ജീവിതത്തിന്റെ 8,150 ദിവസങ്ങള്‍ ഞാന്‍ ജയിലിനുള്ളിലായിരുന്നു. എന്നെ സംബന്ധിച്ച് ഈ ജീവിതം അവസാനിച്ചിരിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് ജീവനുള്ള ജഡം മാത്രമാണ്. 23 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങിയ നിസാര്‍-ഉദ്-ദിന്‍ അഹമ്മദിന്റെ വാക്കുകളാണിത്. ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടന്ന ട്രെയിന്‍ സ്‌ഫോടനത്തിന്റെ പേരിലാണ് നിസാര്‍ ജയിലില്‍ ആകുന്നത്. ഈ കുറ്റത്തിനു തടവിലാക്കപ്പെട്ടവര്‍ നിരപരാധികളാണെന്നു ചൂണ്ടിക്കാട്ടി നിസാര്‍ അടക്കം അഞ്ചുപേരെ ഉടനടി മോചിപ്പിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് നിസാര്‍ പുറംലോകം കാണുന്നത്.
‘ ഫാര്‍മസി വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ പരീക്ഷയെഴുതാന്‍ കോളേജിലേക്കു പോകുമ്പോഴാണ് വഴിയില്‍ കാത്തുനിന്ന പൊലീസുകാര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി എന്നെ ജീപ്പില്‍ കയറ്റി കൊണ്ടുപോകുന്നത്. 20 വയസായിരുന്നു എനിക്കന്നു പ്രായം. ഇപ്പോള്‍ 43 ആയി. എന്റെ ഇളയസഹോദരിക്ക് അപ്പോള്‍ പ്രായം 12, അവളുടെ കുഞ്ഞിനിന്ന് 12 വയസായി. എന്റെ അനന്തരവള്‍ക്ക് ഒരു വയസായിരുന്നു അന്നു പ്രായം, ഇന്നവളുടെയും വിവാഹം കഴിഞ്ഞു. എന്റെ മറ്റൊരു സഹോദരി എന്നെക്കാള്‍ രണ്ടുവയസ് ഇളയതായിരുന്നു, ഇപ്പോഴവള്‍ മുത്തശി ആയിരിക്കുന്നു. ഒരു തലമുറ മൊത്തം എന്റെ ജീവിതത്തില്‍ നിന്നും പുറംചാടി പോയിരിക്കുന്നു.
ജയിലില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ കാലുകള്‍ വല്ലാത്ത ഭാരം അനുഭവപ്പെട്ടു. ഞാന്‍ മരവിച്ചിരിച്ചിരിക്കുകയാണ്. ഞാന്‍ സ്വതന്ത്രനായെന്ന കാര്യം പോലും മറന്നുപോയി. അന്നു രാത്രി ഒരു ഹോട്ടല്‍ റൂമിലാണ് താമസിച്ചത്. പക്ഷേ കട്ടിലില്‍ കിടന്നിട്ട് എനിക്ക് ഉറക്കം വരുന്നില്ല. കഴിഞ്ഞ 234 കൊല്ലമായി തറയിലായിരുന്നു എന്റെ ഉറക്കം…’
23 കൊല്ലത്തെ ജയില്‍ വാസത്തിലൂടെ ജീവിതം നഷ്ടമായ ഒരാളുടെ കഥ കൂടുതല്‍ വായിക്കാന്‍;