സ്വയംരക്ഷയ്ക്കാണു വെടിവച്ചതെന്നു പൊലീസ്
മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ കര്‍ഷകപ്രതിഷേധത്തിനുനേരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ അഞ്ചു കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇതുവരെ പൊലീസിനെതിരായി ഒരു എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതതേസമയം കൊള്ളിവയ്പ്പും അക്രമണവും നടത്തിയതിനു കര്‍ഷകര്‍ക്കെതിരേ 46 എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് മദസൗറില്‍ ന്യായവിലയും കാര്‍ഷികകടം എഴുതള്ളണം എന്നുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനുനേരെ വെടിവയ്പ്പുണ്ടായത്. അഞ്ചുപേര്‍ കൊല്ലപ്പെട്ട ഈ വെടിവയ്പ്പിന്റെ ഉത്തരവാദദിത്വം പൊലീസ് ആദ്യം നിഷേധിക്കുകയായിരുന്നു. സിആര്‍പിഎഫ് ആണു വെടിവച്ചതെന്നായിരുന്നു പൊലീസിന്റെ ആദ്യവാദം. എന്നാല്‍ വെടിവച്ചത് പൊലീസ് തന്നെയാണെന്നു സംസ്ഥാന ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് പിന്നീട് കുറ്റസമ്മതം നടത്തി. എന്നിട്ടും ഈ സംഭവത്തില്‍ ഒരു എഫ് ഐ ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സര്‍ക്കാര്‍ ഈ സംഭവത്തില്‍ ഇതുവരെ ചെയ്തിരിക്കുന്നത് ഒരു റിട്ടയേര്‍ഡ് ജഡ്ജിയെ അധ്യക്ഷനാക്കി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതാണ്. ആഭ്യന്തര സെക്രട്ടറിയെ സ്ഥലം മാറ്റിയതും രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതും കൂടി കഴിഞ്ഞാല്‍ കര്‍ഷകര്‍ക്കുനേരെ ഉണ്ടായ വെടിവയ്പ്പിനെക്കുറിച്ചോ കര്‍ഷകപ്രതിഷേധത്തെക്കുറിച്ചോ കൂടുതല്‍ നടപടികളൊന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ജുഡീഷ്യല്‍ അന്വേഷണം മതിയായ ഒരു തീരുമാനം അല്ലെന്നും പൊലീസ് വെടിവയ്പ്പ് നടന്നതില്‍ നിയമം അനുശാസിക്കുന്ന വിധം എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ ആരംഭിക്കണമെന്നുമാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നതെന്നു മാധ്യമങ്ങള്‍ എഴുതുന്നു.
എന്നാല്‍ സ്വയംരക്ഷയെ കരുതിയാണ് പൊലീസ് വെടിവച്ചതെന്നും ഇകാരണത്താല്‍ പൊലീസുകാര്‍ക്കെതിരേ കേസ് എടുക്കാന്‍ കഴിയില്ലെന്നുമാണ് ഉന്നത ഉദ്യോഗസ്ഥരുടെ വാദം.
കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കള്‍ പൊലീസിനെതിരേ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ്. ഒരു വെടിവയ്പ്പിലേക്ക് പോകേണ്ട തരത്തില്‍ കര്‍ഷകര്‍ അക്രമാസ്‌ക്തരായിരുന്നില്ലെന്നും യാതൊരു മുന്നറിയിപ്പും കൂടാതെയാണു പൊലീസ് വെടിവച്ചതെന്നും കൊല്ലപ്പെട്ട 12 ആം ക്ലാസുകാരന്‍ അഭിഷേക് പട്ടിധാറിന്റെ സഹോദരന്‍ എന്‍ഡിടിവിയോടു പറയുന്നു.