UPDATES

ട്രെന്‍ഡിങ്ങ്

ഒടുവില്‍ ഹര്‍ത്താലിന്റെ കാര്യത്തില്‍ തീരുമാനമാവുമോ? കോടിയേരിയും ഉമ്മന്‍ ചാണ്ടിയും കണ്ണന്താനവും പറഞ്ഞത് ഇതാണ്

ഹര്‍ത്താലിന്റെ കാര്യത്തില്‍ ചില വീണ്ടു വിചാരങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നാണ് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഇന്നലത്തെ പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന

ഒടുവില്‍ ഹര്‍ത്താലിന്റെ കാര്യത്തില്‍ തീരുമാനമാവുമോ? ഹര്‍ത്താലിന്റെ കാര്യത്തില്‍ ചില വീണ്ടു വിചാരങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നാണ് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഇന്നലത്തെ പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന.

ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞു; “ഹര്‍ത്താലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണം. സിപിഎം ഇനി അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയുള്ളൂ. ഹര്‍ത്താലുകള്‍ ജനവിരുദ്ധമാകരുത്. ഈ കാര്യത്തില്‍ അഭിപ്രായ സമന്വയത്തിന് സിപിഎം മുന്‍കൈയെടുക്കും.”

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇങ്ങനെ പറഞ്ഞു; “മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്ന ഹര്‍ത്താല്‍ പോലുള്ള സമരരീതികളോട് യോജിപ്പില്ല. ഹര്‍ത്താല്‍ ഒരു സമര മാര്‍ഗ്ഗമായി സ്വീകരിക്കുമ്പോള്‍ അതില്‍ നിന്നു വിട്ടു നില്‍ക്കുന്നവരുടെയും അത്യാവശ്യങ്ങളുള്ള ആളുകളുടെയും അവകാശങ്ങള്‍ ഹനിക്കുകയാണ്.”

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാക്കുകള്‍ ഇങ്ങനെ; “തന്റെ പാര്‍ട്ടിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തുന്നത് ശരിയല്ല. ഹര്‍ത്താലും ബന്ദും നടത്തുന്നവര്‍ സാധാരണക്കാരുടെ അവകാശങ്ങളെ ഹനിക്കുകയാണ്.”

ഹര്‍ത്താലില്‍ പ്രതിഷേധിച്ച് 25,000 രൂപയുടെ പച്ചക്കറികള്‍ സൗജന്യമായി നല്‍കി കച്ചവടക്കാരന്‍!

ഹര്‍ത്താലിനെതിരെ യൂത്ത് ലീഗും രംഗത്ത് വന്നിട്ടുണ്ട്. തൃശൂര്‍ റെയിവേ സ്റ്റേഷനില്‍ നിന്നും തന്റെ നാടായ അടാട്ടിലേക്ക് നടന്നാണ് കോണ്‍ഗ്രസ്സ് എം എല്‍ എ അനില്‍ അക്കരെ കഴിഞ്ഞ ദിവസത്തെ ബിജെപിയുടെ ഹര്‍ത്താലിനോട് പ്രതിഷേധിച്ചത്.

ഇനി മുതല്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കോഴിക്കോട്ടെ വ്യാപാരികളുടെ സംഘടനയായ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇനി മുതല്‍ ഹര്‍ത്താലിന് കടയടച്ചിടില്ലെന്ന് അവര്‍ വ്യക്തമാക്കി. ഇന്നലെ കേരള വ്യാപാരി-വ്യവസായി സമിതി പ്രവര്‍ത്തകര്‍ പച്ചക്കറികളുമായി ഹര്‍ത്താലിനെതിരെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുകയുണ്ടായി.

അതേസമയം ഹര്‍ത്താല്‍ പ്രഖ്യാപനം തിരിച്ചടിയായി എന്ന രീതിയില്‍ ബിജെപിക്കുള്ളില്‍ മുറുമുറുപ്പുണ്ട് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. “മതിയായ കാരണമില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളുടെ എതിര്‍പ്പ് പിടിച്ചുപറ്റിയെന്ന ആക്ഷേപമാണ് പാര്‍ട്ടിക്കുള്ളത്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുതിര്‍ന്ന നേതൃത്വം എതിരായിരുന്നെങ്കിലും ചിലര്‍ നടത്തിയ പക്വതയില്ലാത്ത ഇടപെടലുകളാണ് പിന്നിലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.” ഈ ഹര്‍ത്താലോടെ ജനങ്ങളില്‍ നിന്നും ബിജെപി സമരം ഒറ്റപ്പെട്ടു എന്ന വിലയിരുത്തലാണ് ബിജെപിയിലെ ചില നേതാക്കള്‍ക്കുള്ളത് എന്നും മാതൃഭൂമി റിപ്പോര്‍ട്ട് പറയുന്നു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മൂന്നു ഹര്‍ത്താലുകള്‍ ബിജെപി നേരിട്ടും ഒരു ഹര്‍ത്താല്‍ ബിജെപി പിന്തുണയോടെയും നടത്തപ്പെടുകയുണ്ടായി. ഇതില്‍ രണ്ടെണ്ണം ജില്ല ഹര്‍ത്താലുകളാണ്. മൂന്നു ഹര്‍ത്താലുകള്‍ അനവസരത്തിലുള്ളതായിപ്പോയെന്ന വിമര്‍ശനം പുകയുന്നതായും മാതൃഭൂമി റിപ്പോര്‍ട്ട് പറയുന്നു.

ശ്രീധരന്‍ പിള്ള ബുദ്ധിമാനായ ‘ക്രിമിനല്‍’ അഭിഭാഷകനാണോ? പൊളിഞ്ഞ ബലിദാനി കഥയും ഹര്‍ത്താല്‍ എന്ന ദുരാചാരവും

ഈ വര്‍ഷം 2018 ഡിസംബര്‍ 15 വരെ കേരളത്തില്‍ നടന്നത് 97 ഹര്‍ത്താലുകളാണ് നടന്നത്. ‘സേ നോ ടു ഹര്‍ത്താല്‍’ കൂട്ടായ്മയാണ് പുറത്തുവിട്ട് കണക്കുകള്‍ പ്രകാരം ബിജെപി, സംഘപവരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്തത് 33 ഹര്‍ത്താലും, യുഡിഎഫും അനുകൂല സംഘടനകളുടെയും നേതൃത്വത്തില്‍ 27 ഹര്‍ത്താലും, എല്‍ഡിഎഫും അനുകൂല സംഘനകളും 16 ഹര്‍ത്താലും, വ്യാപാരി വ്യവസായികള്‍ 11 ഉം ഹര്‍ത്താലുകള്‍ നടത്തി. ഇതില്‍ കൂടുതലും പ്രാദേശിക ഹര്‍ത്താലാണ്.

എകെജിയെക്കുറിച്ച് സമൂഹ മാധ്യമത്തില്‍ വി.ടി.ബല്‍റാം എംഎല്‍എ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് 2018ലെ ആദ്യ ഹര്‍ത്താലിന് തുടക്കം കുറിച്ചത്. തൃത്താല നിയോജക മണ്ഡലത്തില്‍ മാത്രമുള്ള പ്രാദേശിക ഹര്‍ത്താലായിരുന്നു അത്.

സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഹര്‍ത്താല്‍ നിരക്ക് ശരാശി 3.58 ദിവസത്തില്‍ ഒന്ന് എന്നതാണ്. ഈ വര്‍ഷം ഫെബ്രുവരി മാസത്തില്‍ ഓരോ രണ്ടു ദിവസം കൂടുമ്പോഴും ഹര്‍ത്താല്‍ നടന്നു. (15 എണ്ണം)

2018-ല്‍ ഓരോ മാസവും നടന്ന ഹര്‍ത്താല്‍ കണക്കുകള്‍ ഇങ്ങനെ; ജനുവരി – 8, ഫെബ്രുവരി – 15, മാര്‍ച്ച് – 3, ഏപ്രില്‍ – 12, മെയ് – 7, ജൂണ്‍ – 8, ജൂലൈ – 10, ഓഗസ്റ്റ് – 4, സെപ്റ്റംബര്‍ – 5, ഒക്ടോബര്‍ – 10, നവംബര്‍ – 10, ഡിസംബര്‍ – 5.

2017-ല്‍ 120 ഹര്‍ത്താലുകളാണ് കേരളത്തില്‍ നടന്നത്. കഴിഞ്ഞ വര്‍ഷവും ബിജെപി ആയിരുന്നു ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകള്‍ നടത്തിയത്. മുന്‍ വര്‍ഷം ബിജെപി 41 ഹര്‍ത്താലുകള്‍ നടത്തിയത്തിയപ്പോള്‍ യുഡിഎഫ് 27ഉം എല്‍ഡിഎഫ് 18ഉം നടത്തി.

ഹര്‍ത്താല്‍ സ്ഥിരം സമരായുധമാക്കുന്ന രാഷ്ട്രീയ കക്ഷികളെ ഒറ്റപ്പെടുത്തണം എന്നാണ് ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് ഇന്നലെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ജനങ്ങള്‍ വിചാരിച്ചാല്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത് നടക്കും. സംഘടിതമായി കടകള്‍ തുറക്കാനും വണ്ടി ഓടിക്കാനും തൊഴിലെടുക്കാനും തീരുമാനിച്ചാല്‍ ചെറു ന്യൂനപക്ഷമായ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പിന്‍മാറുകയേ വഴിയുണ്ടാവുകയുള്ളൂ. മറിച്ച് ഹര്‍ത്താല്‍ എന്നു കേള്‍ക്കുമ്പോള്‍ കുപ്പിയും കോഴിയുമായി ആഘോഷിക്കാനാണ് ഇനിയും മല്ലൂസിന്റെ ഭാവമെങ്കില്‍ ഹര്‍ത്താല്‍ എന്ന ദുരാചാരത്തിന്റെ കഷ്ടനഷ്ടങ്ങള്‍ നമ്മള്‍ അനുഭവിച്ചു തീര്‍ക്കുകയല്ലാതെ മറ്റ് വഴിയില്ല.

ശബരിമല സമരത്തെ ഗൌനിക്കാത്ത പൊതുജനത്തിനെതിരെ ഹര്‍ത്താല്‍ നടത്താന്‍ ‘നിര്‍ബന്ധിക്കപ്പെട്ട’ ബിജെപി

ശബരിമല: 68 ദിവസത്തിനുള്ളില്‍ ബിജെപിയുടെ 5 ഹര്‍ത്താലുകള്‍, പൊറുതിമുട്ടി ജനം; വ്യാപാര, ടൂറിസം മേഖലയിലും ഇടിവ്

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍