അഴിമുഖം പ്രതിനിധി
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറില്‍ അമ്മയും മകളും ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രിയിലാണ് നോയ്ഡ സ്വദേശിയായ അമ്മയും അവരുടെ 13വയസ്സുകാരിയായ മകളും ഷാജഹാന്‍പൂരിലേക്ക് പോകുന്ന വഴി ബലാല്‍സംഗത്തിനിരയായത്. അറസ്റ്റിലായവര്‍ക്കു നേരെ കവര്‍ച്ച, ബലാല്‍സംഗം, മാര്‍ഗ്ഗതടസ്സമുണ്ടാക്കല്‍ എന്നീ കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്.
ഗാസിയാബാദ്-അലിഗഡ് ഹൈവേയില്‍ സഞ്ചരിക്കവേ ഇവരുടെ കാറിനുനേര്‍ക്ക് അക്രമികള്‍ ലോഹക്കഷ്ണം എറിയുകയും വാഹനം നിര്‍ത്തിക്കുകയുമായിരുന്നു. ഡ്രൈവര്‍ പുറത്തിറങ്ങിയപ്പോള്‍ ഇവര്‍ അയാളെ ആക്രമിക്കുകയും കീഴ്പ്പെടുത്തുകയുമായിരുന്നു. ഡ്രൈവറെ ഭീഷണിപ്പെടുത്തി സമീപത്തുള്ള പാടങ്ങള്‍ക്കു സമീപത്തേക്ക് എത്തിച്ച കാറില്‍ ഉണ്ടായിരുന്ന പുരുഷന്‍മാരെ കെട്ടിയിട്ട ശേഷമാണ് അമ്മയെയും മകളെയും രണ്ടു മണിക്കൂറോളം ലൈംഗികമായി പീഡിപ്പിച്ചത്.
ശേഷം വിലപിടിപ്പുള്ള വസ്തുക്കള്‍ കൈക്കലാക്കിയ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെ ഇതിനിരയായവര്‍ സമീപത്തുള്ള ദേഹത് കോട്വാലി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
കേസില്‍ പ്രധാനപ്പെട്ട തെളിവുകള്‍ ലഭ്യമായിട്ടുണ്ട് എന്നും അന്വേഷണം ശരിയായ ദിശയിലാണ് എന്നും പോലീസ് അവകാശപ്പെടുന്നു. കൃത്യത്തില്‍ ജിപ്സി ഗ്യാംഗ് ഉള്‍പ്പെട്ടിട്ടുണ്ട് എന്നും പോലീസ് സംശയിക്കുന്നുണ്ട്.