അഭിഷേകാത്മി മലയിലെ ധ്യാനകേന്ദ്രത്തിലെത്തിയ വൈക്കം ഡിവൈഎസ്പി സുഭാഷും സംഘവും വൈദികരിൽ നിന്നും മൊഴിയെടുത്തു.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിലെത്തി തെളിവെടുത്തു. താൻ ആദ്യമായി പീഡനവിവരം പറഞ്ഞത് അട്ടപ്പാടിയിലെ സെഹിയോൻ ധ്യാനകേന്ദ്രത്തിലെ വൈദികനോടായിരുന്നെന്നും അവിടെ നിന്നുള്ള പിന്തുണയാണ് പീഡനവിവരം പുറത്തു പറയാൻ കാരണമെന്നും കന്യാസ്ത്രീ മൊഴി നൽകിയിരുന്നു.
അഭിഷേകാത്മി മലയിലെ ധ്യാനകേന്ദ്രത്തിലെത്തിയ വൈക്കം ഡിവൈഎസ്പി സുഭാഷും സംഘവും വൈദികരിൽ നിന്നും മൊഴിയെടുത്തു. നാല് മണിക്കൂറോളം നീണ്ടു നിന്നു ഇതെന്നാണ് റിപ്പോർട്ട്.
2016ലാണ് കന്യാസ്ത്രീ ധ്യാനകേന്ദ്രത്തിലെത്തിയത്. ഇവിടെ കുമ്പസാരിച്ചപ്പോൾ പീഡനവിവരം അറിയിച്ചെന്നായിരുന്നു മൊഴി. ബിഷപ്പിന്റെ പീഡനം തുടരാൻ അനുവദിക്കരുതെന്ന് ധ്യാനകേന്ദ്രത്തിലെ വൈദികൻ ഉപദേശിക്കുകയായിരുന്നു. മഠത്തിൽ നിന്ന് പുറത്താക്കുകയാണെങ്കിൽ ധ്യാനകേന്ദ്രത്തിൽ അഭയം നൽകാമെന്ന് വൈദികൻ വാക്കു നൽകി. ഈ ധൈര്യത്തിലാണ് കന്യാസ്ത്രീ പരാതി നൽകാൻ തീരുമാനിച്ചത്.
ധ്യാനത്തിൽ പങ്കെടുത്തവരെ കുമ്പസാരിപ്പിച്ച 12 വൈദികരിൽ നിന്നും പൊലീസ് മൊഴിയെടുത്തു. വൈദികർക്ക് കന്യാസ്ത്രീയെ അറിയില്ലെന്നാണ് ധ്യാനകേന്ദ്രത്തിന്റെ നടത്തിപ്പുകാർ പറയുന്നത്.