ഒഴിവുവരുന്ന രാജ്യസഭാ സീറ്റിന് കേരള കോൺഗ്രസ്സിനു കൂടി അർഹതയുണ്ടെന്ന വാദവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി രംഗത്തുണ്ട്.
ഒഴിവു വരുന്ന രാജ്യസഭാ സീറ്റിനു വേണ്ടി കേരളാ കോൺഗ്രസ്സ് ചരടുവലി മുറുകിയ സാഹചര്യത്തിൽ പിജെ കുര്യൻ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. കേരളാ കോൺഗ്രസ്സിന് രാജ്യസഭാ സീറ്റ് നൽകരുതെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അറിയുന്നു.
രാജ്യസഭാ സീറ്റിൽ മത്സരിപ്പിക്കാൻ ചില പേരുകൾ കുര്യൻ നിർദ്ദേശിച്ചിട്ടുള്ളതായും അറിയുന്നു. പിടി ചാക്കോ, ഷാനിമോൾ ഉസ്മാൻ, രാജ്മോഹൻ ഉണ്ണിത്താൻ, എംഎം ഹസ്സൻ, വിഎം സുധീരൻ, പിസി വിഷ്ണുനാഥ് എന്നീ പേരുകളാണ് കുര്യൻ നിർദ്ദേശിച്ചത്. നേരത്തെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് കുര്യൻ ചരടുവലികൾ നടത്തുന്നതായി അഭ്യൂഹങ്ങൾ വരികയും കുര്യൻ അത് നിഷേധിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എംഎം ഹസ്സനെ രാജ്യസഭയിലേക്ക് കുര്യൻ നിർദ്ദേശിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ഒഴിവുവരുന്ന രാജ്യസഭാ സീറ്റിന് കേരള കോൺഗ്രസ്സിനു കൂടി അർഹതയുണ്ടെന്ന വാദവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി രംഗത്തുണ്ട്. കേരളാ കോൺഗ്രസ്സിന്റെ യുഡിഎഫ് പുനപ്രവേശത്തിന് ചുക്കാൻ പിടിക്കുന്നത് കുഞ്ഞാലിക്കുട്ടിയാണ്. ഇതുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾക്കായി കോൺഗ്രസ്സ് നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ച് കുഞ്ഞാലിക്കുട്ടി ദില്ലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
രാജ്യസഭാ സീറ്റ് അടക്കമുള്ള ചില ഡിമാൻഡുകൾ കേരളാ കോൺഗ്രസ്സ് മുമ്പോട്ടു വെച്ചിട്ടുണ്ട്. ഇവയെല്ലാം ഇന്ന് ചർച്ചയാകും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുമ്പ്, രാജ്യ,സഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പിൽ നിന്ന് തങ്ങൾ മാറി നില്‍ക്കുമെന്ന് കേരളാ കോൺഗ്രസ്സ് പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് മഞ്ഞുരുകിയതും ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണയറിയിച്ച് മാണി രംഗത്തു വന്നതും.