സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പു കാര്യങ്ങളിൽ ആർഎസ്എസ് കൂടുതൽ ശക്തമായി ഇടപെടുന്നതായി റിപ്പോർട്ട്. ബിജെപിയിലെ ഗ്രൂപ്പുകളി മുറുകുന്നതിന്റെ പശ്ചാത്തലത്തിലാണ് ആർഎസ്എസ് ഇത്തരമൊരു നിലപാടിലേക്കെത്തിയതെന്ന് മാതൃഭൂമിയിൽ കെവി ശ്രീകുമാറാണ് റിപ്പോർട്ട് ചെയ്യുന്നത്. ആർഎസ്എസ് കേന്ദ്രനേതൃത്വം ഇതിനായി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
സഹപ്രാന്തപ്രചാരക് മുതൽ താഴോട്ടുള്ള നേതാക്കൾക്ക് മണ്ഡലങ്ങളുടെ ചുമതല വീതിച്ചു നൽകിയിട്ടുണ്ട്. ആർഎസ്എസ്സിൽ ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നവർ തെരഞ്ഞെടുപ്പ് ചുമതലയിലേക്ക് വരുന്നത് അപൂർവ്വമാണ് കേരളത്തിൽ. ചെന്നൈയിൽ ചേർന്ന യോഗത്തിലാണ് ഈ ഇടപെടലിനുള്ള തീരുമാനം വന്നതെന്ന് റിപ്പോർട്ട് പറയുന്നു.
കെ സുരേന്ദ്രനെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനാണ് ആര്‍എസ്എസ്സിന് താൽപര്യം. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പു കേസ് പിൻവലിപ്പിച്ച് അവിടെനിന്ന് നിയമസഭയിലേക്ക് വീണ്ടും മത്സരിപ്പിക്കാനാണ് പദ്ധതി. തൃശ്ശൂരിൽ അമിത് ഷാ നിശ്ചയിച്ച ‘പ്രഭാരി’യായ കെ സുരേന്ദ്രനെ അവിടെത്തന്നെ മത്സരിപ്പിക്കണമെന്നും പാർട്ടിയിലെ ഒരു വിഭാഗം താൽപര്യപ്പെടുന്നുണ്ട്.
ആറ്റിങ്ങലിൽ മുൻ ഡിജിപി ടിപി സെൻകുമാറിനെ മത്സരിപ്പിക്കണമെന്ന് ചില കോണുകളിൽ നിന്ന് അഭിപ്രായമുയരുന്നുണ്ട്. എന്നാൽ, അവിടെ ബിഡിജെഎസ് തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാമെന്ന് ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ സെൻകുമാർ ചാലക്കുടിയിലോ മറ്റേതെങ്കിലും മണ്ഡലത്തിലോ മത്സരിച്ചേക്കും.