മാധ്യമങ്ങൾ അടിസ്ഥാന വിശകലനം പോലും നടത്താതെ വാർത്ത തള്ളുന്നതിനെ മാധ്യമപ്രവര്‍ത്തക കൂടിയായ തരാർ വിമർശിച്ചു.
താൻ ശശി തരൂരിനെ വിവാഹം ചെയ്യുന്നുവെന്ന വ്യാജവാർത്തയുണ്ടാക്കി പ്രചരിപ്പിക്കുന്നവരെയും ട്രോളടിക്കുന്നവരെയും വിമർശിച്ച് പാകിസ്താനി മാധ്യമപ്രവർത്തക മെഹർ തരാർ രംഗത്ത്. തരൂരിന്റെ പേരിൽ സൃഷ്ടിക്കപ്പെട്ട ഒരു വ്യാജ ട്വിറ്റർ അക്കൗണ്ടില്‍ നിന്നാണ് ഈ വാർത്ത പുറപ്പെട്ടത്. വെറും 66 പേർ മാത്രമുള്ള ഒരു ട്വിറ്റർ അക്കൗണ്ടിനെ ആധാരമാക്കി മാധ്യമങ്ങൾ പോലും വാർത്തയുണ്ടാക്കുന്നതിനെയും തരാർ വിമർശിച്ചു. സിഎൻഎൻ ന്യൂസ് (@CNNNewsI8) ഈ വാർത്ത ട്വീറ്റ് ചെയ്തിരുന്നു.
മാധ്യമങ്ങൾ അടിസ്ഥാന വിശകലനം പോലും നടത്താതെ വാർത്ത തള്ളുന്നതിനെ മാധ്യമപ്രവര്‍ത്തക കൂടിയായ തരാർ വിമർശിച്ചു.
വ്യാജവാർത്ത ട്വീറ്റ് ചെയ്ത സിഎൻഎൻ തരാറിന്റെ വിമർശനം ട്വീറ്റ് ചെയ്യപ്പെട്ടതോടെ അത് റീട്വീറ്റ് ചെയ്തു. ദുബൈയിൽ വെച്ച് ഇരുവരും തമ്മിൽ വിവാഹിതരാകുമെന്ന് തങ്ങളുടെ ‘സോഴ്സസ്’ പറഞ്ഞു എന്ന തരത്തിലായിരുന്നു ട്വീറ്റ്. സോഴ്സ് ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. മെഹർ തരാറിന്റെ ട്വീറ്റ് വന്നതോടെയാണ് അത് 66 പേർ ഫോളോ ചെയ്യുന്ന, തരൂരിന്റെ പേരിലുണ്ടാക്കിയ ഒരു വ്യാജ ട്വിറ്റർ അക്കൗണ്ടാണെന്ന് വെളിപ്പെട്ടത്.
ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും ഈ വ്യാജ വാർത്ത കിട്ടിയപാടെ ഷെയർ ചെയ്തിരുന്നു. പിന്നീട് അബദ്ധം മനസ്സിലായതോടെ ‘ഫെയ്ക്ക് ആണെന്ന് തോന്നുന്നു’ എന്ന് ട്വീറ്റ് ചെയ്തു.