UPDATES

ന്യൂസ് അപ്ഡേറ്റ്സ്

13കാരിയെ പീഡിപ്പിച്ച പ്രതി മരണം വരെ തടവിൽ കഴിയണം: പോക്സോ നിയമപ്രകാരം കേരളത്തിലെ ആദ്യ തടവുശിക്ഷ; വിധി വന്നത് 8 മാസത്തിനുള്ളിൽ

പെൺകുട്ടിയുടെ അമ്മ വിചാരണാവേളയിൽ പ്രതിഭാഗത്തേക്ക് കൂറു മാറിയിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് ജീവിതകാലം മുഴുവൻ‍ തടവിൽ കഴിയണമെന്ന് കോടതി. 13കാരിയെ മാതാവിന്റെ മുമ്പിലിട്ട് പീഡിപ്പിച്ച ഉപ്പള ബന്തിയോട് പഞ്ചത്തൊട്ടി അബ്ദുൾ കരീം എന്ന 34കാരനാണ് കാസറഗോഡ് അഡീഷണൽ സെഷൻസ് കോടതി മരണം വരെ തടവുശിക്ഷ വിധിച്ചത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്സോ നിയമപ്രകാരം കേരളത്തിൽ ആദ്യത്തെ തടവുശിക്ഷയാണിത്. പ്രതി 50,000 രൂപ പിഴയൊടുക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഇരയായ പെൺകുട്ടിക്ക് നൽകണം.

കേസ്സെടുത്ത് എട്ടു മാസത്തിനുള്ളിൽ വിധി വന്നെന്ന പ്രത്യേകതയുമുണ്ട് ഈ കേസിന്. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് അതിക്രമം നടന്നത്. പെണ്‍കുട്ടിയും അമ്മയും താമസിക്കുന്ന വാട ക്വാർട്ടേഴ്സിലെത്തി പ്രതി പീഡിപ്പിക്കുകയായിരുന്നു. അമ്മയോടൊപ്പം സ്റ്റേഷനിലെത്തി പരാതി നൽകി. അമ്മയ്ക്കു നേരെ കത്തി വീശുമ്പോൾ തടഞ്ഞ കുട്ടിയുടെ കൈയിലും കഴുത്തിലും മുറിയുകയും ചെയ്തിരുന്നു. പ്രതി തന്നെ മുൻപും പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി മൊഴി നൽകി. സിഐ കെ പ്രേംസദനാണ് കേസ് അന്വേഷിച്ചത്. വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

പെൺകുട്ടിയുടെ അമ്മ വിചാരണാവേളയിൽ പ്രതിഭാഗത്തേക്ക് കൂറു മാറിയിരുന്നു.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ കേസ്സെടുത്ത് ഒരു വർഷത്തിനകം കോടതി നടപടികൾ പൂർത്തിയാക്കണമെന്ന സുപ്രീംകോടതി നിർദ്ദേശപ്രകാരം കേരളത്തിൽ ഏറ്റവും വേഗത്തിൽ വിധി പറയുന്ന പോക്സോ കേസാണിത്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്ക് കർശന ശിക്ഷ നൽകുന്ന ‘നിർഭയ’ നിയമഭേദഗതി പ്രകാരം കേരളത്തിലെ ആദ്യ ശിക്ഷാവിധി പ്രഖ്യാപിച്ചതും ഇതേ കോടതിയാണ്. രണ്ട് പ്രതികൾക്ക് 20 വർഷം വീതം കഠിനതടവാണ് ശിക്ഷ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍