ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പുതിയ മദ്യനയത്തിന്റെ ഹിത പരിശോധനയാകുമെന്ന് താമരശ്ശേരി ബിഷപ്പ്; മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ തിരുമേനിമാര്‍ക്ക് ധൈര്യമുണ്ടോ എന്നു ആനത്തലവട്ടം ആനന്ദന്‍
‘സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയം മറ്റൊരു ഒഖി ദുരന്തമാണ്’ എന്ന താമരശ്ശേരി രൂപതാ ബിഷപ്പും കെ സി ബിസിയുടെ മദ്യ വിരുദ്ധ സമിതി ചെയര്‍മാനുമായ മാര്‍ റെമീജീയോ ഇഞ്ചനാനിയിലിന്റെ പ്രസ്താവന ഇരുതല മൂര്‍ച്ചയുള്ള ഒന്നാണ്. സംസ്ഥാന സര്‍ക്കാരിന്റെ കൃത്യവിലോപം കൊണ്ടാണ് ഒഖി ദുരന്തത്തിന്റെ വ്യാപ്തി കൂടിയത് എന്ന വിവാദത്തെ ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം പുതിയ മദ്യ നയം മറ്റൊരു മനുഷ്യ ദുരന്തമാണ് എന്നു പറഞ്ഞുവെക്കുകയും കൂടിയാണ് പിതാവ്. കൂടാതെ വരുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പുതിയ മദ്യനയത്തിന്റെ ഹിതപരിശോധനയാകും എന്നും ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പഴയ ‘നികൃഷ്ടജീവി’ പ്രയോഗത്തിന്റെ കലിപ്പ് തീര്‍ന്നിട്ടില്ല എന്നര്‍ത്ഥം.
സിപിഎമ്മുകാരുമായി എന്നും കോര്‍ത്തിട്ടുള്ള താമരശേരി ബിഷപ്പിന്റെ പ്രസ്താവനയിലെ രാഷ്ട്രീയ ദുസൂചന മണത്തിട്ടാകാം ഉരുളയ്ക്കുപ്പേരി പോലെ സി പി എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ മറുപടി കൊടുത്തത്. മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭാ നേതൃത്വത്തിനോ വൈദികര്‍ക്കോ ധൈര്യമുണ്ടോ എന്നാണ് ആനത്തലവട്ടം ചോദിച്ചത്.
മദ്യനിരോധനമാണ് സഭയുടെ ആവശ്യമെങ്കില്‍ ആദ്യം പള്ളിയിലെ മദ്യ ഉപയോഗം നിര്‍ത്തട്ടെ. വീര്യം കൂടിയ വൈന്‍ നിര്‍മ്മിക്കാന്‍ കൂടുതല്‍ ഡിസ്റ്റലറി ചോദിക്കുന്നവരാണ് തിരുമേനിമാര്‍. ഇങ്ങനെയുള്ള ആളുകള്‍ക്കൊക്കെ എന്തും ആകാം. സാധാരണക്കാരനും കൂലിപ്പണിക്കാരനും ഇതൊന്നും പാടില്ല എന്നുമാണോ. ഇതൊന്നും ജനങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ല. മദ്യവര്‍ജ്ജനത്തിന് വേണ്ടി കത്തോലിക്ക സഭ ഇതുവരെ എന്താണ് ചെയ്തിട്ടുള്ളതെന്നും ആനത്തലവട്ടം ചോദിച്ചു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പുതിയ മദ്യനയത്തിനെതിരായ ജനവിധിയുണ്ടാകും എന്ന് സഭയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായും ആനത്തലവട്ടം പറഞ്ഞു.
മന്ത്രി ജി സുധാകരന്‍ കുറച്ചുകൂടി കടന്നു കാര്യം വ്യക്തമാക്കുന്നു. കെ സി ബി സിക്കാരുടെ കൂട്ടത്തില്‍ രാഷ്ട്രീയക്കാരുണ്ടെന്നാണ് സുധാകരന്റെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ്സുകാരാണ് കെ സി ബി സി ഭാരവാഹികളില്‍ പലരും എന്നും സുധാകരന്‍ മന്ത്രി. അതായത് അച്ചന്‍മാര്‍ പച്ചയ്ക്ക് രാഷ്ട്രീയം കളിക്കുകയാണെന്ന്.
മദ്യപന്‍മാരോട് മുന്‍പും സുധാകരന്‍ പ്രകടിപ്പിച്ചിട്ടുള സ്നേഹം ഒരിക്കല്‍ കൂടി അദ്ദേഹം ഇന്നലെ ഉറപ്പിച്ചു പറഞ്ഞു. “മദ്യപിക്കുന്നവരെ വെറുക്കേണ്ട കാര്യമില്ല. മദ്യപിക്കുന്നവരുമായി എനിക്കു ചങ്ങാത്തമുണ്ട്. അവരെ പിശാചുക്കളായി കാണേണ്ട കാര്യവുമില്ല.” (മാതൃഭൂമി) മദ്യം ആവശ്യമുള്ളവര്‍ കേരളത്തിലുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സ്വയമേയുള്ള മദ്യ വര്‍ജ്ജനമാണ് വേണ്ടത്. സുധാകരന്‍ വ്യക്തമാക്കുന്നു.
എന്തായാലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ ഏകദേശ തീരുമാനമായി. യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും ബി ജെ പി സ്ഥാനാര്‍ത്ഥി അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയും മദ്യ നയത്തിനെതിരെ പരസ്യമായി രംഗത്ത് വന്നു. പ്രതിരോധത്തിലായ സി പി എം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ കൂടുതല്‍ ബാര്‍ തുറക്കുക എന്നത് എല്‍ ഡി എഫ് നയമല്ല എന്നു വ്യക്തമാക്കി.
ആര്‍ച്ച് ബിഷപ്പിന്റെ ബന്ദിനാടകം വരെ എത്തി കാര്യങ്ങള്‍; ഇവരാണോ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാര്‍?
മദ്യ നയത്തില്‍ വരുത്തിയിട്ടുള്ള ഇളവുകള്‍ താഴെ പറയുന്നതാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു; 1. ത്രീ സ്റ്റാര്‍ പദവി ഉണ്ടെങ്കില്‍ ബാര്‍ ലൈസന്‍സീന് അര്‍ഹത. 2. പുതിയ അപേക്ഷകള്‍ പരിഗണിക്കും 3. തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണ്ട 4. ഫോര്‍ സ്റ്റാര്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ദൂര പരിധിയില്‍ ഇളവ് 5. വിനോദ സഞ്ചാര മേഖലയിലെ ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടി 6. ദേശീയ സംസ്ഥാന പരിധികളില്‍ നിന്നുള്ള ദൂര പരിധി ഒഴിവാക്കി.
2017ല്‍ പ്രഖ്യാപിച്ച മദ്യ നയം മുതല്‍ ഇങ്ങോട്ട് ബാര്‍ മുതലാളിമാരെ കയ്യയച്ചു സഹായിക്കുന്ന നിലാപാടാണ് ഇടതുമുന്നണി സര്‍ക്കാര്‍ കൈക്കൊണ്ടത് എന്നാണ് പൊതുവിലുള്ള ആക്ഷേപം. പതിനായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗര പ്രദേശമായി നിര്‍വ്വചിക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിന് ലഭിച്ചതോടെ ഇനി ഗ്രാമങ്ങളില്‍ പെട്ടിക്കട പോലെ ബാറുകള്‍ തുറക്കും എന്നാണ് മദ്യവിരുദ്ധ സമിതിക്കാര്‍ ഭയപ്പെടുന്നതു. കേരളത്തില്‍ 700ല്‍ അധികം പഞ്ചായത്തുകളില്‍ ഈ മാനദണ്ഡ പ്രകാരം പുതിയ ത്രീ സ്റ്റാര്‍ ബാര്‍ തുറക്കാം.
കേരള ജനതയെ തെരുവില്‍ ഇറക്കരുത് എന്ന ഒരു വിമോചന സമര സ്റ്റൈല്‍ ഭീഷണിയുമായാണ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം രംഗത്ത് എത്തിയത്. ഇത് കേട്ടിട്ടു മുട്ടിടിച്ചിട്ടോ എന്തോ എന്നറിയില്ല. നിലപാട് മയപ്പെടുത്തിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവന ഇറക്കി. യു ഡി എഫ് കാലത്തേതിനെക്കാള്‍ ഒരു ബാര്‍ പോലും അധികം തുറക്കില്ല എന്നതായിരുന്നു കൊടിയേരിയുടെ പ്രസ്താവനം. എന്തായാലും 730 ബാര്‍ ഉറപ്പായും തുറക്കപ്പെടും എന്നു സാരം.
ഇതിനിടെ നേരത്തെ പൂട്ടിയ മൂന്നു ബാറുകള്‍, 148 ബിയര്‍-വൈന്‍ പാര്‍ലറുകള്‍, 511 കള്ളു ഷാപ്പുകള്‍ എന്നിവ തുറക്കാന്‍ എക്സൈസ് കമ്മീഷണര്‍ ഉത്തരവിട്ടു. സുപ്രീം കോടതി വിധി അനുസരിച്ചു പൂട്ടിയ ഷാപ്പുകള്‍ മാത്രമേ തുറക്കുന്നുള്ളൂ എന്നാണ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം 287 ബാറുകള്‍ തുറന്നു പ്രവര്‍ത്തിച്ചു എന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം മദ്യത്തിന്റെ കാര്യത്തിലുള്ള തന്റെ വൈരുദ്ധ്യാത്മക നിലപാട് വെള്ളാപ്പള്ളി നടേശന്‍ വീണ്ടും വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കാണിച്ചുള്ള ക്രൈസ്തവ സഭയുടെ ഭീഷണി വിലപ്പോകില്ല എന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. പുതിയ രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുമോ എന്നാണ് വെള്ളാപ്പള്ളിയുടെ വിഫല ശ്രമം.
ടീം കുമ്മനം വിട്ട് വെള്ളാപ്പള്ളി ഇറങ്ങുകയായി സുഹൃത്തുക്കളേ; അടുത്തത് ജാനുവോ?
താമരശ്ശേരി ബിഷപ്പിന്റെ പ്രസ്താവനയിലേക്ക് വീണ്ടും വരാം. ടൂറിസം മേഖലയ്ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ മദ്യനയത്തില്‍ ഇളവ് വരുത്തുന്നത് എങ്കില്‍ എന്തുകൊണ്ട് ഗുജറാത്ത് മോഡല്‍ സ്വീകരിച്ചു കൂടാ എന്നാണ് പിതാവിന്റെ ചോദ്യം.
മദ്യത്തില്‍ മാത്രമല്ല മാറ്റ് ചില കാര്യങ്ങളിലും ഗുജറാത്ത് മോഡലുകള്‍ ഉണ്ട് എന്ന കാര്യം ഇഞ്ചനാനിയില്‍ പിതാവ് ഓര്‍ക്കുന്നത് നന്നായിരിക്കും.
വാല്‍ക്കഷ്ണം: താമരശ്ശേരി രൂപത ഉള്‍പ്പെടുന്ന തിരുവമ്പാടിയുടെ എം എല്‍ എ ഇന്നലെ ഒരു കുമ്പസാരം നടത്തി. വന്യമൃഗങ്ങളോട് പൊരുതി ജീവിക്കുന്ന കൃഷിക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം നിയമ സഭയില്‍ നടത്തിയ പ്രസംഗത്തില്‍ വനപാലകര്‍ക്ക് മാനസിക വിഷമം ഉണ്ടാക്കിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു എന്നായിരുന്നു ആ കുമ്പസാരം. “കുറച്ചു കൂടി ഭാഗിയായി കാര്യം പറയാമായിരുന്നു. അത്തരത്തില്‍ സാഹിത്യ ഭാഗി തന്റെ വാക്കുകളില്‍ ഇല്ലാതെ പോയതാണ് വിഷമം ഉണ്ടാക്കിയത്.” (മലയാള മനോരമ)
സാഹിത്യഭംഗിയിലാത്ത ആ പ്രസംഗത്തെ കുറിച്ച് എഴുതിയ കുറിപ്പ് താഴെ വായിക്കാം: