സബ്സിഡി ഉണ്ടെങ്കില്‍ ലിറ്ററിന് 13 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. എന്നാല്‍ സബ്സിഡി ഇല്ലാത്തതിനാല്‍ ലിറ്ററിന് 70 രൂപ നിരക്കിലാണ് മണ്ണെണ്ണ വാങ്ങേണ്ടി വരിക
അരിക്ക് പിന്നാലെ മണ്ണെണ്ണ നല്‍കുന്നതിലും കേരളത്തോട് കേന്ദ്രത്തിന്‍റെ അവഗണന. പ്രളയം നേരിടുന്നതിന്‍റെ ഭാഗമായി സൗജന്യ മണ്ണെണ്ണ വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. 12000 കിലോ ലിറ്റര്‍ മണ്ണെണ്ണ കേരളത്തിന് നല്‍കും. എന്നാല്‍ സബ്സിഡി ഉണ്ടാകില്ലെന്നാണ് കേന്ദ്രം തീരുമാനം. പ്രളയച്ചുഴിയിൽ കടുത്ത പ്രതിസന്ധി നേരിടുന്ന കേരളത്തോട് കേന്ദ്രം അനുഭാവപൂർണമായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് ആക്ഷേപം പരക്കെ നില നിൽക്കുന്ന ഈ അവസരത്തിൽ മണ്ണെണ്ണയുടെ നിർദേശവും തള്ളിയത് വലിയ പ്രതിഷേധങ്ങൾക്കു വഴി തെളിയിക്കാൻ സാധ്യത ഉണ്ട്.
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍റെ ഉത്തരവ് ലഭിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോട്ട് ചെയ്തിട്ടുണ്ട്.
സബ്സിഡി ഉണ്ടെങ്കില്‍ ലിറ്ററിന് 13 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. എന്നാല്‍ സബ്സിഡി ഇല്ലാത്തതിനാല്‍ ലിറ്ററിന് 70 രൂപ നിരക്കിലാണ് മണ്ണെണ്ണ വാങ്ങേണ്ടി വരിക. പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് വലിയ തിരിച്ചടിയാകുകയാണ് മണ്ണെണ്ണയ്ക്ക് സബ്സിഡി പോലും നല്‍കാത്തത്.
നേരത്തേ ഇതേ അനുഭവമായിരുന്നു അരിയുടെ കാര്യത്തിലും ഉണ്ടായത്. അരി കിലോ 25 രൂപയ്ക്ക് നല്‍കൂ എന്നാണ് കേന്ദ്രം ആദ്യം അറിയിച്ചത്. പിന്നീട് ഇത് വിവാദമായതോടെ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ ഇത് പിന്‍വലിക്കുകയായിരുന്നു.