UPDATES

ന്യൂസ് അപ്ഡേറ്റ്സ്

Occupy UGC: ഫാസിസത്തിന്റെ കാലത്ത് പഠിക്കുക എന്നതും ഒരു പോരാട്ടമാണ്

Avatar

ചിഞ്ചു സി

 

വല്ലാത്ത കാലങ്ങള്‍ അതുവരെയില്ലാത്ത സമരങ്ങള്‍ക്ക് ജന്മം നല്‍കും. ഏറ്റവും അവസാനം സമരമുഖത്തേക്ക്‌ ഇറങ്ങിയിരിക്കുന്നത് ഗവേഷക വിദ്യാര്‍ത്ഥികളാണ്. ഗവേഷണരംഗത്ത് മതിയായ ഫണ്ടിംഗിന്‍റെ അഭാവം ഉള്‍പ്പെടെ ധാരാളം പ്രശ്നങ്ങള്‍ നേരത്തെതന്നെ ഉണ്ടായിരുന്നെങ്കിലും പെട്ടെന്നുണ്ടായ പ്രകോപനം, കേന്ദ്ര സര്‍വ്വകലാശാലകളിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വന്നിരുന്ന നെറ്റ്-ഇതര (Non-NET) ഫെല്ലോഷിപ്പ് അടുത്ത അധ്യയന വര്‍ഷം മുതല്‍ നിര്‍ത്തലാക്കാന്‍ UGC കൈക്കൊണ്ട തീരുമാനമാണ്. ഈ പേരുതന്നെ തെറ്റിദ്ധാരണാജനകമാണ്. കാരണം NET പരീക്ഷ പാസായ എല്ലാവര്‍ക്കും അക്കാരണത്താല്‍ മാത്രം ഫെല്ലോഷിപ്പ് ലഭ്യമല്ല, മറിച്ച് NET പരീക്ഷയിലൂടെ ലെക്ചര്‍ഷിപ്പ് യോഗ്യത നേടുന്നവരില്‍നിന്നും തെരഞ്ഞെടുക്കുന്ന ഒരു ചെറിയവിഭാഗം ആളുകള്‍ക്കു മാത്രമേ UGC JRF/SRF ഫെല്ലോഷിപ്പ് കൊടുക്കുന്നുള്ളൂ. ആദ്യത്തെ രണ്ടുവര്‍ഷം പ്രതിമാസം 5000 രൂപവീതവും പിന്നെ ഗവേഷണ പുരോഗതി വിലയിരുത്തിയശേഷം 8000 രൂപവീതവും ആണ് നെറ്റ്-ഇതര (Non-NET) ഫെല്ലോഷിപ്പ് കൊടുക്കുന്നത്. ഫെല്ലോഷിപ്പ് പദ്ധതിയുടെ നടത്തിപ്പിനെപ്പറ്റി ചില പരാതികള്‍ ലഭിച്ചിരുന്നു എന്നതാണ് UGC ചെയര്‍മാന്‍ വേദ്പ്രകാശ് പറഞ്ഞ ന്യായം. ഫെല്ലോഷിപ്പ് തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം കൂടി തീരുമാനിക്കാന്‍ ഉണ്ടാക്കിയ കമ്മറ്റിയാണത്രെ ഈ തീരുമാനം എടുത്തത്. എത്ര മനോഹരമായ തലതിരിഞ്ഞ ആചാരം! പ്രതിഷേധങ്ങള്‍ തുടങ്ങിയപ്പോള്‍ ഈ ഫെല്ലോഷിപ്പ് സംസ്ഥാന സര്‍വ്വകലാശാലകള്‍ക്കും കൂടി കൊടുക്കും എന്ന ഒരു പ്രഖ്യാപനം സ്മൃതി ഇറാനി നടത്തിയെങ്കിലും രേഖാമൂലം ഉള്ള ഒരു അറിയിപ്പും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. സമരം ചെയ്യുന്നവര്‍ക്കെതിരെ വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി രംഗത്തുവന്നു എന്നതും രസകരമാണ്. അഥവാ പ്രസ്തുത ഫെല്ലോഷിപ്പിനെപ്പറ്റി പരാതികള്‍ ഉണ്ടെങ്കില്‍ത്തന്നെ അവ പരിശോധിച്ച്  പരിഹാര നടപടികള്‍ എടുക്കുന്നതിനു പകരം പദ്ധതി തന്നെ ഉപേക്ഷിക്കുന്നതിലെ പരിഹാസ്യത നിലനില്‍ക്കെത്തന്നെ ഇത്തരം ജനദ്രോഹപരവും പ്രതിലോമകരവുമായ നടപടികള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളും അതില്‍ നമ്മുടെ ഭരണകൂടത്തിന്‍റെ സാമ്പത്തിക നിലപാടുകള്‍ക്കുള്ള പങ്കും വിശദമായി മനസ്സിലാക്കേണ്ടതുണ്ട്.

 

2005-ല്‍ ഒന്നാം UPA സര്‍ക്കാര്‍ WTO-GATS ചര്‍ച്ചകളുടെ ഭാഗമായി, നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ വിദേശ നിക്ഷേപകര്‍ക്കായി തുറന്നു കൊടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. 2015 ഡിസംബറില്‍ നെയ്റോബിയില്‍ വെച്ചു നടക്കുന്ന അടുത്ത ഘട്ടം ചര്‍ച്ചയില്‍ നിലപാട് മാറ്റിയില്ലെങ്കില്‍ അത് നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടാന്‍ പോകുന്ന വന്‍ ബാധ്യതയായി മാറും. അതായത്, ഉന്നതവിദ്യാഭ്യാസം കച്ചവടം ചെയ്യപ്പെടാവുന്ന ഒരു സേവനമായി കണക്കാക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ ഉപഭോക്താവായി മാറും. ഒപ്പം മറ്റു സേവനമേഖലകളിലെപ്പോലെ എല്ലാ കച്ചവടക്കാര്‍ക്കും ഏകതാനമായ കളിസ്ഥലം (Level Playing Field) ഒരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍  പൂര്‍ണ്ണമായും പിന്മാറേണ്ടി വരും. വര്‍ഷാവര്‍ഷം പുറത്തിറക്കുന്ന വാണിജ്യ നയാവലോകന റിപ്പോര്‍ട്ടിന്റെ (TPRM) അടിസ്ഥാനത്തില്‍ നമ്മുടെ വിദ്യാഭ്യാസനയം പരിഷ്കരിക്കേണ്ടി വരും. ഇത്തരം ചുവടുമാറ്റങ്ങളുടെ മുന്നോടിയാണ് ഗവേഷക വിദ്യാര്‍ത്ഥികളുടെ തുച്ഛമായ ഫെല്ലോഷിപ്പ് തട്ടിപ്പറിക്കാനുള്ള നീക്കം എന്നത് വ്യക്തമാണ്, ഒപ്പം ഒരു ആപല്‍സൂചനയും. ആരോഗ്യ മേഖലയില്‍ നിന്നും മറ്റും കാണുന്ന സര്‍ക്കാരിന്‍റെ പിന്മാറ്റം, സബ്സിഡികളുടെ വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ നടപടികളുടെ സ്വാഭാവികപരിണതി തന്നെയാണ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ ചരക്കുവല്‍ക്കരണത്തിനുള്ള ഈ നീക്കവും. ശാസ്ത്രഗവേഷണ രംഗത്തെ പ്രമുഖ സര്‍ക്കാര്‍ സ്ഥാപനമായ CSIR ഇക്കഴിഞ്ഞ ദിവസം അതിനു കീഴിലുള്ള ലാബുകളോട് ഗവേഷണത്തിനുള്ള പണം സ്വയം കണ്ടെത്താന്‍ നിര്‍ദ്ദേശം കൊടുത്തതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.

 

നിലവില്‍ ധാരാളം പോരായ്മകളും പരിമിതികളും നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്കുണ്ട്. പാവപ്പെട്ടവരില്‍ വലിയൊരു വിഭാഗത്തിനും പ്രാഥമിക വിദ്യാഭ്യാസം പോലും ഇന്നും അപ്രാപ്യമാണ്. അതുകൊണ്ടുതന്നെ ഒട്ടും ദീര്‍ഘവീക്ഷണമില്ലാതെ നടത്തുന്ന ഇത്തരം ഉദാരീകരണ നടപടികളെ എതിര്‍ക്കുക എന്നത് നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ ഭാവിയില്‍, നമ്മുടെ നാടിന്‍റെ ഭാവിയില്‍ താല്‍പര്യമുള്ള ഏവരുടെയും കടമയാണ്. UGC ഓഫീസുകള്‍ക്ക് മുന്നിലും, വിവിധ കേന്ദ്ര സര്‍വ്വകലാശാലകളിലും വിദ്യാര്‍ത്ഥിപ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അധ്യാപകരും ശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ അവരുടെ പ്രതിഷേധം രേഖപ്പെടുത്താനും മുന്നോട്ടു വരുന്നുണ്ട്. പൊതുസമൂഹത്തിന്റെ പിന്തുണയോടെ ഇത്തരം അധികാര ദുര്‍വിനിയോഗങ്ങളെ നേരിടുക എന്നതാണ് ഫാസിസത്തിന്‍റെ കാലത്ത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം.

 

(പെരിയാര്‍ സര്‍വ്വകലാശാലയില്‍ ഗവേഷകവിദ്യാര്‍ഥിയാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍