നിലമ്പൂർ രാധ വധക്കേസിലെ രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും. പ്രതികളായ ബി കെ ബിജു, ഷംസു എന്നിവർക്കാണ് കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് മഞ്ചേരി ഒന്നാം അഡീഷ്ണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ തൂപ്പുകാരി കോവിലകത്തുമുറി ചിറയ്ക്കൽ രാധയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
ഒന്നാം പ്രതിയും മന്ത്രി ആര്യാടൻമുഹമ്മദിൻറെ പേഴ്സണൽ സ്റ്റാഫംഗവും കോൺഗ്രസ് ഓഫീസ് സെക്രട്ടറിയുമായിരുന്ന ബി കെ ബിജുവിന് ജീവപര്യന്തത്തിന് പുറമെ 86000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. രണ്ടാം പ്രതി ഷംസുദ്ധീൻ ജീവപര്യന്തത്തിന് പുറമെ 45000 രൂപ പിഴയും അടക്കണം. പിഴയടച്ചില്ലെങ്കിൽ പകരം തടവ് അനുഭവിക്കണം.
2014 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. രാവിലെ ഒൻപതരയ്ക്ക് കോൺഗ്രസ് ഓഫീസ് വൃത്തിയാക്കാനെത്തിയ രാധയെ പ്രതികൾ ശ്വാസം മുട്ടിച്ചും, ചവിട്ടിയും കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ പൊതിഞ്ഞു കെട്ടി കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.