വിവാദ വ്യവസായി മുഹമ്മദ് നിസാം കാറിടിച്ച് പരിക്കേല്‍പ്പിച്ച തൃശൂര്‍ ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസ് അന്തരിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ചന്ദ്രബോസ് മരണപ്പെട്ടത്. ഇപ്പോള്‍ കസ്റ്റഡിയില്‍ കഴിയുന്ന നിസാമിനെതിരെ പോലീസ് കൊലക്കുറ്റത്തിനു കേസ് എടുക്കും.
കഴിഞ്ഞമാസം 29 നാണ് ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ച് ചന്ദ്രബോസിനെ നിസാം കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മദ്യപിച്ചിരുന്ന നിസാം ആദ്യം ചന്ദ്രബോസിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദ്രബോസിനെ തന്റെ ആഡംബര കാര്‍ ഉപയോഗിച്ചു നിസാം ഇടിക്കുകയും ചെയ്തു. പിന്നീട് വീണ്ടും മര്‍ദ്ദനത്തിന്നു ഇരയായ ചന്ദ്രബോസിനെ അതിവ ഗുരുതരമായ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏകദേശം മൂന്ന് ആഴ്ച ചികിത്സയില്‍ ആയിരുന്ന ചന്ദ്രബോസ് ആറോളം ശസ്ത്രക്രിയകൾക്ക് വിധേയനായി. ആരോഗ്യ നിലയില്‍ നേരിയ പുരോഗതി കാണിച്ചെങ്കിലും ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് സ്ഥിതി വഷളാവുകയായിരുന്നു. ഇന്ന് ഉച്ചയോടെ വെന്റിലേറ്ററില്‍ നിന്നും ചന്ദ്രബോസിനെ മാറ്റുകയായിരുന്നു.
വനിതാ പോലീസ് ഉദ്യോഗസ്ഥയെ കാറിനുള്ളില്‍ പൂട്ടിയിട്ടതടക്കം പത്തോളം കേസുകള്‍ നിസാമിന് എതിരെയുണ്ട്.