അഴിമുഖം പ്രതിനിധി
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങള്‍ ആണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് സെക്രട്ടറി, തെലെങ്കാന സര്‍ക്കാര്‍ ,ചീഫ് സെക്രട്ടറി, ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. ഈ വിഷയത്തില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ടട്ട് സമര്‍പ്പിക്കണം എന്ന് കമ്മീഷന്‍ ഇവരോട് ആവശ്യപ്പെട്ടു. സര്‍വ്വകലാശാലയില്‍ നിലനില്‍ക്കുന്നത് അടിയന്തരാവസ്ഥയ്ക്കു സമാനമായ ഒന്നാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ ബോധ്യപ്പെട്ടതായി കമ്മീഷന്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി, എന്നിവ നിഷേധിച്ച നടപടിയെ കമ്മീഷന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. എടിഎം, ഇന്റര്‍നെറ്റ് എന്നിവ നിഷേധിച്ചതും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കാമ്പസില്‍ നിന്നും 25 വിദ്യാര്‍ത്ഥികളെയും 2അധ്യാപകരെയും അറസ്റ്റ് ചെയ്തതിന്റെ ആഘാതത്തിലും അവരുടെ സ്ഥിതിയെക്കുറിച്ചുള്ള ഭയത്തിലും ആണ് വിദ്യാര്‍ഥികള്‍ എന്നും കാമ്പസിലെ പോലീസ് സാനിധ്യവും ഇതിനു കാരണമാകുന്നു എന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ അനുവാദത്തോടെയാണെങ്കില്‍ പോലും ആരുടേയും മൌലികാവകാശങ്ങള്‍ നിഷേധിക്കാന്‍ സാധിക്കില്ല എന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന സര്‍വ്വകലാശാല അധികൃതരില്‍ നിന്നും പോലീസില്‍ നിന്നും അഡ്മിനിസ്ട്രെറ്റീവ് ഓഫീസര്‍മാരില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്ന യാതനകള്‍ അവരുടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു കമ്മീഷന്‍ വ്യക്തമാക്കി.
ഇതേ വിഷയത്തില്‍ വൈസ് ചാന്‍സലര്‍ അപ്പറാവുവിന് തെലങ്കാന മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ആം ആദ്മി പാര്‍ട്ടി തെലങ്കാന ഘടകം വക്താവ് പി.എല്‍ വിശ്വേശര്‍ റാവുനല്‍കിയ പരാതിയിന്മേലാണ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടത്. എന്നാല്‍ കാമ്പസില്‍ തെളിവെടുപ്പിനെത്തിയ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളെ പൊലീസ് ഗേറ്റില്‍ തടഞ്ഞിരുന്നു.അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവരെ പൊലീസ് കാമ്പസില്‍ പ്രവേശിപ്പിച്ചത്.