അക്രമസംഭവങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് സുരക്ഷാ സംവിധാനം ശക്തമാക്കുന്നത്.
മണ്ഡല മകരവിളക്ക് തീർത്ഥാട കാലത്ത് അക്രമികൾ സംഘടിച്ചെത്താനുള്ള സാധ്യത മുന്നിൽക്കണ്ട് ശബരിമലയിൽ വൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നു. സുരക്ഷയൊരുക്കാനും തിരക്ക് നിയന്ത്രിക്കാനുമായി 15,059 പൊലീസുകാരെ സ്ഥലത്ത് നിയമിക്കും. പല ഘട്ടങ്ങളിലായാണ് ഇവരെ നിയമിക്കുകയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
അക്രമസംഭവങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് സുരക്ഷാ സംവിധാനം ശക്തമാക്കുന്നത്. ഓരോ ഘട്ടത്തിലും നാലായിരത്തോളം പൊലീസുകാർ ചുമതലയിലുണ്ടാകും. റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും രണ്ടു സംഘങ്ങളെയും നിയമിക്കുമെന്നും അറിയുന്നു.
അക്രമികളെ തിരിച്ചറിയാൻ സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കും. 55 എസ്പി-എഎസ്പി റാങ്കിലുള്ളവർ ശബരിമലയിൽ ഡ്യൂട്ടിയിലുണ്ടാകും. 113 ഡിവൈഎസ്പിമാരും സ്ഥലത്തുണ്ടാകും. 12162 സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലെത്തും. വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 860 ആണ്.
കൊച്ചി നേവൽ ബേസിൽ നിന്ന് നിരീക്ഷണവിമാനങ്ങൾ പ്രവർത്തിക്കും. നിലയ്ക്കലിലെ ഹെലിപാഡ് അവശ്യഘട്ടത്തിൽ ഉപയോഗിക്കാൻ തയ്യാറാക്കും. സായുധസേനയിൽനിന്നും വനിതാ ബറ്റാലിയനിൽനിന്നുമായി 320 പേർ വീതം ഡ്യൂട്ടിയിലുണ്ടാകും.