UPDATES

ട്രെന്‍ഡിങ്ങ്

‘കേരളത്തിൽ സംഘപരിവാറിന് പ്രത്യേക നിയമമില്ല; അക്രമം നടത്തിയാൽ നിയമത്തിനു മുന്നിലെത്തും’: മോദിക്ക് പിണറായിയുടെ മറുപടി

“സംഘപരിവാറില്‍പെട്ട അക്രമികൾക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യുപിയും ഗുജറാത്തും ഉള്‍പ്പെടെ ബി.ജെ.പി. ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. ആ പരിരക്ഷ കേരളത്തില്‍ ലഭിക്കില്ല.”

പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്ഷേപിക്കുന്നത് രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാനപാലനമുള്ള നാടിനെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ബിജെപിക്കാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമുണ്ടെന്ന് എന്തടിസ്ഥാനത്തിലാണ് മോദി പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാന പാലനമുള്ള കേരളത്തെയും കേരള ജനതയെയും പ്രധാനമന്ത്രി വ്യാജപ്രചാരണത്തിലൂടെ അവഹേളിക്കുന്നത് പ്രതിഷേധാർഹമാണെന്നും പിണറായി വിജയൻ പറഞ്ഞു.

അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നു കേന്ദ്ര സര്‍ക്കാരിന്റെ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംഘപരിവാറില്‍പെട്ട അക്രമികൾക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യുപിയും ഗുജറാത്തും ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. ആ പരിരക്ഷ കേരളത്തില്‍ ലഭിക്കില്ല. കേരളത്തിൽ സംഘപരിവാറിന് പ്രത്യേക നിയമമില്ലെന്നും ഫേസ്ബുക്കിലിട്ട കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയന്റെ കുറിപ്പ്

പ്രധാനമന്ത്രി എന്ന ഉന്നതമായ സ്ഥാനത്തിന് ചേർന്നതല്ല കേരളത്തെക്കുറിച്ചു നരേന്ദ്ര മോഡി വാരാണസിയിൽ നടത്തിയ പരാമർശങ്ങൾ. കേരളത്തില്‍ ബി.ജെ.പി.ക്കാര്‍ക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് എന്ന് എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത്? ഏതു ബിജെപിക്കാരനാണ് പുത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തത്?

രാജ്യത്ത് ഏറ്റവും സമാധാനവും മികച്ച ക്രമസമാധാന പാലനവുമുള്ള കേരളത്തെയും കേരളജനതയേയും പ്രധാനമന്ത്രി തന്നെ ഇത്തരത്തിൽ വ്യാജപ്രചാരണത്തിലൂടെ അവഹേളിക്കുന്നതു പ്രതിഷേധാർഹമാണ്. അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നു കേന്ദ്ര സര്‍ക്കാരിന്‍റെ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരം അബദ്ധ പ്രസ്താവന നടത്തുന്നതിനു മുൻപ് ആ കണക്കു നോക്കാൻ പ്രധാനമന്ത്രി തയാറാകാഞ്ഞത് അത്ഭുതകരമാണ്.

സംഘപരിവാറില്‍പെട്ട അക്രമികൾക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യുപിയും ഗുജറാത്തും ഉള്‍പ്പെടെ ബി.ജെ.പി. ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. ആ പരിരക്ഷ കേരളത്തില്‍ ലഭിക്കില്ല. ഇവിടെ സംഘ പരിവാറിന് പ്രത്യേക നിയമമില്ല. അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും.

വര്‍ഗീയത ഇളക്കിവിട്ട് സമാധാനവും ജനങ്ങളുടെ സ്വൈരജീവിതവും തകര്‍ക്കാന്‍ ആര്‍.എസ്.എസ്. നേതൃത്വത്തില്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാണ് അത്തരം കലാപനീക്കങ്ങളെ പ്രതിരോധിക്കുന്നത്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്‍റെയും ശക്തികള്‍ക്ക് കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെ ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കും എന്ന ഭീതിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് പ്രേരണയാകുന്നത്.

എന്തു നുണയും പ്രചരിപ്പിക്കാന്‍ മടിയില്ലാത്ത കൂട്ടരാണ് ആര്‍.എസ്.എസ്. നുണ പ്രചരിപ്പിക്കുന്നതിന് അവര്‍ക്ക് പ്രത്യേക രീതിയും സംവിധാനവുമുണ്ട്. രാജ്യത്തിന്‍റെ പലഭാഗത്തും ഇക്കൂട്ടര്‍ വര്‍ഗ്ഗീയ ലഹളകള്‍ ഉണ്ടാക്കിയത് നുണ പ്രചരിപ്പിച്ചാണ്. ഇത്തരം നുണകള്‍ ആവര്‍ത്തിക്കാന്‍ മതസൗഹാര്‍ദത്തിനും സമാധാന ജീവിതത്തിനും പേരുകേട്ട കേരളത്തെ പശ്ചാത്തലമാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍