ഒരു ചോദ്യം അവശേഷിക്കുന്നു. തുഷാറിന്റെയും സികെ ജാനുവിന്റെയും അസംതൃപ്തി എങ്ങനെ അടക്കും?
ഇന്നത്തെ മാതൃഭൂമിയില്‍ അത്ര പ്രധാനമല്ലാത്ത രീതിയില്‍ ഒന്‍പതാം പേജില്‍ ഏറ്റവും താഴെ ഇടതു മൂലയില്‍ ഒരു വാര്‍ത്തയുണ്ട്. “കേരളത്തില്‍ നിന്നും ഒരു കേന്ദ്രമന്ത്രി കൂടി ഉണ്ടായേക്കും” എന്നാണ് തലക്കെട്ട്. അതായത് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഒരു പിന്‍ഗാമി വരുന്നു എന്നര്‍ത്ഥം.
എന്തായാലും കേരളത്തെ സംബന്ധിച്ചിടത്തോളം നല്ല കാര്യം തന്നെ. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ജനപ്രതിനിധികളെ ഒന്നും കൊടുക്കാറില്ലെങ്കിലും എത്ര ഉദാരമനസ്കരായാണ് അവര്‍ കേരള ജനതയോട് പെരുമാറുന്നത്. കേരളത്തിന്റെ വികസനത്തെ കുറിച്ച് എത്ര ആകുലാരാണ് അവര്‍?
ഇനി വാര്‍ത്തയിലേക്ക് ഒന്നു കണ്ണോടിക്കാം;
“2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കേരളത്തില്‍ നീക്കങ്ങള്‍ സജീവമാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്നും ഒരാള്‍ കൂടി കേന്ദ്ര മന്ത്രിസഭയില്‍ എത്തും. കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, പി എസ് ശ്രീധരന്‍ പിള്ള, എന്‍ ഡി എ സംസ്ഥാന ഉപാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എം.പി എന്നിവരില്‍ ഒരാളായിരിക്കും മന്ത്രിയാവുക.”
തുടര്‍ന്ന് രണ്ടു വാക്യങ്ങള്‍ രാജീവ് ചന്ദ്രശേഖറിനെ കുറിച്ചാണ്. അതിങ്ങനെ;
“കര്‍ണ്ണാടകയില്‍ നിന്നുള്ള സ്വതന്ത്ര രാജ്യസഭ അംഗമാണ് രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖറിന്റെ കാലാവധി അടുത്ത ഏപ്രിലില്‍ പൂര്‍ത്തിയാകുമെങ്കിലും അദ്ദേഹത്തെ വീണ്ടും രാജ്യസഭയില്‍ എത്തിക്കും”.
അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കുക വഴി ക്രിസ്ത്യന്‍ സമുദായത്തെ കയ്യിലെടുത്തു എന്നാണ് ബിജെപി ദേശീയ നേതൃത്വം കരുതുന്നത്. എന്നാല്‍ തങ്ങളുടെ വോട്ട് ബാങ്കായ ഹിന്ദു സമൂഹത്തില്‍ അതൃപ്തിയുണ്ട് എന്നു അവര്‍ മനസിലാക്കുന്നു. അത് പരിഹരിക്കാനുള്ള വഴിയാണ് മേല്‍പ്പറഞ്ഞ നാലു പേരില്‍ ഒരാളെ മന്ത്രിയാക്കുക എന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ഒരാളെങ്കിലും കടന്നു കൂടണമെങ്കില്‍ ഇമ്മാതിരി സന്തുലനങ്ങള്‍ പാലിക്കേണ്ടിയിരിക്കുന്നു എന്നു അമിത് ഷാ ആന്‍ഡ് ടീം കരുതുന്നു.
നിരാമയ റിസോര്‍ട്ട് അധികൃതരുടെ കയ്യേറ്റം: സ്ഥിരീകരിച്ച് റവന്യു ഉദ്യോഗസ്ഥര്‍
മുകളില്‍ പറഞ്ഞവരുടെ സാധ്യത ഒന്നു പരിശോധിച്ചു നോക്കാം. കുമ്മനത്തെ മന്ത്രിയാക്കി കേന്ദ്രത്തിലേക്ക് പറഞ്ഞയച്ചാല്‍ സംസ്ഥാനത്തെ കാര്യങ്ങള്‍ ആകെ അവതാളത്തിലാകും. ഗ്രൂപ്പ് പോരില്‍ കലങ്ങിക്കിടന്നിരുന്ന സംസ്ഥാന ബിജെപിയെ വലിയ കുഴപ്പങ്ങളില്ലാതെ കൊണ്ടുപോകാന്‍ കുമ്മനത്തിന് കഴിയുന്നുണ്ട്. മാത്രമല്ല ആര്‍എസ്എസിന്റെ ശക്തമായ പിന്തുണയും അദ്ദേഹത്തിന് ഈ കാര്യത്തില്‍ ഉണ്ട്. സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ദൌത്യം തന്നെയായിരിക്കും കുമ്മനത്തിന് ഇനിയും പാര്‍ട്ടി നല്‍കുക. പ്രത്യേകിച്ചും ജനരക്ഷാ യാത്രയൊക്കെ നടത്തി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രിയങ്കരനായ നേതാവായി കുമ്മനം മാറിയ സാഹചര്യത്തില്‍.
ഇനി വി മുരളീധരന്‍. സംസ്ഥാനത്തെ സീനിയര്‍ നേതാക്കളില്‍ മുഖ്യനായ മുരളീധരനോട് അമിത് ഷായ്ക്ക് അത്ര പ്രിയമില്ല. മറ്റൊന്നുമല്ല കാരണം. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് തന്നെ. മെഡിക്കല്‍ കോഴ വിവാദത്തില്‍ വി മുരളീധരനുള്ള പങ്ക് കേന്ദ്ര നേതൃത്വം മനസിലാക്കിയിട്ടുണ്ട്. അതിന്റെ വാണിംഗ് ആണ് വിവി രാജേഷിനെ പോലെ പ്രമുഖനായ ഒരു യുവനേതാവിനെ പുറത്താക്കിക്കൊണ്ട് കേന്ദ്ര നേതൃത്വം മുരളീധരന് നല്‍കിയത്. ഇപ്പോള്‍ കേരളത്തില്‍ നിന്നകറ്റി കേന്ദ്രം മറ്റ് ചില പണികളാണ് അദ്ദേഹത്തിന് നല്‍കുന്നത്. ഓസ്ട്രേലിയന്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നിരീക്ഷകനായി നിയോഗിച്ചത് വി. മുരളീധരനെ ആയിരുന്നു.
പിന്നീടുള്ള സാധ്യത പി എസ് ശ്രീധരന്‍ പിള്ളയാണ്. അഭിഭാഷകന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും അംഗീകാരമുള്ള നേതാവാണ് ശ്രീധരന്‍ പിള്ള. എന്‍എസ്എസുമായും നല്ല അടുപ്പമുണ്ട്. ഹിന്ദു അതൃപ്തി മാറ്റാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ശ്രീധരന്‍പിള്ള മോശമല്ലാത്ത ചോയിസ് ആണ്.
ഇന്ത്യാ ഗേറ്റില്‍ കണ്ണന്താനത്തിന്റെ നാടകം; ശുചീകരിക്കാനുള്ള മാലിന്യം സംഘാടകര്‍ എത്തിച്ചു
പക്ഷേ മാതൃഭൂമി സൂചിപ്പിക്കുന്നതുപോലെ അമിത് ഷായുടെ മനസില്‍ ചിലപ്പോള്‍ രാജീവ് ചന്ദ്രശേഖരന്‍ ആയിരിക്കാന്‍ ഏറെ സാധ്യതയുണ്ട്. ഒരു മാധ്യമ ഉടമ എന്ന നിലയിലും സക്സസ്സ്ഫുള്‍ സംരംഭകന്‍ എന്ന നിലയിലും രാജീവ് ചന്ദ്രശേഖറിന്റെ എന്‍ട്രി മധ്യവര്‍ഗ്ഗ മലയാളിയെ സ്വാധീനിക്കും എന്നു ബിജെപി കണക്കുകൂട്ടിയേക്കാം.
അതേസമയം രാജീവ് ചന്ദ്രശേഖരിനുള്ള നെഗറ്റീവ്, കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഈ അടുത്ത ദിവസങ്ങളില്‍ ഉയര്‍ന്ന ആരോപണവും സര്‍ക്കാര്‍ നടപടികളുമാണ്. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിസോര്‍ട്ട് കുമാരകത്ത് കായല്‍ കയ്യേറി എന്ന വാര്‍ത്തയ്ക്ക് നല്ല പ്രചാരമാണ് സിപിഎം കൊടുത്തത്. സിപിഎം നേതൃത്വത്തിലുള്ള കുമരകം ഗ്രാമപഞ്ചായത്ത് നടപടി ആവശ്യപ്പെടുകയും റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കയ്യേറ്റം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കയ്യേറി നിര്‍മിച്ച കെട്ടിടം പൊളിച്ചുകളയാന്‍ നോട്ടീസ് കൊടുത്തിരിക്കുകയാണ് ഗ്രാമപഞ്ചായത്ത്.
എന്നാല്‍ നെഗറ്റീവ് പബ്ലിസിറ്റിയും ഒരു പബ്ലിസിറ്റിയാണല്ലോ. കുട്ടനാടന്‍ ചാണ്ടിയുടെയും പി വി അന്‍വറിന്റെയും ജോയ്സ് ജോര്‍ജ്ജ് എം പിയുടെയും കയ്യേറ്റവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഷ്യാനെറ്റ് അവതാരകന്‍ വിനു പറഞ്ഞത് പോലെ തുച്ഛമായ സെന്‍റുകളുടെ കണക്ക് മാത്രമാണ് ഇവിടെ ഉയര്‍ന്നിരിക്കുന്നത്.
എന്തായാലും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള പണി ബിജെപി പലവിധത്തില്‍ തുടങ്ങിക്കഴിഞ്ഞു.
ഒരു ചോദ്യം അവശേഷിക്കുന്നു. തുഷാറിന്റെയും സികെ ജാനുവിന്റെയും അസംതൃപ്തി എങ്ങനെ അടക്കും?
ടീം കുമ്മനം വിട്ട് വെള്ളാപ്പള്ളി ഇറങ്ങുകയായി സുഹൃത്തുക്കളേ; അടുത്തത് ജാനുവോ?