റിവോൾവർ റാണി എന്ന ബോളിവുഡ് ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് മല്ലിക രജ്പുത്.
ജമ്മു കശ്മീരില്‍ എട്ടുവയസ്സുകാരി ക്ഷേത്രത്തിനകത്ത് ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി മല്ലിക രജ്പുത് ബിജെപി വിട്ടു. സ്ത്രീകളുടെ സുരക്ഷ ബിജെപി വർഗ്ഗീയവൽക്കരിക്കുകയാണെന്നും ബലാല്‍സംഗം ചെയ്തവരെ സംരക്ഷിക്കുകയാണെന്നും മല്ലിക ആരോപിച്ചു.
റിവോൾവർ റാണി എന്ന ബോളിവുഡ് ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് മല്ലിക രജ്പുത്.
ബിജെപിക്കെതിരെ മല്ലിക പ്രസ്താവന നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ബലാൽസംഗ പ്രതികളെ തുടർച്ചയായി സംരക്ഷിക്കുന്ന നടപടി ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായെന്നും പാര്‍ട്ടിയിൽ ഇനി തുടരാനാകില്ലെന്നും വീഡിയോയിൽ മല്ലിക പറയുന്നു.
“കശ്മീരിൽ കൊലചെയ്യപ്പെട്ട പെൺകുട്ടിക്ക് അതിവേഗം നീതി ലഭ്യമാക്കാൻ ബിജെപി വേണ്ടത് ചെയ്യണമായിരുന്നു. എന്നാൽ ഇതൊരു ഹിന്ദു-മുസ്ലിം വർഗീയ പ്രശ്നമാക്കി വളര്‍ത്താനാണ് ബിജെപി ശ്രമിച്ചത്. ഇക്കാരണത്താൽ ഞാൻ പാർട്ടിയിൽ നിന്നും രാജി വെക്കുന്നു.” -മല്ലിക പറഞ്ഞു.
ഉത്തർപ്രദേശിലെ സുൽത്താൻ നഗർ ജില്ലക്കാരിയാണ് മല്ലിക. 2017 അസംബ്ലി തെരഞ്ഞെടുപ്പിനു തൊട്ടു മുൻപെയാണ് ഇവർ ബിജെപിയിൽ ചേര്‍ന്നത്. നിലവില്‍ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിമാരിലൊരാളായ കേശവ് പ്രസാദ് മൗര്യയാണ് ഒരു പൊതുപരിപാടിയിൽ വെച്ച് മല്ലികയെ പാർട്ടിയിലേക്ക് വരവേറ്റത്.