അഴിമുഖം പ്രതിനിധി
ജനസ്വീകാര്യത നേടിയെടുക്കാന്‍ വേണ്ടി എന്തിനും മുതിരുന്ന നമ്മുടെ ഭരണാധികാരികള്‍ക്കെന്തുപറ്റി എന്നു പലപ്പോഴും നാം ആശ്ചര്യപ്പെടാറുണ്ട്. ഇത്തരത്തില്‍ ഇന്ത്യയില്‍ പലയിടത്തും നടപ്പാക്കി വരുന്ന ഒന്നാണ് മദ്യനിരോധനം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പുരാതാനകാല ഭരണാധികാരി ഡ്രാകോയുടെ പാതയാണ് പിന്തുടരുന്നതെന്ന് തോന്നുന്നു; ഏല്ലാ തരം കുറ്റങ്ങള്‍ക്കും ഏറ്റവും കടുത്ത ശിക്ഷ വിധിക്കുന്നതില്‍ ഒരു പ്രത്യേക ആവേശമായിരുന്നു ഡ്രോക്കോയ്ക്കുണ്ടായിരുന്നത്. അങ്ങനെയാണ് ഡ്രാക്കോണിയന്‍ നിയമങ്ങള്‍ ഉണ്ടായത്. ഇത്തരത്തിലൊരു നിയമമാണ് വിചിത്രമായ വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ച 2016-ലെ ബിഹാര്‍ എക്‌സൈസ് ഭേദഗതി നിയമം.
ഈ നിയമം നടപ്പിലാകുകയാണെങ്കില്‍, കുടുംബത്തിലെ മുതിര്‍ന്ന ഒരാള്‍ മദ്യപിക്കുകയോ വാറ്റുകയോ വില്‍ക്കുകയോ ചെയ്താല്‍ അയാളുടെ കുടുംബത്തെ ഒന്നാകെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനു സാധിക്കും. മദ്യ നിരോധനം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ഒരു ഗ്രാമമോ ടൗണോ ഒന്നടങ്കം കൂട്ടപ്പിഴ ഒടുക്കേണ്ടി വരും. ഈ അനുശാസനകളിലെ ഉത്സാഹം സൂചിപ്പിക്കുന്നത് മദ്യപാനം കുടുംബത്തേയും സമൂഹത്തേയും ദുഷിപ്പിക്കുന്ന ഒരു പാപമാണെന്ന പോലെയാണ് നിതീഷ് കാര്യങ്ങളെ കാണുന്നതെന്നാണ്. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് കൈയ്യടിക്കാന്‍ ധാര്‍മ്മിക പ്രചാരകരെ കിട്ടിയേക്കാം എങ്കിലും അത് ആധുനിക നിയമശാസ്ത്രത്തില്‍ ന്യായീകരണമില്ലാത്ത ഒന്നാണ്.
തങ്ങള്‍ക്ക് നേരിട്ട് ഉത്തരവാദിത്തമില്ലാത്ത ഒരു കുറ്റകൃത്യത്തിന്റെ പേരില്‍ ജനങ്ങള്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ ഇവിടെ നിയമ സംവിധാനത്തില്‍ തകരാറ് സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തം. ഈ പരിപാടി തന്നെ ഒരു സ്വയം പരാജയപ്പെടുത്തല്‍ ആണ്. മദ്യപരായ ഭര്‍ത്താക്കന്‍മാര്‍ തങ്ങളെ അടിക്കുകയാണെന്നും അവര്‍ സാമ്പത്തിക തകര്‍ച്ചയിലേക്കു നയിക്കുകയും ചെയ്യുന്നുവെന്ന സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിതീഷ് മദ്യ നിരോധനം കൊണ്ടുവന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കുടുംബത്തിലെ ഒരു പുരുഷന്‍ മദ്യക്കുപ്പിയുമായി പിടിയിലായാല്‍ വീട്ടിലെ സ്ത്രീയും ജയിലിലാകും എന്നതാണ് പുതിയ നിയമത്തിലെ പ്രശ്നം.
ഈ മദ്യനിരോധന നിയമം ശക്തിപ്പെടുത്താനുള്ള നിതീഷിന്റെ ശ്രമത്തിലും ഇരട്ടത്താപ്പുണ്ട്. നാടന്‍ വാറ്റും കള്ളും ഈ നിരോധനത്തില്‍ ഉള്‍പ്പെടുന്നില്ല. ദരിദ്രരായ കുടിയന്മാരെ ഇല്ലാതാക്കാന്‍ താന്‍ സന്നദ്ധനല്ലെന്ന് നിതീഷിന് പറയാനാവില്ല. സ്ഥിരമായി കുടിച്ചാല്‍ മറ്റു മദ്യങ്ങളെ പോലെ തന്നെ ശരീരത്തിനു ഹാനികരമായ ഒന്നാണ് കള്ളും. ഈ സാഹചര്യത്തില്‍ പ്രസക്തമായ ഒരു കാര്യം നേരത്തെ കള്ളിനെ നിരോധന പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ ബിഹാറിലെ ഭരണസഖ്യത്തിന്റെ ഭാഗമായ രാഷ്ട്രീയ ജനതാദള്‍ മുഖ്യന്‍ ലാലു പ്രസാദ് പ്രകടിപ്പിച്ച അതൃപ്തിയാണ്. കള്ളിനെ വെറുതേ വിട്ട് തന്റെ രാഷ്ട്രീയ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ നിതീഷ് ശ്രമിച്ചതായിരിക്കാം. തീര്‍ച്ചയായും മഹാമനസ്‌കത എന്നു തോന്നിപ്പിക്കുന്ന ഒഴിവാക്കാനാവാത്ത ഒരു ഔചിത്യം നിതീഷിന്റെ നിലപാടില്‍ ഉണ്ട്.
2006ല്‍ ബീവറേജ് കോര്‍പ്പറേഷന്‍ സ്ഥാപിച്ചു കൊണ്ട് അതിനു കീഴില്‍ നിരവധി മദ്യഷാപ്പുകള്‍ തുറന്ന് മദ്യ വ്യവസായത്തെ പ്രോത്സാഹിപ്പിച്ചത് ഇതെ നിതീഷ് കുമാര്‍ തന്നെയായിരുന്നു. നിരോധനം ശക്തമാക്കി തന്റെ ജനപിന്തുണ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാകാം നിതീഷിന്റെ കണക്കു കൂട്ടല്‍. എന്നാല്‍ അദ്ദേഹത്തിന്റെ ശ്രമത്തില്‍ വ്യക്തി സ്വാതന്ത്യത്തിനുമേലുള്ള അസ്വീകാര്യമായ കടന്നുകയറ്റം എന്നതിലുപരി ഒരു മെച്ചവും വോട്ടര്‍മാര്‍ കണ്ടെത്താനിടയില്ല.