സോമരാജനെന്ന കയര്‍ ഫാക്ടറി മുതലാളിയെ നക്‌സലൈറ്റുകള്‍ ഉന്മൂലനം ചെയ്ത കേസിലായിരുന്നു ജോയി ശിക്ഷിക്കപ്പെട്ടത്
കേരളത്തിലെ രണ്ടാം നക്‌സലൈറ്റ് കാലഘട്ടത്തിലെ അവസാനത്തെ നക്‌സലൈറ്റ് തടവുകാരന്‍ എന്ന ഖ്യാതി നേടിയ സഖാവ് ജോയിക്ക് പരോള്‍ അനുവദിച്ചു. 1986-ല്‍ ആലപ്പുഴ കാഞ്ഞിരംചിറയില്‍ സോമരാജനെന്ന കയര്‍ ഫാക്ടറി മുതലാളിയെ നക്‌സലൈറ്റുകള്‍ ഉന്മൂലനം ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട് ദീര്‍ഘനാള്‍ തടവറയിലായിരുന്ന സി.എ. ജോസഫെന്ന ജസ്റ്റിന്‍ ജോയി മുപ്പത്ത് ദിവസത്തേ പരോള്‍ കാലാവധിയിലാണ് പുറത്തിറങ്ങിയിരിക്കുന്നതെന്ന് ബന്ധുക്കള്‍ അഴിമുഖം പ്രതിനിധിയോട് പ്രതികരിച്ചു.
സര്‍ക്കാരേ, മോചിപ്പിക്കേണ്ടത് ജോസഫിനെയാണ്; അരങ്ങിലെ ക്രിസ്തു ഇപ്പോഴും പൂജപ്പുര ജയിലില്‍
ഇടയ്ക്ക് ജയില്‍ മോചിതനായിരുന്നുവെങ്കിലും 2011-ല്‍ ജോസഫിനെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. ആ അറസ്റ്റ് വാര്‍ത്തയില്‍ പത്രങ്ങളൊക്കെ എഴുതിയത് ജോസഫ് പരോളിലിറങ്ങി മുങ്ങിയെന്നും ഈ കാലയളവില്‍ വിവിധയിടങ്ങളിലായി സംഘടന പ്രവര്‍ത്തനം നടത്തുകയും ചെയ്തുവെന്നാണ്. 2003 ല്‍ ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസ് തീവച്ചകേസില്‍ പതിനൊന്നാം പ്രതിയുമായി (ഈ കേസില്‍ ജോസഫ് കുറ്റക്കാരനാണെന്നു കണ്ടെത്താന്‍ സാധിച്ചില്ല).
അന്ന് ഇതിനെക്കുറിച്ച് മകള്‍ മഞ്ജു എം ജോയി പ്രതികരിച്ചത് ‘തന്റെ രോഗവുമായി ജയിലിലേക്കു പോയാല്‍ തിരിച്ചുവരില്ലെന്ന ആശങ്ക, ഭാര്യയോടും കുട്ടികളോടും ഒപ്പം ജീവിക്കാനുള്ള കൊതി, ഇതായിരുന്നു പരോള്‍ കഴിഞ്ഞിട്ടും തിരിച്ചുപോകുന്നതില്‍ നിന്നും തടഞ്ഞത്. അല്ലാതെ പരാളോലിറങ്ങി മുങ്ങുകയോ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കു പോവുകയോ ചെയ്തിട്ടില്ല’ എന്നാണ്.
കൊടും ക്രിമിനലുകളെ വരെ സര്‍ക്കാര്‍ ഇളവ് നല്‍കി വെറുതെ വിടുകയാണെന്നും ആരോപിച്ച് പലരും ജോയിയുടെ ശിക്ഷയിലും ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇത്തവണ ആറര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് സഖാവ് ജോയി പുറത്തിറങ്ങിയത്. മകള്‍ മഞ്ജുവിനും കൊച്ചുമകള്‍ക്കുമൊപ്പം ഇന്നലെ ആലപ്പുഴയിലെ വീട്ടില്‍ എത്തിയ ജോയിക്ക് ഈ വിഷുവിന് കിട്ടിയ കൈനീട്ടമാണ് ഈ പരോള്‍