ജനങ്ങള്‍ തോല്‍പ്പിക്കപ്പെടുന്ന ജനാധിപത്യം; ചെന്നൈയിലും മുക്കത്തും
2015 ഡിസംബര്‍ 2. 137 വര്‍ഷത്തിനിടെ ആദ്യമായി ദി ഹിന്ദു ദിനപത്രം ചെന്നൈയില്‍ ഇറങ്ങിയില്ല. 2015ലെ വെള്ളപ്പൊക്ക കാലത്തെ ഏറ്റവും വലിയ വാര്‍ത്തകളില്‍ ഒന്നായിരുന്നു. വാര്‍ത്ത എത്തിക്കാന്‍ കഴിയാഞ്ഞിട്ടല്ല, മറിച്ച് പ്രിന്‍റിംഗ് ജീവനകാര്‍ക്ക് മറമലൈ നഗറിലുള്ള പ്രസില്‍ എത്താന്‍ സാധിക്കാത്തതിനാലാണ് പത്രം പ്രസിദ്ധീകരണം മുടങ്ങിയത്. ബിബിസി അടക്കം ഈ വാര്‍ത്ത നല്‍കിയതിലൂടെ ചെന്നൈ നഗരം അന്നു കടന്നു പോയ ദുരന്തത്തിന്റെ വ്യാപ്തി എത്രയെന്ന് വ്യക്തം.
രണ്ടു വര്‍ഷത്തിനിപ്പുറം മറ്റൊരു വെള്ളപ്പൊക്കത്തിന് മുന്‍പില്‍ ചെന്നൈ നഗരം പകച്ചു നില്‍ക്കുമ്പോള്‍ എവിടെ ഗവണ്‍മെന്‍റ് എന്ന ചോദ്യമാണ് നഗരവാസികള്‍ ഉന്നയിക്കുന്നത്.
ഈ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ പുരട്ച്ചി തലൈവി ജയലളിതയുടെ മരണത്തിനും തുടര്‍ന്നുള്ള നിരവധി രാഷ്ട്രീയ നാടകങ്ങള്‍ക്കും ചെന്നൈ നഗരം സാക്ഷ്യം വഹിച്ചു. ഇതുവരെ കാണാത്ത രീതിയില്‍ ജനാധിപത്യം അപഹസിക്കപ്പെടുന്നതും അട്ടിമറിക്കപ്പെടുന്നതും കണ്ടു. രാഷ്ട്രീയ കോമാളികളും മാധ്യമങ്ങളും അല്ലാതെ ഈ ഡപ്പാകൂത്തുകള്‍ക്കൊന്നും പൊതുജനങ്ങള്‍ വലിയ പ്രാധാന്യമൊന്നും നല്‍കിയില്ല. അവര്‍ തങ്ങളുടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിലായിരുന്നു.
“മൂന്നു ദിവസത്തിനുള്ളില്‍ 36 സെമി മഴയാണ് ചെന്നൈയില്‍ പെയ്തത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളം നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ദ്രുത ഗതിയില്‍ നടന്നു വരികയാണ്” മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി മാധ്യമങ്ങളോട് പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്ട്ട് ചെയ്യുന്നു. അതേ സമയം എന്നൂരില്‍ മതില്‍ ഇടിഞ്ഞു വീണു ഒരു സ്ത്രീ കൊല്ലപ്പെട്ടതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. റോഡുകളും ഇടവഴികളും വെള്ളത്തില്‍ മൂടിക്കിടക്കുകയാണെന്നും ചെന്നൈയുടെ ചില പ്രദേശങ്ങളില്‍ വെള്ളം വീടുകളില്‍ കയറിയിട്ടുണ്ടെന്നും പത്രം പറയുന്നു. മിന്നലേറ്റും വൈദ്യുതാഘാതമേറ്റും മറ്റ് അപകടങ്ങളിലുമായി ഒന്‍പതുപേര്‍ മരിച്ചതായാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോപാലപുരത്ത് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ വീട്ടില്‍ അടക്കം നിരവധി വീടുകളില്‍ വെള്ളം കയറി.
ഇത് കയ്യേറ്റത്തിനും അശാസ്ത്രീയ വികസനത്തിനും ചെന്നൈ നല്‍കുന്ന വില
വീണ്ടും ഒരു പ്രളയ ദുരന്തത്തിലേക്ക് ചെന്നൈ നീങ്ങുമോ എന്ന ഭീതിയാണ് എങ്ങും. അതിന്റെ പ്രതിഫലനങ്ങള്‍ നവമാധ്യമങ്ങളിലും കാണാം. സര്‍ക്കാരിന്റെ കൃത്യവിലോപവും റോഡ് മോശമായ അവസ്ഥയുമൊക്കെ ചൂണ്ടിക്കാണിച്ചു കടുത്ത വിമര്‍ശനമാണ് ട്വിറ്ററില്‍ ഉയര്‍ന്നിരിക്കുന്നത്.
Rains are not troubling Chennai. An unprepared government is. We need rain to survive the next year.#Chennairainstarts
— Arun Rajadurai J (@ArunRajaduraiJ) November 2, 2017
#Chennai T. Nagar. Looks like 2015 :O#ChennaiRains #chennaifloodtrap #ChennaiRains2017 @chennaiweather pic.twitter.com/V06jzkUXRv
— ℳєяѕαℓ தளபதி (@MersalJazz) November 2, 2017
Auto stuck in chennai rain ? #ChennaiRains #chennaifloodtrap @chennaiweather @ChennaiRains @TrendsChennai @Chennai_Rains @ChennaiTimesTOI pic.twitter.com/9OJDXqOl9H
— afzal meeran (@afzal_meeran) November 2, 2017
For d first time, road name justified. #ChennaiRains #chennaifloodtrap #ChennaiRains2017 #chennairain pic.twitter.com/8NzuwQISXu
— Hilarious Tweets ? (@TrollAjithMemes) November 2, 2017
Story of Chennai….
Jan to Oct ——> Water scarcity
Nov and December —-> Water scares city…@ssingapuri @shenoy70#ChennaiRains2017— Fat Boy Slim (@MuralikrishnaE1) November 1, 2017
നവംബര്‍ ഏഴിന് തന്റെ ജന്മദിനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കുന്ന നടന്‍ കമല്‍ ഹാസന്‍ ഭരിക്കുന്ന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ ക്യാന്‍സര്‍ പോലെ പടര്‍ന്നിരിക്കുന്ന അഴിമതി തന്നെയാണ് കമലിന്റെ മുഖ്യ മുദ്രാവാക്യം. ഓരോ വെള്ളപ്പൊക്കവും അതാണ് തെളിയിക്കുന്നത്.
ചെന്നൈയില്‍ നിന്നും മുംബൈ പഠിക്കാത്തത്; അരാജക നഗരങ്ങളുടെ നേര്‍ക്കാഴ്ചകള്‍
രാഷ്ട്രീയ മേലാളന്‍മാരും ഉദ്യോഗസ്ഥരും അഴിമതിയുടെ ഭാഗമാകുമ്പോഴാണ് നിയമങ്ങള്‍ ലംഘിക്കപ്പെടുന്നത്. ആശാസ്ത്രീയ നഗര വികസനത്തിന്റെ അടിസ്ഥാന കാരണം ഈ അഴിമതി തന്നെയാണ്. സ്വന്തക്കാര്‍ക്ക് വേണ്ടി എന്തു വിട്ടു വീഴ്കയും നടത്തി കെട്ടിപ്പൊക്കുന്ന വന്‍ കെട്ടിട സമുച്ചയങ്ങള്‍ വെള്ളത്തിന്റെയും മലിന ജലത്തിന്റെയും സ്വാഭാവികമായ ഒഴുക്കിനെ എത്രമാത്രം ബാധിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ചെന്നൈയും ഈ അടുത്ത കാലത്ത് മുംബയും ബാംഗളൂരുവും കടന്നു പോയ വെള്ളപ്പൊക്ക ദുരിതങ്ങള്‍. കായല്‍ കയ്യേറുകയും അത് പിടിക്കപ്പെടുമ്പോള്‍ ഇനിയും കയ്യേറും എന്നു ഔദ്ധത്യത്തോടെ പറയുകയും ചെയ്യുന്ന നിരവധി തോമസ് ചാണ്ടിമാരുടെ നാടുകളാണ് ഇവയെല്ലാം.
കേരളത്തില്‍ മുക്കത്ത് ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ ജനങ്ങള്‍ സമരത്തിലാണ്. തങ്ങളുടെ ശബ്ദം കേള്‍ക്കണം എന്ന ജനാധിപത്യപരമായ ആവശ്യമാണ് അവര്‍ ഉന്നയിക്കുന്നത്. എന്നാല്‍ വികസനം ആദ്യം എന്നിട്ട് ജനാധിപത്യം എന്ന നിലപാട് കൈക്കൊണ്ടതാണ് കഴിഞ്ഞ ദിവസത്തെ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണം. എന്തായാലും പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം എന്തുകൊണ്ടും പ്രത്യാശഭരിതമാണ്. പണി നിര്‍ത്തിവെച്ചുകൊണ്ട് ചര്‍ച്ച എന്ന സമരസമിതിയുടെ ആവശ്യം കൂടി പരിഗണിക്കപ്പെടും എന്നു കരുതാം.