UPDATES

ട്രെന്‍ഡിങ്ങ്

കെവിൻ വധം ദുരഭിമാനക്കൊലയാണെോയെന്ന കാര്യത്തിൽ വിധി ഏഴിന്; കൊലയ്ക്കു കാരണം ജാതീയ അന്തരമെന്ന് പ്രൊസിക്യൂഷൻ

കഴിഞ്ഞ മെയ്27നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും ഉള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

കെവിന്‍ വധം ദുരഭിമാനക്കൊലയായി പരിഗണിക്കണമോ എന്ന കാര്യത്തില്‍ നവംബര്‍ ഏഴിന് കോടതി ഉത്തരവ് പറയും. ഇന്ന് നടന്ന വാദത്തില്‍ കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷനും അല്ലെന്ന് പ്രതിഭാഗവും വാദിച്ചു. കെവിന്‍ കൊലക്കേസ് ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇന്ന് വാദം കേട്ടത്. കോട്ടയം സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. നീനുവിന്റെ ബന്ധുക്കള്‍ കെവിനെ കൊല്ലാന്‍ കാരണമായത് ജാതീയമായ അന്തരമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഈ വാദം കോടതി അംഗീകരിച്ചാല്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാവും. മുമ്പ് കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി നല്‍കിയത്. കെവിനെ പ്രതികള്‍ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്ന് മുമ്പ് പോലീസ് കോടതിയെ അറിയിച്ചിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കഴിഞ്ഞ മെയ്27നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും ഉള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കോട്ടയം മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്ന് കെവിനേയും കെവിന്റെ ബന്ധുവായ അനീഷിനേയും നീനുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെട്ട അക്രമിസംഘം തട്ടിക്കൊണ്ട് പോവുകയും കൊലപ്പെടുത്തുകയുമായിരുന്നു. ദളിത്‌ക്രൈസ്തവ വിഭാഗത്തില്‍ പെട്ട കെവിന്‍ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള എതിര്‍പ്പാണ് തട്ടിക്കൊണ്ട് പോകലിലും കൊലപാതകത്തിലും കലാശിച്ചത്. അക്രമികള്‍ തട്ടിക്കൊണ്ട് പോയി ഒരു ദിവസത്തിന് ശേഷം തെന്മല ചാലിയേക്കരയിലെ പുഴയില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. തെന്മലക്ക് സമീപം ചാലിയേക്കരയില്‍ വച്ച് കെവിന്‍ രക്ഷപെട്ടു എന്നായിരുന്നു പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ കെവിന്‍ രക്ഷപെട്ട സ്ഥലത്തിന് സമീപത്തായി ചാലിയേക്കര പുഴയുണ്ടെന്ന കാര്യം അക്രമിസംഘത്തിന് അറിയാമായിരുന്നു. കെവിനെ അക്രമി സംഘം അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ അവശനായ കെവിനെ പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അക്രമിസംഘം പിന്തുടര്‍ന്നുവെന്നും അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഷാനുവിന്റെ നേതൃത്വത്തിലായിരുന്നു തട്ടിക്കൊണ്ട് പോവലും അക്രമവുമെങ്കിലും സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ നീനുവിന്‍രെ അച്ഛന്‍ ചാക്കോയാണെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഷാനുവാണ് കേസില്‍ ഒന്നാം പ്രതി. ചാക്കോ അഞ്ചാം പ്രതിയാണ്.

നരഹത്യ, തട്ടിക്കൊണ്ട് പോവല്‍, തട്ടിക്കൊണ്ടുപോയി വിലപേശല്‍, സംഘംചേര്‍ന്നുള്ള ആക്രമണം, ഗൂഢാലോചന, ഭവനഭേദനം എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അന്വേഷണ സംഘം 87 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. കെവിനെ കാണാതായതായി ഭാര്യ നീനു നല്‍കിയ പരാതിയില്‍ നടപടിയെടുക്കാതെ വൈകിപ്പിച്ച ഗാന്ധിനഗര്‍ എഎസ്‌ഐ എം എസ് ഷിബു അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം തുടരുകയാണ്. നീനു ഇപ്പോള്‍ കെവിന്റെ കുടുംബത്തോടൊപ്പമാണ് താമസം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍