പൊലീസ് പ്രതിക്കൂട്ടിലായപ്പോൾ രക്ഷപ്പെടാൻ തിയറ്ററുടമയെ കുടുക്കിയതാണെന്ന് ജോസഫൈൻ.
എടപ്പാൾ ഗോവിന്ദ തിയറ്ററുടമയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസ് നടപടിയെ വിമർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. പൊലീസ് പ്രതിക്കൂട്ടിലായപ്പോൾ രക്ഷപ്പെടാൻ തിയറ്ററുടമയെ കുടുക്കിയതാണെന്ന് ജോസഫൈൻ പറഞ്ഞു.
എടപ്പാളിൽ തിയറ്ററിൽ വെച്ച് പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഏറെ വൈകിയാണ് പൊലീസ് നടപടിയെടുത്തത്. ഇത് മാധ്യമങ്ങളിലൂടെ വാർത്ത പുറത്തു വന്നതിനു ശേഷമായിരുന്നു. പൊലീസിന്റെ ക്രിമിനൽ മനോഭാവം കൂടി ചർച്ചയായ കേസാണിത്. ഇപ്പോഴത്തെ നടപടികൾ ഇതിന്റെ പകപോക്കലാണെന്ന് വ്യക്തമാണ്.
തിയറ്ററുടമയ്ക്ക് വേണമെങ്കിൽ ഈ സംഭവത്തിൽ കണ്ണടയ്ക്കാമായിരുന്നുവെന്ന് എംസി ജോസഫൈൻ പ്രതികരിച്ചു. പക്ഷെ, അദ്ദേഹമത് സമൂഹത്തിനു മുമ്പിൽ കൊണ്ടുവരികയാണുണ്ടായത്. പൊലീസിന്റെ നടപടി കുറ്റകൃത്യങ്ങൾ പുറത്തു വരുന്നത് തടയാനേ ഉപകരിക്കൂ എന്നും ജോസഫൈൻ വ്യക്തമാക്കി.