UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒബിസി വിദ്യാർത്ഥികളുടെ ഫീസടയ്ക്കാൻ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ ക്രൗഡ്ഫണ്ടിങ് തുടങ്ങി; സമരങ്ങൾക്ക് വഴങ്ങാതെ TISS

2015ൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒബിസി വിദ്യാർത്ഥികൾക്ക് നൽകിവന്നിരുന്ന ഫീസിളവ് എടുത്തു മാറ്റിയിരുന്നു.

മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് വിദ്യാർത്ഥികൾ തങ്ങളുടെ ഒബിസി വിഭാഗത്തിൽ പെട്ട സഹപാഠികളെ സഹായിക്കാൻ ക്രൗഡ്ഫണ്ടിങ് തുടങ്ങി. ഫീസടയ്ക്കാൻ കഴിയാതെ ഇവരുടെ തുടർപഠനം മുടങ്ങിയതിനാലാണിത്. 1.4 ലക്ഷം രൂപയാണ് ഇങ്ങനെ സമാഹരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

2015ൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒബിസി വിദ്യാർത്ഥികൾക്ക് നൽകിവന്നിരുന്ന ഫീസിളവ് എടുത്തു മാറ്റിയിരുന്നു. കഴിഞ്ഞവർഷം മുതൽ എസ്‌സി, എസ്‌ടി വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന ഇളവും നീക്കം ചെയ്തു. ഉന്നത വിദ്യാഭ്യാസം മുഴുവനായും സമ്പന്നർക്കുള്ളതാക്കി മാറ്റുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ നടപടിക്കെതിരെ വിദ്യാർത്ഥികൾ രംഗത്തു വന്നു. സമരങ്ങൾ നടത്തിയെങ്കിലും മാനേജ്മെന്റ് വഴങ്ങിയില്ല.

സമരങ്ങൾക്കൊടുവിൽ ചാരിറ്റിയെ അഭയം പ്രാപിക്കേണ്ട ഗതികേടിലേക്ക് തങ്ങളെത്തിയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. സർക്കാരിന്റെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അർഹതയുള്ളവരാണ് ഈ ഒബിസി വിദ്യാർത്ഥികൾ. സമരത്തിന്റെ തുടക്കത്തിൽ തന്നെ മാനേജ്മെന്റിന്റെ കടുംപിടിത്തം മനസ്സിലാക്കിയ വിദ്യാർത്ഥികൾ ക്രൗഡ്ഫണ്ടിങ്ങിലേക്ക് പോകേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിൽ നാൽപ്പത്തഞ്ചിനടുത്ത് വിദ്യാർത്ഥികൾ ഇതേ പ്രശ്നം നേരിടുന്നുണ്ട്. സ്കോളർഷിപ്പ് തുക ലഭിക്കുക അക്കാദമിക വർഷത്തിന്റെ അവസാനമാണ്. എന്നാൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഈ തുക തുടക്കത്തിൽ തന്നെ അടയ്ക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇതെക്കുറിച്ചുള്ള ചോദ്യം ചെയ്യലുകൾ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നുണ്ടായതോടെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒബിസി വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതിലേക്കാണ് അത് നയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍