വെളിപ്പെടുത്തല്‍ നടത്തിയത് ദേശീയ അന്വേഷണ ഏജന്‍സിയോട്
പത്താന്‍കോട്ട് വ്യോമകേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിനിടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷിക്കണമെന്ന അപേക്ഷ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്(എന്‍എസ്ജി) ഗൗനിച്ചില്ലെന്ന് ഒരു വ്യോമസേന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യോടാണ് വെളിപ്പെടുത്തല്‍.
ഒരാള്‍ കൊല്ലപ്പെട്ടെന്നും രണ്ട് പേര്‍ക്ക് പരിക്കേറ്റെന്നും എത്രയും വേഗം ആരെങ്കിലും വന്ന തങ്ങളെ രക്ഷിച്ചില്ലെങ്കില്‍ തങ്ങളും മരിക്കുമെന്നും ഡിഫന്‍സ് സെക്യൂരിറ്റ് കോര്‍പ്പ്‌സ് വയര്‍ലെസ് സെറ്റിലെ റേഡിയോ ട്രാന്‍സ്മിഷനിലൂടെ പറയുന്നത് താന്‍ കേട്ടെന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സുരക്ഷ ഉദ്യോഗസ്ഥരെ രക്ഷിക്കണമെന്ന് താന്‍ അപ്പോള്‍ തന്നെ എന്‍എസ്ജി കമാന്‍ഡോ ടീമിന് നേതൃത്വം നല്‍കുന്ന ബ്രിഗേഡിയര്‍ ഗൗതം ഗാംഗുലിയോട് അഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ അദ്ദേഹം അതിന് ഗൗരവം കൊടുത്തില്ല. ഭീകരരെ കീഴടക്കിയ എന്‍എസ്ജി സംഘത്തിനൊപ്പമുണ്ടായിരുന്ന വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിജിത് സരിണാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഡി.എസ്.സി പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം അടുത്തിടെ മൊഹാലി കോടതിയില്‍ ഫയല്‍ ചെയ്ത എന്‍ഐഎ കുറ്റപത്രത്തില്‍ എന്‍എസ്ജിയും വ്യോമസേന ഉദ്യോഗസ്ഥനും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് പ്രത്യേക പരാമര്‍ശമില്ല. എന്നാല്‍ സരിണിന്റെയും മറ്റ് വ്യോമസേന ഉദ്യോഗസ്ഥരുടെയും മൊഴികള്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജനുവരി രണ്ടിനാണ് പത്താന്‍കോട്ടില്‍ ആക്രമണമുണ്ടായത്. 2015 ഡിസംബര്‍ 30ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ ഭീകരര്‍ ഒരു ദിവസം അതിര്‍ത്തിയില്‍ കാത്തിരുന്ന ശേഷം ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് സൈനിക കേന്ദ്രത്തില്‍ കടന്നത്. അവിടെയും ഒരുദിവസം ഒളിച്ചിരുന്ന അവര്‍ രണ്ടിന് പുലര്‍ച്ച 2.45ഓടെ ആക്രമണം തുടങ്ങുകയും ചെയ്തു.
അതേസമയം മൊഴിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തരോട് പ്രതികരിക്കാന്‍ കമാന്‍ഡര്‍ സരിന്‍ വിസമ്മതിച്ചു. സരണിന്റെ ആരോപണങ്ങള്‍ എന്‍എസ്ജി നിഷേധിച്ചിരിക്കുകയാണ്. തന്റെ മേലുദ്യോഗസ്ഥരുടെ അനുമതി കിട്ടിയ ശേഷം പ്രതികരിക്കാമെന്നാണ് ബ്രിഗേഡിയര്‍ ഗാംഗുലി പറഞ്ഞത്.