പഴയ കൂട്ടിലെ തത്ത എന്താണ് കുറുകുന്നതെന്ന് കാതോര്‍ക്കാം. ഫയലിലെ ജീവിതങ്ങള്‍ നിലവിളിച്ചുകൊണ്ടേയിരിക്കട്ടെ..
ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമയാണ് മുന്‍ മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടുണ്ട് എന്നു കണ്ടെത്തിയ ആദ്യ ഉദ്യോഗസ്ഥ. അന്ന് ചാണ്ടിച്ചായന്‍ മന്ത്രിയായിരുന്നിട്ടു കൂടി അനുപമയുടെ റിപ്പോര്‍ട്ടില്‍ അണുവിട മാറ്റമുണ്ടായില്ല. ചാണ്ടിയുടെ പുറത്താകലിന് ഊര്‍ജ്ജം പകര്‍ന്നത് ആലപ്പുഴ കളക്ടറുടെ പഴുതടച്ച റിപ്പോര്‍ട്ടായിരുന്നു.
എന്നാല്‍ മന്ത്രിപദം നഷ്ടപ്പെട്ട തോമസ് ചാണ്ടി വെറുതെ ഇരുന്നില്ല. സ്വന്തം പാര്‍ട്ടിക്ക് മന്ത്രിയെ കിട്ടിയില്ലെങ്കിലും വേണ്ടില്ല എന്ന മട്ടില്‍ കുതന്ത്രങ്ങളുമായി കറങ്ങി നടക്കുകയാണ് അദ്ദേഹം. ഒപ്പം തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റത്തില്‍ നിന്നും തടിയൂരാനുള്ള കുറുക്കുവഴികളും നോക്കുന്നുണ്ട്. ആദ്യമെത്തുന്നവര്‍ക്ക് കസേര എന്ന ആമ-മുയല്‍ പന്തയ നാടകമാണ് എന്‍സിപിയില്‍ നടക്കുന്നത്. ആദ്യമെത്താനും നോക്കണം മറ്റെയാള്‍ എത്താതിരിക്കാനും നോക്കണം. ഇതാണ് ചാണ്ടിയന്‍ പ്രതിസന്ധി.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം ചാണ്ടിക്ക് ആശ്വാസമായി കോടതിയുടെ ഒരു തലോടലും കിട്ടി. ചാണ്ടി മനസാ വാചാ ദോഷം വിചാരിക്കാതെയാണ് കായല്‍ കൈയേറിയത് എന്ന്.
എന്നാല്‍ ഇന്നലെ വിജലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറില്‍ തോമസ് ചാണ്ടി ഒന്നാം പ്രതിയാണ്. കോട്ടയം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറില്‍ 22 പ്രതികളാണുള്ളത്. “തോമസ് ചാണ്ടിക്കും ജില്ലാ കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, ഗൂഡാലോചന, അഴിമതി നിരോധന നിയമ ലംഘനം, നീര്‍ത്തട-തണ്ണീര്‍ത്തട സംരക്ഷണ നിയമ ലംഘനം, പൊതുമുതല്‍ അപഹരണം തുടങ്ങിയ കുറ്റങ്ങളാണ് എഫ് ഐ ആറില്‍ ഉള്ളത്. പട്ടികയിലെ രണ്ടു മുതല്‍ 15 വരെയുള്ള പ്രതികള്‍ ജില്ലാ കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും 16 മുതല്‍ 22 വരെയുള്ള പ്രതികള്‍ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി അധികൃതരുമാണെന്ന്” മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
സഖാവെ, തോമസ് ചാണ്ടിയെ പുറത്താക്കേണ്ട, ദയവായി ആ ബ്രാക്കറ്റില്‍ നിന്നും മാര്‍ക്‌സിനെ ഒഴിവാക്കൂ
എന്നാല്‍ ക്ലൈമാക്സില്‍ ഒരു ബെഹ്റയിന്‍ ട്വിസ്റ്റുണ്ട്. ഹിച്കോക്കിയന്‍ ഇടപെടല്‍ എന്നൊക്കെ പറയുന്നതുപോലെ ഒന്ന്. പ്രാഥമിക അന്വേഷണം നടത്തി ചാണ്ടി പ്രതിയാണെന്ന് കണ്ടെത്തിയ വിജിലന്‍സ് സംഘമല്ല ഇനി കേസ് അന്വേഷിക്കുക. എഫ് ഐ ആര്‍ സമര്‍പ്പിക്കുന്നതിന് തൊട്ട് മുന്‍പ് അന്വേഷണം ബെഹ്റയുടെ മൂക്കിന്‍ ചുവട്ടിലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
“മതിയായ കാരണങ്ങള്‍ ഇല്ലാതെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുത് എന്ന കോടതി വിധികള്‍” നിലനില്‍ക്കെയാണ് ബെഹ്റയുടെ ഈ കടുംകൈ.
എന്തായാലും അത് ചാണ്ടിയെ രക്ഷിക്കാനോ ശിക്ഷിക്കാനോ എന്നറിയാന്‍ ഏപ്രില്‍ 19 വരെ കാക്കാം. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നു മാസമാണ് വിജിലന്‍സിന് കോടതി നല്‍കിയിരിക്കുന്നത്. നേരത്തെ വിജിലന്‍സിന്റെ വലയില്‍ കുരുങ്ങിയ മാണി സാര്‍ ഉള്‍പ്പെടെ അലക്കിത്തേച്ച ജൂബ്ബയുമിട്ട് വരുന്നത് കാണുമ്പോള്‍ വിജിലന്‍സ് നടത്തുന്ന പണി എന്താണെന്ന് ജനങ്ങള്‍ക്ക് വ്യക്തമാകുന്നുണ്ട്.
സംഘത്തെ മാറ്റിയത് സ്വാഭാവിക നടപടി മാത്രമാണ് എന്നാണ് വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡിജിപി പ്രതികരിച്ചത്. “ഇത്തരം കേസുകളുടെ അന്വേഷണത്തിന് രൂപവത്ക്കരിച്ച പ്രത്യേക സംഘത്തിനാണ് കേസ് കൈമാറിയത്. പ്രാഥമിക പരിശോധന നടത്തിയ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥന്‍ രണ്ടു മാസത്തിനകം സര്‍വീസില്‍ നിന്നും വിരമിക്കും. ഇത് കൂടി കണക്കിലെടുത്താണ് സംഘത്തെ മാറ്റിയത്.” ബെഹ്റ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
‘പാവപ്പെട്ട കോടീശ്വരന്‍മാര്‍ക്ക്’ കേരള രാഷ്ട്രീയത്തില്‍ രക്ഷയില്ലേ?
എന്നാല്‍ ആദ്യ സംഘത്തിലെ ഒരാള്‍ പോലും പുതിയ സംഘത്തില്‍ ഇല്ല എന്നറിയുമ്പോഴാണ് ഇത് അസാധാരണ നടപടിയാണ് എന്ന് സംശയിക്കേണ്ടി വരുന്നത്.
മുന്‍ ഡിജിപി എം ജി എ രാമന്‍ മലയാള മനോരമയുടെ എഡിറ്റ് പേജില്‍ എഴുതിയ കുറിപ്പില്‍ ചോദിക്കുന്നത് ‘തെളിവ് കണ്ടെത്തിയതോ പ്രശ്നം?’ എന്നാണ്. പൊതുസമൂഹത്തിന്റെ സംശയവും അത് തന്നെ. എന്നാല്‍ ഈ കാര്യത്തില്‍ ഇടപെടാന്‍ പക്ഷേ വിജിലന്‍സ് കോടതി തയ്യാറായില്ല. കോടതിക്ക് ഇപ്പോഴും വിജിലന്‍സില്‍ വിശ്വാസമുണ്ട്.
എം ജി എ രാമന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെ, “ഒരു കാര്യത്തില്‍ ആശ്വസിക്കാം, ഭരണകൂടമാണ് ശരിയെന്ന് തെളിഞ്ഞാല്‍ ജനങ്ങള്‍ വിജയിക്കും. വിജിലന്‍സാണ് ശരിയെന്ന് വന്നാല്‍ ഭരണകൂടം തോല്‍ക്കും, അപ്പോഴും ജനങ്ങള്‍ വിജയിക്കും”
അതേ, ഇങ്ങനെയൊക്കെ വിജയിക്കാനായി ഈ ജനത്തിന്റെ ജീവിതം…
പഴയ കൂട്ടിലെ തത്ത എന്താണ് കുറുകുന്നതെന്ന് കാതോര്‍ക്കാം. ഫയലിലെ ജീവിതങ്ങള്‍ നിലവിളിച്ചുകൊണ്ടേയിരിക്കട്ടെ..
ആരാണ് തന്നെ 51 വെട്ട് വെട്ടിയതെന്ന് ജേക്കബ് തോമസ് വെളിപ്പെടുത്തുമോ?
ആരൊരാളുണ്ട് ഈ ‘മിനി കോര്‍പ്പറേറ്റി’നെ പിടിച്ചുകെട്ടാന്‍? തിരുവല്ലയിലെ ജാതിപ്പുഴുക്കള്‍