നമ്പി നാരായണന് നീതി വേഗത്തിൽ ലഭിച്ചുവെന്നും അതിന് കാരണമായത് അദ്ദേഹത്തിന്റെ ജാതിയാണെന്നും പ്രസ്താവിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് യൂത്ത് ലീഗ് ജില്ലാക്കമ്മറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെറ്റായ കേസിൽ പീഡിപ്പിക്കപ്പെട്ട നമ്പി നാരായണന് നഷ്ടപരിഹാരം വേഗത്തിൽ നൽകിയ സംസ്ഥാന സർക്കാരിന്റെ നടപടിയും ജാതിപരമാണെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി അദ്ദേഹത്തിന് 50 ലക്ഷം രൂപ കൊടുത്തു. എട്ടാഴ്ചയ്ക്കുള്ളിൽ കൊടുക്കണമെന്നായിരുന്നു കോടതിയുത്തരവെങ്കിലും ഒരുദിവസം പോലും വൈകാതെ പണം കൈമാറിയെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി. ഇതിനു കാരണം അദ്ദേഹം ബ്രാഹ്മണനായിരുന്നു എന്നതാണെന്നും ഫിറോസ് വിശദീകരിച്ചു.
വർഷങ്ങളോളം ജയിലിലടയ്ക്കപ്പെട്ട് നിരപരാധികളാണെന്നു കണ്ട് വിട്ടയയ്ക്കപ്പെട്ട എത്രയോ ആദിവാസികളും മുസ്ലിങ്ങളുമുണ്ട്. അവർക്ക് ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരമോ അംഗീകാരമോ നൽകിയോ എന്നും ഫിറോസ് ചോദിച്ചു.