അഴിമുഖം പ്രതിനിധി
പശ്ചിമബംഗാളിൽ കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാളെ പോലീസ് പിടികൂടി. സലീം എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കൊൽക്കത്തയിലേക്ക് കൊണ്ടുവരും. ബംഗാൾ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഇന്നലെ രാത്രിയാണ് ഇയാളെ മുംബയിൽ അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ പിന്തുടർന്നാണ് പ്രതിയെ കുടുക്കിയത്.
ഈ മാസം 14നാണ് പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ 71കാരിയായ കന്യാസ്ത്രീ കൂട്ട ബലാത്സംഗത്തിന് ഇരയായത്. റാണാഘട്ടിലുള്ള കോൺവെൻറിൽ അതിക്രമിച്ച് കയറിയ പത്തോളം കൊള്ളക്കാരാണ് ഇവരെ മാനഭംഗപ്പെടുത്തിയത്. ഇവരിൽ നാല് പേരുടെ ദൃശ്യങ്ങൾ കോൺവെൻറിലെ സിസി ടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. അക്രമികളെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.