ആരെങ്കിലും പ്രേരിപ്പിച്ചിട്ടാണോ ഇങ്ങനെ ചെയ്തത് എന്ന ചോദ്യത്തിന് ഇല്ല എന്ന ഉത്തരമാണ് വേണുഗോപാലൻ നായർ മജിസ്ട്രേറ്റിന് നൽകിയത്.
ഇന്നത്തെ ബിജെപി ഹർത്താലിന് കാരണമായ വേണുഗോപാലൻ നായരുടെ ആത്മഹത്യ ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തു വന്നു. വഞ്ചിയൂർ കോടതി മജിസ്ട്രേറ്റ് എടുത്ത മൊഴിയുടെ പകർപ്പുകളാണ് പുറത്തു വന്നിരിക്കുന്നത്.
തനിക്ക് സമൂഹത്തോട് വെറുപ്പാണെന്നും ജനങ്ങൾ ചെയ്തു കൂട്ടുന്നത് കണ്ടാണ് താൻ സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതെന്നും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ശബരിമല പ്രശ്നമോ സെക്രട്ടേറിയറ്റിനു മുമ്പിലെ സമരമോ തന്റെ ആത്മഹത്യയുടെ കാരണമാണെന്ന് വിശദമായ മൊഴിയെടുക്കലിൽ വേണുഗോപാലൻ നായർ പറയുന്നില്ല.
ആരെങ്കിലും പ്രേരിപ്പിച്ചിട്ടാണോ ഇങ്ങനെ ചെയ്തത് എന്ന ചോദ്യത്തിന് ഇല്ല എന്ന ഉത്തരമാണ് വേണുഗോപാലൻ നായർ മജിസ്ട്രേറ്റിന് നൽകിയത്. ആർക്കെങ്കിലുമെതിരെ പരാതിയുണ്ടോയെന്ന ചോദ്യത്തിന് ഒരു പരാതിയും ഇല്ല എന്നായിരുന്നു മറുപടി. സംഭവവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും സംശയമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന ഉത്തരവും നൽകി.
മുട്ടട സ്വദേശിയായ വേണുഗോപാലന്‍ നായര്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ബിജെപി മുന്‍ പ്രസിഡന്റ് സി.കെ.പത്മനാഭന്‍ നിരാഹാരം കിടക്കുന്ന സമരപന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.