UPDATES

ട്രെന്‍ഡിങ്ങ്

സല്‍കീര്‍ത്തിമാന്‍ സര്‍വ്വശ്രീ ഉമ്മന്‍ തിരുവടി വാഴ്ക; രണ്ടു മാസത്തേക്ക്

സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ അപകീര്‍ത്തികരമാവുമ്പോള്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സത്കീര്‍ത്തികരമാണെന്നാണോ കരുതേണ്ടത്?

ഇന്നലെ കോടതി ഉത്തരവിട്ടു. സരിത എന്ന സ്ത്രീ എഴുതി എന്നു പറയപ്പെടുന്ന കത്തിന്റെ ഉള്ളടക്കം ഇനി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യരുത്. സര്‍ക്കാര്‍ പ്രതിനിധികള്‍ ഉരിയാടരുത്. രാഷ്ട്രീയ നേതാക്കള്‍ പൊതുജന മധ്യത്തില്‍ പ്രസംഗിക്കരുത്. എന്താണ് കാരണം? സര്‍വ്വശ്രീ ഉമ്മന്‍ ചാണ്ടിയുടെ സല്‍കീര്‍ത്തിക്ക് ഭംഗമേല്‍ക്കും എന്നു കോടതി ഭയപ്പെടുന്നു.

കഴിഞ്ഞ ദിവസം തോമാച്ചന്‍ പുണ്യാളന്‍ സ്കൂളില്‍ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിജയാഹ്ലാദം ആശ്ലേഷിച്ചു പങ്കിട്ടപ്പോഴും കോടതി ഭയപ്പെട്ടു. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ധാര്‍മ്മിക മൂല്യം ഇടിഞ്ഞു വീഴുമെന്ന്.

അതുകൊണ്ട് ഇനി നമുക്ക് മിണ്ടാതെ, ഉരിയാടാതെ ഒന്നും കേള്‍ക്കാതെ ജൂഡ് ആന്റണിയുടെ കുരങ്ങന്‍മാരായി ജീവിക്കാം.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ ചാണ്ടി ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഇന്നലെ ജസ്റ്റിസ് എ. ജയശങ്കര്‍ നമ്പ്യാര്‍ രണ്ടു മാസ കാലത്തേക്ക് വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ്. കോടതി നിഗമനങ്ങള്‍ മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ;

  1. കത്തിന്റെ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ സല്‍കീര്‍ത്തിയെ ബാധിക്കുക വഴി മൌലികാവകാശ ലംഘനമാവും.
  2. കോടതി നടപടികളിലൂടെ തെളിവ് മൂല്യം വിലയിരുത്തിയിട്ടില്ലാത്ത കത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത് വിചാരണയെ ബാധിക്കാനിടയുണ്ട്.
  3. കത്തിന്റെ വ്യാപക പ്രചാരണവും പൊതു അഭിപ്രായ രൂപീകരണവും നീതിനടത്തിപ്പിനെ ബാധിക്കും.

ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ സത്കീര്‍ത്തി സംരക്ഷിക്കാന്‍ വേണ്ടി ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. വ്യക്തിയുടെ അവകാശം സംരക്ഷിക്കാനുള്ള ഒരു അഭിഭാഷകന്റെ കുരിശുയുദ്ധം എന്നതിനേക്കാള്‍ ഉപരി സ്വന്തം സഹപ്രവര്‍ത്തകനെ എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ട ചുമതല നിര്‍വ്വഹിക്കുകയാണ് സിബല്‍ ഇവിടെ എന്നു കരുതുന്നതാണ് ഇഷ്ടം. അധികാരത്തില്‍ ഇരിക്കുമ്പോള്‍ നാട്ടുകാരുടെ മൌലികാവകാശത്തിന് മേല്‍ കത്തി വെക്കുന്ന രാഷ്ട്രീയ പ്രമുഖരുടെ അവകാശ നിലവിളികള്‍ എന്തായാലും പൊതുജനത്തിന് ദഹിക്കുമെന്ന് തോന്നുന്നില്ല. സരിതയുടെ 2013 ജൂലൈ 19ലെ കത്ത് ചര്‍ച്ചകള്‍ക്ക് വിധേയമാക്കരുതെന്ന ഗാഗ് ഓര്‍ഡര്‍ മാത്രമാണ് സിബല്‍ ഇന്നലെ ആവശ്യപ്പെട്ടത്.

ഇത് ഒരു ലൈംഗികചൂഷണ കുറ്റം മാത്രമല്ല; രണ്ടായിരത്തോളം മണിക്കൂര്‍ സോളാര്‍ കമ്മീഷനില്‍ ഇരുന്ന അഡ്വക്കേറ്റിന്റെ വെളിപ്പെടുത്തലുകള്‍

ഈ വിധി കൊണ്ട് ഉമ്മന്‍ ചാണ്ടി എന്തു നേടി എന്നു മാത്രം തിരിച്ചു ചോദിക്കരുത്. കഴിഞ്ഞ രണ്ടര മാസത്തിനിടയില്‍ ആ കത്തിന്റെ ഉള്ളടക്കമറിയാത്തവര്‍, അതിശയോക്തിയായി പറയുകയാണെങ്കില്‍, അതിനു ശേഷം ജനിച്ചു വീണ കുഞ്ഞുങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ കേരളത്തില്‍.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതോടെ അതൊരു പബ്ലിക് ഡോക്കുമെന്‍റായി മാറി. അത്തരമൊരു രേഖ ചര്‍ച്ച ചെയ്യേണ്ട എന്നു പറയുന്നതില്‍ ഒരു വൈരുദ്ധ്യമില്ലേ? അങ്ങനെയെങ്കില്‍ സരിതയുടെ കത്ത് പ്രസിദ്ധീകരിച്ചതിന് ആദ്യം കോടതി വിമര്‍ശിക്കേണ്ടത് ജസ്റ്റിസ് ശിവരാജനെയാണ്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പത്രക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രി അതിനു ശേഷമേ വരികയുള്ളൂ.

ഉമ്മന്‍ ചാണ്ടി എന്ന ‘വക്രബുദ്ധി’: ഒരു രേഖാചിത്രം

കോടതി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയുടെ മൌലികാവകാശത്തെ അംഗീകരിക്കുമ്പോള്‍ തന്നെ സോളാര്‍ അഴിമതിയും അതില്‍ ചര്‍ച്ച ചെയ്യപ്പെട്ട ലൈംഗിക ചൂഷണ കഥകളും ഭരണസംവിധാനത്തെയും ജനാധിപത്യ മൂല്യങ്ങളെയും രാഷ്ട്രീയത്തെയും എത്രമാത്രം അപകീര്‍ത്തിപ്പെടുത്തി എന്നത് കാണാതിരിക്കാന്‍ കഴിയില്ല. സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ അപകീര്‍ത്തികരമാവുമ്പോള്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സത്കീര്‍ത്തികരമാണെന്നാണോ കരുതേണ്ടത്? ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ സാമ്പത്തിക അഴിമതി സംബന്ധിച്ച ഭാഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എന്തായാലും കോടതി വിലക്ക് കല്‍പ്പിച്ചിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം.

സോളാര്‍ അഴിമതി: ഒരു ഓര്‍ഗനൈസ്ഡ് ക്രൈം

അതേ സമയം സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകളില്‍ സര്‍ക്കാര്‍ കൈകൊണ്ട നടപടികളില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചിട്ടുണ്ട്. അന്വേഷണവുമായി പോലീസിന് മുന്നോട്ട് പോകാം.

അപ്പോള്‍ ഉമ്മന്‍ ചാണ്ടി കോടതിയുടെ കാല്‍ക്കല്‍ വീണത് എന്തിനാണ്? ജനകീയ കോടതിയല്ലേ അദ്ദേഹത്തിന്റെ തട്ടകം. നിയമം നിയമത്തിന്റെ വഴിക്കു സ്വച്ഛ സുന്ദരമായി അങ്ങ് ഒഴുകട്ടെ എന്നു കരുതിയാല്‍ പോരേ…?

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിഗമനങ്ങളും സര്‍ക്കാര്‍ നടപടികളും – പൂര്‍ണ രൂപം

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍