ഓഗസ്റ്റ് 2നാണ് മന്ത്രിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചത്.
കേന്ദ്ര റെയിൽവേ സഹമന്ത്രിയും ബിജെപി നേതാവുമായ രജെൻ ഗോഹൈനിനെതിരെ പീഡനക്കേസ്. ആസ്സാം പൊലീസാണ് 24കാരിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്നെ ബലാൽസംഗം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് വിവാഹിതയായ യുവതി പരാതിയിൽ പറയുന്നത്.
അതെസമയം, തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നാരോപിച്ച് പരാതിക്കാരിക്കും കുടുംബത്തിനുമെതിരെ രജെൻ ഗോഹൈനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് 2നാണ് മന്ത്രിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചത്. 2592/18 നമ്പരിൽ ഇത് രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു. മന്ത്രിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിനു പിന്നാലെ ഗോഹൈനിനെതിരായ പരാതി പിൻവലിക്കാൻ പരാതിക്കാരി ആവശ്യപ്പെട്ടെന്നും പൊലീസ് പറയുന്നു.
പരാതി ലഭിച്ച നാഗാവ് പൊലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻചാർജ് അനന്തദാസ് പറയുന്നതു പ്രകാരം കേസ് പിൻവലിക്കാൻ ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും കേസ് നിലനിൽക്കും. തങ്ങൾ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
417 (വഞ്ചന), 376 (ബലാൽസംഗം), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് ചാർജ് ചെയ്തിട്ടുള്ളത്.
ആസ്സാമിലെ നൗഗോങ് മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ഗോഹൈൻ. തേയിലത്തോട്ടം ഉടമയായ ഇദ്ദേഹത്തിന് ഭാര്യയും അഞ്ച് മക്കളുമുണ്ട്. 1999 മുതൽ ഇതേ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു വരുന്നു.