ടീം അഴിമുഖം
സോളും ടാസ്‌കെനറും തമ്മില്‍ 4880 കിലോമീറ്റര്‍ ദൂരമുണ്ട്. പക്ഷേ ഇന്ത്യ കൌതുകത്തോടെ കാത്തിരുന്ന ഒരു കാര്യത്തില്‍ ഈ രണ്ട് നഗരങ്ങളും ഒരുമിച്ചൊരു തീരുമാനമാണ് എടുത്തത്.
ഇവര്‍ കാരണം നാടകീയവും ചിലപ്പോള്‍ വളരെ നാണക്കേട് ഉണ്ടാക്കുന്നതുമായ തരത്തിലുള്ള ഡിപ്ലോമാറ്റിക്ക് യാഥാര്‍ത്ഥ്യങ്ങള്‍ക്കാണ് ഇന്ത്യ ഇന്നലെ സാക്ഷിയായത്. ഒടുവില്‍ തീരുമാനം വന്നിരിക്കുന്നു; ഇന്ത്യക്ക് ആണവ വിതരണ ഗ്രൂപ്പി (NSG)ല്‍ അംഗത്വമില്ല.
ഇപ്പോഴും വ്യക്തമല്ലാത്ത കാരണങ്ങളാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളുടെ എന്‍എസ്ജി പ്രവേശനത്തിനായി വലിയ നീക്കങ്ങളാണ് നടത്തിയത്. ന്യൂക്ലിയര്‍ സാങ്കേതികവിദ്യയും അതിന്‍റെ ആഗോളകച്ചവടവും കയ്യാളുന്ന 48 രാജ്യങ്ങളുടെ കുത്തക ഗ്രൂപ്പാണ് എന്‍എസ്ജി. വ്യാഴാഴ്ച എന്‍എസ്ജിയുടെ പൂര്‍ണ അംഗങ്ങളുടെ യോഗം നടന്നപ്പോള്‍ പൂര്‍ണ അംഗത്വത്തിനുള്ള തങ്ങളുടെ അവകാശം ഇന്ത്യ ഉന്നയിച്ചിരുന്നു. അതിനായി ഇന്ത്യ അമേരിക്കയുടെ സഹായം തേടുകയും അമേരിക്ക ഇന്ത്യയെ സഹായിക്കുകയും ചെയ്തിരുന്നു. ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍ന്റ് സി ജുംപിങ്ങുമായും ചര്‍ച്ച നടത്തിയിരുന്നു. എന്‍എസ്ജി പ്രവേശനത്തിനായി ചൈനയുടെ പിന്തുണ അഭ്യര്‍ഥിച്ചായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി ജുംപിങ്ങുമായി ചര്‍ച്ച നടത്തിയത്. പക്ഷേ ചൈനയുടെ പിന്തുണ നേടിയെടുക്കാന്‍ ഇതുകൊണ്ടൊന്നും മോദിക്ക് സാധിച്ചില്ല.
ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യം എന്‍എസ്ജിയില്‍ അംഗമാകുന്നത് ചൈന എതിര്‍ക്കുന്നുണ്ട്. ഇന്ത്യ ഇതുവരെ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ടിട്ടില്ല എന്നതും ചൈനയെ ഇക്കാര്യത്തില്‍ എതിര് നില്‍ക്കാന്‍ പ്രേരിപ്പിച്ച ഘടകമാണ്. ആണവനിര്‍വ്യാപന കരാര്‍ പ്രകാരം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൌണ്‍സിലില്‍ ഉള്ള അഞ്ച് രാജ്യങ്ങളെ മാത്രമേ ന്യൂക്ലിയര്‍ ശക്തികളായി അംഗീകാരിച്ചിട്ടുള്ളൂ. കൂടാതെ ചൈനയാകട്ടെ പാകിസ്ഥാന്റെ എന്‍എസ്ജി പ്രവേശനത്തെ പിന്തുണയ്ക്കുന്നുമുണ്ട്.
എന്‍എസ്ജി അംഗങ്ങളുടെ തലവന്മാര്‍ വെള്ളിയാഴ്ച ഇന്ത്യയുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ വീണ്ടും യോഗം ചേര്‍ന്നിരുന്നു. പല നിരീക്ഷകരും പറയുന്നത് കേന്ദ്രസര്‍ക്കാര്‍ എന്‍എസ്ജിയുടെ കാര്യത്തില്‍ അനാവശ്യ താല്‍പ്പര്യം കാണിക്കുന്നു എന്നാണ്. പക്ഷേ മോദിയുടെ അടുപ്പക്കാര്‍ പറയുന്നതാവട്ടെ അന്താരാഷ്ട്രതലത്തില്‍ ഇടപെടുന്നതിന് പ്രാപ്തി നേടിയെന്നാണ്. അതുകൊണ്ടുതന്നെ പരാജയങ്ങള്‍ ഉണ്ടായാലും അത് വകവയ്‌ക്കേണ്ടതില്ല എന്നും.
വലിയ കഥകള്‍
ഇപ്പോഴത്തെ എന്‍എസ്ജി അംഗത്വത്തിനുള്ള ശ്രമത്തിന് പുറമേ ഇന്ത്യ മോദിക്ക് കീഴില്‍ പുതിയ തന്ത്രപരമായ മാറ്റങ്ങള്‍ക്ക് ശ്രമിക്കുന്നു എന്നത് തന്നെയാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. ഇന്ത്യയുടെ പുതിയ അമേരിക്കന്‍ അനുകൂല മാറ്റങ്ങള്‍ പല സൂചനകളും നല്‍കുന്നുണ്ട്. അമേരിക്കയുടെ കൂടെച്ചേര്‍ന്ന് സൗത്ത് ചൈന കടലിലെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത് വഴി അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും അതേ സമയം ചൈനയുമായുള്ള ഉഭയകക്ഷിബന്ധങ്ങള്‍ കുറയ്ക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. ഇന്ത്യയെ അമേരിക്കയുമായി ചേര്‍ത്ത് നിര്‍ത്താന്‍ മോദി ശ്രമിക്കുമ്പോള്‍ അത് ചൈനയെ കൂടുതല്‍ ജാഗരൂകരാക്കാന്‍ മാത്രമേ ഉപകരിക്കൂ. എന്‍എസ്ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ വ്യക്തമായ ഭാഷയിലാണ് ചൈന എതിര്‍ത്തത്.
അമേരിക്കയുമായുള്ള സഖ്യം കൊണ്ട് ഇന്ത്യയ്ക്ക് എന്താണ് പ്രയോജനം എന്നതാണ് സുപ്രധാനമായ ചോദ്യം. ഈ സഖ്യം കാരണം ചൈനയുടെ ഇന്ത്യ വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ? അതോ അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കാന്‍ മാത്രമേ ഇതുപകരിക്കുകയുള്ളുവോ? യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ഇന്ത്യക്ക് ഒരിക്കലും അയല്‍ക്കാരെന്ന പരിഗണന വച്ച് ചൈനയെ തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. പകരം ഇന്ത്യയ്ക്ക് ഇപ്പോഴും തങ്ങളുടെ സഖ്യ രാജങ്ങളെ മാത്രമേ തിരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ.
വളരെ ശ്രദ്ധയോടെ ഇരുന്നേ പറ്റൂ എന്നാണ് ചരിത്രം തെളിയിച്ചിട്ടുള്ളത്. എപ്പോഴൊക്കെ രണ്ട് രാജ്യങ്ങള്‍ സാമ്പത്തികമായി പരസ്പരം കിടമത്സരം നടത്താന്‍ പ്രാപ്തരായിട്ടുണ്ടോ അപ്പോഴൊക്കെയും യുദ്ധമോ മറ്റ് ദുരന്തങ്ങളോ ഉണ്ടായിട്ടുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ഇന്ത്യ ചൈനയോട് ഒരിക്കലും യോജിക്കാന്‍ സാധിക്കില്ല. കരുതലോടെ ഇരിക്കുക എന്നത് തന്നെയാണ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യം. മോദിയുടെ അയുക്തികമായ പല പ്രവര്‍ത്തനങ്ങളും ഭാവിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചേക്കാം.