സിപിഎം ജില്ലാക്കമ്മറ്റി നൽകിയ പരാതിയിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്.
സിപിഎം തിരുവനന്തപുരം ജില്ലാക്കമ്മറ്റി ഓഫീസിൽ പൊലീസ് നടത്തിയ പരിശോധന ചട്ടവിരുദ്ധമായാണെന്ന വാദത്തെ എതിർത്ത് എസ്പി ചൈത്ര ജോൺ. മുഖ്യപ്രതി ഓഫീസിലുണ്ടെന്ന വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ചൈത്ര തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. സ്റ്റേഷനിൽ ജിഡി എൻട്രി രേഖപ്പെടുത്തിയിരുന്നതായും ചൈത്ര ജോൺ പറയുന്നു.
അനുമതിയില്ലാതെ രാത്രിയിൽ കടന്നുകയറി പരിശോധന നടത്തേണ്ട ആവശ്യമില്ലായിരുന്നെന്നും എസ്പിക്കെതിരെ നടപടി വേണമെന്നുമാണ് സിപിഎം സർക്കാരിനോട് ആവശ്യപ്പെടുന്നത്. എന്നാൽ കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജില്ലാക്കമ്മറ്റി ഓഫീസിലുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ പരിശോധന നടത്തിയതെന്നാണ് എസ്പി ചൈത്ര സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകിയത്.
അതെസമയം രാത്രിയിൽ ഓഫീസിൽ കയറി പരിശോധിച്ചതിനു പിന്നിൽ ഗൂഢോദ്ദേശ്യമുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിക്കുന്നു. താൻ ഡിസിപി ചൈത്ര ജോണിനെ വിരട്ടിയെന്നാണ് മാധ്യമങ്ങളിൽ വന്നത്. എന്നാൽ താൻ ആശുപത്രിയിൽ ചികിത്സയുമായി കഴിയുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.
ഇതെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം ജില്ലാക്കമ്മറ്റി നൽകിയ പരാതിയിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്.