UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘തെറ്റിദ്ധാരണകൾ’ മാറ്റാൻ ആർഎസ്എസ് മുസ്ലിം വിഭാഗം ഈദ് ആഘോഷിക്കുന്നു; ഇത്തവണയും ബീഫ് ഇല്ല

ദില്ലിയിൽ വെച്ചാണ് ആർഎസ്എസ് ഈദാഘോഷം നടക്കുക.

ആർഎസ്എസ്സിനെപ്പറ്റി മുസ്ലിങ്ങൾക്കിടയിലും പൊതുസമൂഹത്തിലുമുള്ള ‘തെറ്റിദ്ധാരണകൾ’ മാറ്റാൻ ഇദ് ആഘോഷം നടത്തുമെന്ന് മുസ്ലിം രാഷ്ട്രീയ മഞ്ച്. റംസാൻ മാസത്തിൽ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നോമ്പുതുറ സംഘടിപ്പിക്കാൻ മുസ്ലിം രാഷ്ട്രീയ മഞ്ച് ശ്രമിച്ചിരുന്നു. പക്ഷെ, സംഘടന ഇത് അനുവദിക്കുകയുണ്ടായില്ല. ഇതിനു പിന്നാലെയാണ് ഈദ് ആഘോഷിക്കാനുള്ള തീരുമാനം വന്നത്. ഈ ആഘോഷവും പക്ഷെ നാഗ്പൂർ ആസ്ഥാനത്തല്ല നടക്കുക.

ജൂണ്‍ 19ന് നടക്കുന്ന ചടങ്ങിൽ മുസ്ലിം പുരോഹിതരും ആർഎസ്എസ് നേതാക്കളും പങ്കെടുക്കുമെന്ന് മുസ്ലിം രാഷ്ട്രീയ മഞ്ച് അറിയിച്ചു. അതെസമയം, ഈദ് ആഘോഷത്തിൽ ഏതെല്ലാം തരം ഭക്ഷണം വിളമ്പുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇതോടൊപ്പം തലാഖ് ചെയ്യപ്പെട്ട ആയിരത്തോളം വിധവകൾക്ക് പ്രതിമാസം 1000 രൂപവീതം പെൻഷൻ നൽകാനും മുസ്ലിം രാഷ്ട്രീയ മഞ്ചിന് പദ്ധതിയുണ്ട്. രണ്ടായിരത്തോളം മുസ്ലിം കുട്ടികളുടെ പഠനച്ചെലവും ഈ സംഘടന ഏറ്റെടുക്കും. മുസ്ലിങ്ങൾക്കിടയിലുള്ള ‘തെറ്റിദ്ധാരണ’ അകറ്റുകയാണ് ലക്ഷ്യം.

ദില്ലിയിൽ വെച്ചാണ് ആർഎസ്എസ് ഈദാഘോഷം നടക്കുക. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കാനിടയില്ലെന്ന് മുസ്ലിം രാഷ്ട്രീയ മഞ്ച് നാഷണൽ കൺവീനർ‌ മുഹമ്മദ് അഫ്സൽ വ്യക്തമാക്കി. അദ്ദേഹത്തിന് ‘മറ്റു ചില തിരക്കുകൾ’ ഉള്ളതാണ് കാരണം.

കഴിഞ്ഞവർ‌ഷം മുസ്ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ഇഫ്താർ ചടങ്ങിൽ പശുവിൻ പാലും മോരും തൈരുമെല്ലാം ഉണ്ടായിരുന്നു. പശുവിറച്ചി കഴിക്കരുതെന്ന സന്ദേശം പകരുകയായിരുന്നു ചടങ്ങിന്റെ ലക്ഷ്യം. ഇത്തവണയും പശുവിറച്ചി ഉണ്ടാകില്ല.

2002ൽ കെഎസ് സുദർശൻ ആർഎസ്എസ് തലവനായിരുന്ന കാലത്താണ് മുസ്ലിം രാഷ്ട്രീയ മഞ്ച് രൂപീകരിക്കപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍