രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി ജയിലിൽ കഴിയുന്ന മാതാപിതാക്കളുടെ മകളെ രജീഷ് പോൾ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം വന്നത്.
ജയിലിൽ കഴിയുകയായിരുന്ന മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസിൽ ആക്ടിവിസ്റ്റായ രജീഷ് പോൾ അറസ്റ്റിലായെന്ന് റിപ്പോർട്ട്. ചെമ്പേരി ഇടച്ചേരിപ്പാട്ട് രജീഷ് പോൾ അറസ്റ്റിലായെന്ന് ഡൂൾ ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിലാത്തറയിലാണ് ഇയാൾ താമസിച്ചു വന്നിരുന്നത്.
രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി ജയിലിൽ കഴിയുകയായിരുന്ന മാതാപിതാക്കളുടെ പ്രായപൂർത്തിയാകാത്ത മകളെ രജീഷ് പോൾ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം വന്നത്. ഈ പെൺകുട്ടി തന്നെയാണ് പിന്നീട് ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യങ്ങൾ പുറത്തുപറഞ്ഞത്. കോഴിക്കോട് വെച്ച് നടന്ന ‘അമാനവ സംഗമ’ത്തിന്റെ നേതൃനിരയിലുണ്ടായിരുന്നയാളാണ് രജീഷ് പോൾ.
2012 മുതൽ 2013 വരെയുള്ള കാലയളവിൽ രജീഷ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകട്ടി ആരോപിച്ചത്. അന്ന് 16 വയസ്സായിരുന്നു പ്രായം. ഒരു അവധിക്കാലത്ത് പീഡിപ്പിച്ചതിനു ശേഷം ചിത്രങ്ങൾ ഫേസ്ബുക്കിലിടുമെന്ന് പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത് എന്നതിനാൽ പാലക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പരിയാരത്തേക്ക് കൈമാറുകയായിരുന്നു. തുടർന്ന് രജീഷ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു. പരിയാരത്ത് ഹാജരായ രജീഷ് പോളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യവസ്ഥകളോടെ വിട്ടയച്ചെന്ന് റിപ്പോർട്ട് പറയുന്നു.