കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലെ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ലൈംഗിക മാനിഫെസ്റ്റോ ആയി ദി ആര്‍ട്ട് ഓഫ് ലവിംഗ് മാറി
ഇന്നലെ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന സമ്മേളനം നാടകീയമായ ഒരു മാപ്പ് പറച്ചിലിന് സാക്ഷ്യം വഹിച്ചു. ധനകാര്യ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ. ടി എം തോമസ് ഐസകിന്റെ വകയായിരുന്നു അത്. മാപ്പ് പറഞ്ഞത് റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സൊകുറോവിനോടും.
‘2001ല്‍ സംഭവിച്ചതിന് മാപ്പ്’ എന്നായിരുന്നു ഐസകിന്റെ വാക്കുകള്‍. എന്താണ് 2001 ല്‍ സംഭവിച്ചത്? സോവിയറ്റ് യൂണിയന്‍ ഇല്ലാതായിക്കഴിഞ്ഞിട്ട് അപ്പോഴേക്കും 10 വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശിഥിലീകരിക്കപ്പെട്ടിട്ടും.
ലെനിന്റെ രോഗ ദുരിതങ്ങളാല്‍ പീഡിതമായ അവസാന നാളുകള്‍ അവതരിപ്പിക്കുന്ന സൊകുറോവിന്‍റെ ടോറസ് എന്ന സിനിമ കല്‍ക്കത്ത ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ 2001ല്‍ സിപിഎം ബംഗാള്‍ ഘടകം രംഗത്ത് വന്നിരുന്നു. അതിന്റെ പേരിലാണ് കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രകമ്മിറ്റി അംഗം ഇപ്പോള്‍ മാപ്പ് ചോദിച്ചിരിക്കുന്നത്. അന്ന് “ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ തന്നെ സിനിമയ്ക്കെതിരെ പാര്‍ട്ടി രംഗത്തെത്തി. വിമര്‍ശനങ്ങളോട് സൊകുറോവ് പ്രതികരിച്ചില്ല”, മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയിലേയ്ക്കുള്ള യാത്രയില്‍ ലെനിന്‍ ചിന്തിച്ചിരുന്നത് എന്തായിരുന്നു?
എന്തായാലും ഐസകിന്റെ മാപ്പപേക്ഷ ബംഗാള്‍ ഘടകം അറിഞ്ഞിട്ടാവാനിടയില്ല. കോണ്‍ഗ്രസ്സുമായി കൂട്ട് ചേരണമോ എന്ന കാര്യത്തില്‍ അടക്കം ബംഗാള്‍ ഘടകവും കേരള ഘടകവും രണ്ട് ദിശയിലാണ്. വിഎസിനോട് സ്നേഹം പുലര്‍ത്തുന്നവരാണ് ബംഗാള്‍ സഖാക്കള്‍ എന്ന ഒരു ആരോപണം ഔദ്യോഗിക കേരള ഘടകത്തിന് പണ്ടേയുണ്ട്. കൂടാതെ അവര്‍ യെച്ചൂരിയുടെ കൂടെയുമാണ്. യെച്ചൂരിയെ കോണ്‍ഗ്രസ്സ് പിന്തുണയോടെ രാജ്യസഭയില്‍ എത്തിക്കാനുള്ള നീക്കത്തെ കേരള സഖാക്കളാണ് പരാജയപ്പെടുത്തിയത്. ഈ അടുത്തകാലത്ത് പി ബി യോഗത്തിന് ശേഷം കോണ്‍ഗ്രസ്സുമായി കൂട്ട് ചേര്‍ന്ന് ഫാസിസത്തെ നേരിടുന്നതിനെ കുറിച്ചു പറയുമ്പോള്‍ യെച്ചൂരി ഉദ്ധരിച്ചത് ലെനിനോട് അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചിട്ടുള്ള ട്രോട്സികിയെയായിരുന്നു എന്നതും ഓര്‍ക്കുക. അപ്പോള്‍ ഐസകിന്റെ മാപ്പപേക്ഷയ്ക്ക് ചരിത്രമാനങ്ങള്‍ ഉണ്ട് എന്നര്‍ത്ഥം.
ഒക്ടോബര്‍ വിപ്ലവം: നൂറാം വാര്‍ഷികത്തില്‍ റഷ്യന്‍ പൊതുബോധത്തിന്റെ ഒരടിക്കുറിപ്പ് മാത്രം?
മാത്രമല്ല കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം അലക്സാണ്ടര്‍ സൊകുറോവിന് നല്‍കുന്നതില്‍ തന്നെയുണ്ട് ഒരു ക്ഷമാപണ സൌന്ദര്യം. കമ്യൂണിസ്റ്റ് റഷ്യ സൊകുറോവിന്‍റെ ആദ്യകാല ചിത്രങ്ങള്‍ നിരോധിച്ചിരുന്നു എന്ന കാര്യവും യു എസ് എസ് ആറിന്റെ സി ഐ എ വേര്‍ഷനായ കെജിബി അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു എന്ന വസ്തുതയും അറിയുമ്പോള്‍ ഈ പുരസ്കാരത്തിന് ചരിത്ര തിളക്കം ഏറും.
“വേറിട്ട് നടക്കാം പക്ഷെ ഒരുമിച്ച് ആക്രമിക്കണം”: ‘കുലംകുത്തി’ ട്രോത്സ്‌കിയെ കൂട്ടുപിടിച്ച് യെച്ചൂരി
ഐ എഫ് എഫ് കെയില്‍ ഇത്തവണ കാണിച്ച ചിത്രങ്ങളില്‍ ശ്രദ്ധ നേടിയ രണ്ടു ചിത്രങ്ങള്‍ രണ്ടു പുസ്തകങ്ങളെ കുറിച്ചുള്ളതാണ്. യംഗ് കാള്‍ മാര്‍ക്സും ആര്‍ട്ട് ഓഫ് ലവിംഗും.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പിറവി വരെയുള്ള കാള്‍ മാര്‍ക്സിന്റെ ജീവിതവും ഏംഗല്‍സുമായുള്ള മാര്‍ക്സിന്റെ ബന്ധവും യൂറോപ്പിനെ കമ്യൂണിസ്റ്റ് ഭൂതം ആവേശിക്കുന്നതുമൊക്കെ വൈകാരികമായി സ്പര്‍ശിക്കുന്ന തരത്തില്‍ അവതരിപ്പിക്കാന്‍ റൌള്‍ പെക്ക് എന്ന ഹെയ്തിയന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു. ഹെയ്ത്തിയുടെ സാംസ്കാരിക മന്ത്രി കൂടിയാണ് ആദ്ദേഹം. മൂലധനത്തിന്റെ നൂറ്റി അന്‍പതാം വാര്‍ഷികാഘോഷ കാലത്ത് യുവാവും സുന്ദരനുമായ കാള്‍ മാര്‍ക്സിനെ കാണുന്നതില്‍ തന്നെയുണ്ട് ഒരാനന്ദം.
എന്നാല്‍ ആര്‍ട് ഓഫ് ലവിംഗ് കമ്യൂണിസ്റ്റ് പോളണ്ടിലെ സെന്‍സര്‍ഷിപ്പിനെയും പാര്‍ട്ടി ആധിപത്യത്തെയും ഒക്കെ വിമര്‍ശിക്കുന്ന ചിത്രമാണ്. മൈക്കലീന വിസ്ലോക്ക എന്ന പോളിഷ് സെക്സോളജിസ്റ്റ് തന്റെ ആത്മകഥയായ ആര്‍ട് ഓഫ് ലവിംഗ് പുറത്തിറക്കാന്‍ വേണ്ടി നടത്തുന്ന പോരാട്ടങ്ങളുടെ കഥയാണ് സിനിമ. ഒരേ സമയം കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും പള്ളിയോടും അവര്‍ക്ക് ആശയ സംഘട്ടനത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നു. കാരണം പുസ്തകം പ്രതിപാദിക്കുന്നത് പോളിഷ് സമൂഹത്തിന്റെ ലൈംഗികതയെ കുറിച്ചാണ്. പോളിഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയും സാംസ്കാരിക മന്ത്രാലയവും അശ്ലീലം എന്നു അധിക്ഷേപിച്ചുകൊണ്ട് പുസ്തകം തള്ളിക്കളയുന്നു. ഇതേ സാംസ്കാരിക മേധാവി തന്നെ തന്റെ ഓഫീസിലെ അകത്തെ മുറിയില്‍ ചുവന്ന കൊടികളുടെയും സ്റ്റാലിന്റെയും രൂപങ്ങളുടെ ഇടയില്‍ വെച്ചു ഓഫീസിലെ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും കാണിക്കുന്നുണ്ട്. ഒടുവില്‍ രതിമൂര്‍ഛയുടെ അധ്യായത്തിന് കമ്യൂണിസ്റ്റ് സെന്‍സര്‍മാര്‍ കത്രിക വെക്കുകയായിരുന്നു. എന്നാല്‍ രതിമൂര്‍ഛ ഇല്ലാതെ എന്ത് ലൈംഗികത എന്നു ചോദിച്ചു സെന്‍സറുടെ ഓഫീസില്‍ നിന്നും വിസ്ലോക്ക ഇറങ്ങിപ്പോവുന്നു. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്തു ആര്‍ട് ഓഫ് ലവിംഗ് സമ്പൂര്‍ണ്ണ രൂപത്തില്‍ ഇറക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. 1970കളില്‍ മാത്രം 7 ദശലക്ഷം കോപ്പികളാണ് ഈ പുസ്തകം വിറ്റഴിഞ്ഞത്!
റഷ്യന്‍ വിപ്ലവത്തിന്റെ ‘വയറ്റാട്ടി’മാരെ കമ്യൂണിസ്റ്റ് ചരിത്രവും തമസ്കരിച്ചു
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലെ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ലൈംഗിക മാനിഫെസ്റ്റോ ആയി ആര്‍ട്ട് ഓഫ് ലവിംഗ് മാറുകയായിരുന്നു.
1998ലെ നാലാം കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വെച്ചു വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസിയും അന്തരിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപിള്ളയും തമിലുണ്ടായ വാഗ്വാദവും സ്മരിക്കുക. പോളിഷ് കമ്യൂണിസ്റ്റ് ഭരണത്തെ താഴെയിട്ട ലെ വലേസയുടെ സോളിഡാരിറ്റി പ്രസ്ഥാനത്തെ പ്രകീര്‍ത്തിച്ചു സംസാരിച്ച സനൂസിയെ പി ഗോവിന്ദപിള്ള നിശിതമായി വിമര്‍ശിക്കുകയായിരുന്നു. എന്നാല്‍ സനൂസി പി ജിയുടെ വിമര്‍ശനത്തെ പുഞ്ചിരിയോടെയാണ് നേരിട്ടത്. (ഇതേ സനൂസിക്ക് 2012ല്‍ ഗോവന്‍ ഐ എഫ് എഫ് ഐ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം കൊടുത്തിട്ടുണ്ട്.)
18 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഐ എഫ് എഫ് കെയില്‍ ആര്‍ട്ട് ഓഫ് ലവിംഗ് പ്രദര്‍ശിപ്പിച്ചത് സനൂസിയോടുള്ള ക്ഷമാപണമാണോ?
ഇന്നലെ ടി എം തോമസ് ഐസക് തന്റെ പ്രസംഗം ആരംഭിച്ചത് ഉദ്ഘാടന സമ്മേളനത്തില്‍ പ്രകാശ് രാജ് ഹിന്ദുത്വ ഫാസിസത്തിനെതിരെ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ്;
“കേരളത്തില്‍ വരുമ്പോള്‍ സംസാരിക്കാന്‍ ഒരു തിരക്കഥ ഞാന്‍ കൊണ്ടുവരാറില്ല. കാരണം ഇവിടെ സെന്‍സര്‍മാരില്ല. ഭയമേതുമില്ലാതെ ജീവിക്കാവുന്ന ഏക സംസ്ഥാനമാണ് ഇത്.മ്മള്‍ ഇപ്പോള്‍ ക്ലേശകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഒരു അജണ്ടയും ആഖ്യാനവും നമ്മളിലേക്ക് അടിച്ചേല്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കലാരന്‍മാരുടെയോ മാധ്യമ പ്രവര്‍ത്തകരുടെയോ ശബ്ദം മാത്രമല്ല ഏത് തരത്തിലുള്ള വിയോജിപ്പും ഇവിടെ നിശബ്ദരാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എനിക്കു അവരോടു പറയാനുള്ളത് ഇത് മാത്രമാണ്. നിങ്ങള്‍ നിശബ്ദരാക്കാന്‍ ശ്രമിക്കുംതോറും ശബ്ദങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കും. എന്നെ ഭീഷണിപ്പെടുത്തിയാല്‍ ഞാന്‍ അവര്‍ക്ക് നേരെ നോക്കി ചിരിക്കും. അവര്‍ എന്നെ നിശബ്ദരാക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പാടാന്‍ തുടങ്ങും.”
വിയോജിക്കാനുള്ള ഈ അവകാശത്തെ എന്തു വിലകൊടുത്തും തങ്ങള്‍ നിലനിര്‍ത്തും എന്നാണ് ഇന്നലെ തന്റെ പ്രസംഗത്തില്‍ ഐസക് പറഞ്ഞവസാനിപ്പിച്ചത്.