പാർലമെന്ററി പാർട്ടി യോഗത്തി മുൻപ് കെഎം മാണിയും പിജെ ജോസഫും രഹസ്യയോഗം ചേർന്നിരുന്നു.
പാർലമെന്ററി പാർട്ടി യോഗത്തിൽ വെച്ച് നേതാക്കൾ ഒന്നടങ്കം ആവശ്യപ്പെട്ടതു കൊണ്ടാണ് രാജ്യസഭാ സ്ഥാനാർത്ഥിയാകാമെന്ന് താൻ സമ്മതിച്ചതെന്ന് കേരള കോൺഗ്രസ്സ് എം നേതാവ് ജോസ് കെ മാണി പറഞ്ഞു. പാർട്ടി വളരെ നിർണായകമായ ഒരു സാഹചര്യത്തിലൂടെ കടന്നു പോകുന്നതിനാൽ താൻ തന്നെ സ്ഥാനാർത്ഥിത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു നേതാക്കൾ. ഇതിന് താൻ വഴങ്ങിക്കൊടുക്കുകയായിരുന്നെന്നും ജോസ് കെ മാണി.
പാലായിൽ കെഎം മാണിയുടെ വീട്ടിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം വന്നത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും.
നിലവിൽ കോട്ടയത്തു നിന്നുള്ള എംപിയാണ് ജോസ് കെ മാണി. പാർലമെന്ററി പാർട്ടി യോഗത്തി മുൻപ് കെഎം മാണിയും പിജെ ജോസഫും രഹസ്യയോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാൻ ധാരണയായതെന്നാണ് വിവരം.
2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് കേരളാ കോൺഗ്രസ്സിന് നൽകാമെന്ന് കോൺഗ്രസ്സ് പറഞ്ഞിരുന്നെങ്കിലും സീറ്റ് നിലനിർത്തുന്ന കാര്യത്തിൽ മാണിക്കും കുടുംബത്തിനും ആത്മവിശ്വാസമില്ല. ഇതാണ് രാജ്യസഭാ സീറ്റ് നേടിയെടുക്കുന്നതിലേക്ക് മാണിയെ നയിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ സഹായത്തോടെ നടത്തിയ നീക്കങ്ങൾ വിജയിച്ചതോടെ കേരളത്തിലെ കോൺഗ്രസ്സിന് വലിയൊരു തിരിച്ചടിയാണ് ലഭിച്ചത്.