സ്ഥിതിഗതികൾ വിലയിരുത്താൻ നാളെയും ദേശീയ ദുരന്തനിവാരണ സമിതി യോഗം ചേരും.
കേരളത്തിലെ പ്രളയക്കെടുതി ചർച്ച ചെയ്യാൻ ദേശീയ ദുരന്തനിവാരണ സമിതി (NCMC) ഇന്ന് കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസത്തിനിടെ ഇത് രണ്ടാംതവണയാണ് എന്‍സിഎംസി യോഗം നടക്കുന്നത്. കാബിനറ്റ് സെക്രട്ടറി പികെ സിൻഹയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
കേരളത്തിലെയും തമിഴ്നാട്ടിലെയും ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസിലൂടെ യോഗം ബന്ധപ്പെട്ട് സാഹചര്യങ്ങൾ വിലയിരുത്തി. ആർമി, നേവി, എയർ ഫോഴ്സ്, കോസ്റ്റ് ഗാർഡ്, ദേശീയ ദുരന്തപ്രതിരോധ സേന എന്നീ ഏജൻസികളെ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കൂടുതലായി സന്നാഹപ്പെടുത്താൻ യോഗം തീരുമാനിച്ചു.
ബോട്ടുകൾ, ഹെലികോപ്റ്ററുകള്‍, ലൈഫ് ജായ്ക്കറ്റുകൾ, റെയിൻകോട്ടുകൾ തുടങ്ങിയ സന്നാഹങ്ങൾ ഏർപ്പാടാക്കാൻ മേൽപ്പറഞ്ഞ ഏജൻസികളോട് ആവശ്യപ്പെടും. കൂടുതൽ മോട്ടോറൈസ്ഡ് ബോട്ടുകൾ ആവശ്യമാണെന്ന് കേരളത്തിന്റെ ചീഫ് സെക്രട്ടറി യോഗത്തിൽ പറഞ്ഞു.
നിലവിൽ കേന്ദ്രം നൽകിയിട്ടുള്ളത് 339 മോട്ടോറൗസ്ഡ് ബോട്ടുകളാണ്. 1400 ലൈഫ് ജായ്ക്കറ്റുകൾ, 2000 ബ്വോയ്സ്, 13 ലൈറ്റ് ടവറുകൾ, 100 റെയിൻകോട്ടുകൾ എന്നിവയും കേന്ദ്രം നൽകിയിരുന്നു. ഇവയുടെയെല്ലാം എണ്ണം കൂട്ടും. കൂടുതലായി 72 മോട്ടോറൈസ്ഡ് ബോട്ടുകൾ കൂടി കേന്ദ്രം എത്തിക്കും.
ഭക്ഷണപ്പൊതികളും ദുരന്തനിവാരണ സമിതിയുടെ നിർദ്ദേശപ്രകാരം വിവിധ ഏജൻസികൾ എത്തിക്കും.
ഇന്ത്യൻ നേവി 51 ബോട്ടുകളും ഡൈവിങ് ടീമുകളെയും എത്തിച്ചിട്ടുണ്ട്. ഇന്ത്യൻ എയർഫോഴ്സിന്റെ 23 ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിലുണ്ട്.
സ്ഥിതിഗതികൾ വിലയിരുത്താൻ നാളെയും ദേശീയ ദുരന്തനിവാരണ സമിതി യോഗം ചേരും.