സേലത്തിനടുത്ത് മാമാങ്കം ബൈപാസിൽ സ്വകാര്യബസ്സ് അപകടത്തിൽ പെട്ട് രണ്ട് സ്ത്രീകളുൾപ്പെടെ ഏഴുപേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. മറ്റൊരു ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.
മരിച്ചവർ നാലു പേർ മലയാളികളാണെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. കോട്ടയം സ്വദേശി ജിമ്മി ജേക്കബ് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന ‘യാത്രാ ട്രാവൽസി’ന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. സേലത്തു നിന്നും കൃഷ്ണഗിരിയിലേക്ക് പോകുകയായിരുന്ന ബസ്സുമായാണ് കൂട്ടിയിടിച്ചത്. ഈ ബസ്സ് മുമ്പിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡർ മറികടന്ന് എതിരെ വരികയായിരുന്ന ‘യാത്രാ’ ബസ്സിൽ ഇടിക്കുകയായിരുന്നു.
സേലം ജില്ലാ കളക്ടര്‍ രോഹിണി അടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.