ആചാരങ്ങൾ ഇല്ലാതായാൽ മതങ്ങൾ തന്നെ ഇല്ലാതാകുമെന്നും എൻഎസ്എസ് വാദിക്കുന്നുണ്ട്.
ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് വിലക്കുന്ന അനാചാരത്തിനെതിരായ സുപ്രീംകോടതി വിധിക്കെതിരെ നായർ സർവ്വീസ് സൊസൈറ്റി റിവ്യൂ ഹരജി നൽകി. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന വാദമാണ് റിവ്യൂ ഹരജിയിലും എൻഎസ്എസ് ഉന്നയിച്ചിരിക്കുന്നത്. ഇതിന് പൗരാണിക തെളിവുണ്ടെന്നും റിവ്യൂ ഹരജിയിൽ വാദിച്ചിരിക്കുന്നു.
കേസില്‍ നേരത്തെ തന്നെ കക്ഷിയാണ് എൻഎസ്എസ്. ആചാരാനുഷ്ഠാനങ്ങൾക്കുള്ള അവകാശം ഭരണഘടന തന്നെ നൽകിയിട്ടുണ്ടെന്ന് എൻഎസ്എസ് വാദിക്കുന്നു. ആചാരങ്ങൾ ഇല്ലാതായാൽ മതങ്ങൾ തന്നെ ഇല്ലാതാകുമെന്നും എൻഎസ്എസ് വാദിക്കുന്നുണ്ട്.
കേസുമായി ബന്ധമില്ലാത്ത ഒരു കക്ഷിയാണ് നേരത്തെ ഹരജി നൽകിയതെന്നും ആയതിനാൽ സാങ്കേതികമായി കേസ് നിലനിൽക്കില്ലെന്നും എൻഎസ്എസ് പറഞ്ഞു. പീപ്പിള്‍സ് ഫോര്‍ ധര്‍മ്മ, ശബരിമല ആചാര സംരക്ഷണ ഫോറം, പന്തളം കൊട്ടാരം എന്നിവരും ഹരജി നൽകുമെന്നറിയുന്നു.
അതെസമയം സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ സംഘടനകളും മറ്റു സംഘടനകളും ചേർന്ന് നടത്തുന്ന പ്രക്ഷോഭം ശക്തമാകുകയാണ്. പൂജ അവധിക്കായി കോടതി അടയ്ക്കുന്നതിനാൽ നായർ സർവ്വീസ് സൊസൈറ്റിയുടെ ഹരജി പരിഗണിക്കാൻ വൈകും. 22നാണ് കോടതി തുറക്കുക. ശബരിമല നട 16നു തന്നെ തുറക്കും.