോലി ചെയ്യുന്ന കൊടാക് മഹീന്ദ്ര പേജിലും പ്രതിഷേധം
കത്തുവയിൽ എട്ടു വയസ്സുകാരിയെ ക്ഷേത്രത്തിൽ ഒരാഴ്ചയിലധികം പൂട്ടിയിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ക്രൂരമായ ഫേസ്ബുക്ക് കമന്റിട്ട എറണാകുളം സ്വദേസിക്കെതിരെ സോഷ്യൽ മീഡിയയിൽ രോഷം പുകയുന്നു. വിഷ്ണു നന്ദകുമാർ എന്ന എറണാകുളത്തുകാരനാണ് മനസ്സാക്ഷിയില്ലാത്ത കമന്റിട്ടതിന് പ്രതിഷേധമേറ്റു വാങ്ങുന്നത്.
“ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി, അല്ലെങ്കിൽ നാളെ ഇന്ത്യക്കെതിരെത്തന്നെ ബോംബായി വന്നേനെ” എന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് കമന്റ്. സംഭവം പ്രശ്നമായെന്നു മനസ്സിലായ വിഷ്ണു നന്ദകുമാർ ഫേസ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത് മുങ്ങി.
എട്ടു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചും ഷോക്കടിപ്പിച്ചും ക്രൂരമായി കൊലപ്പെടുത്തിയതിനെ ന്യായീകരിക്കുന്ന ഇയാളെപ്പോലൊരാളെ ജീവനക്കാരനായി വെച്ചിരിക്കരുതെന്നാവശ്യപ്പെട്ട് കൊടാക് മഹീന്ദ്ര പേജിലും പ്രതിഷേധം അരങ്ങേറുന്നുണ്ട്.കൊടാക് മഹീന്ദ്ര ബാങ്കിന്റെ എറണാകുളം പാലാരിവട്ടം ശാഖയിലാണ് ഇയാള്‍ വര്‍ക്ക് ചെയ്യുന്നത് എന്ന പ്രചരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതിഷേധം. കൊടാക് മഹീന്ദ്ര ബാങ്കിന്റെ ഫേസ്ബുക്ക് പേജിന്റെ റേറ്റിങ് കുറച്ചാണ് ആളുകൾ പ്രതികരിക്കുന്നത്.
നിര്‍ഭയയില്‍ നിന്നും ആസിഫയിലേക്ക് നാം നടന്ന അധാര്‍മ്മിക ദൂരം
കൊടാക് മഹീന്ദ്രയുടെ ഓരോ പോസ്റ്റിനു കീഴെയും പ്രതിഷേധ കമന്റുകൾ നിറയുകയാണ്. വിഷ്ണു നന്ദകുമാർ ജോലി ചെയ്യുന്ന ബ്രാഞ്ചിലേക്ക് പ്രചതിഷേധ മാർച്ച് സംഘടിപ്പിക്കാനും ചിലർ തയ്യാറെടുക്കുന്നുണ്ട്. ഇയാൾ ബാലഗോകുലം പരിപാടികളിലും ആർഎസ്എസ്സിന്റെ മറ്റു പരിപാടികളിലും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
പ്രതിഷേധം കനക്കുന്നുണ്ടെങ്കിലും കൊടാക് മഹീന്ദ്ര ഇതുവരെ പ്രതികരിച്ചിട്ടില്ല.