സിനിമയിലേതിനു സമാനമായി ജീവിതത്തിലും അബീല്‍ മേക് അപ്പ് ആര്‍ട്ടിസ്റ്റാണ്; കൂടാതെ കോസ്റ്റ്യും ഡിസൈനറും കൊറിയോഗ്രാഫറും ഫാഷന്‍ ഡിസൈനറും ഗ്രാഫിക് ഡിസൈനറും ഫോട്ടോഗ്രാഫറും സംഗീതകാരനുമാണ്
അബീൽ റോബിൻ; ഈ പേര് ഇപ്പോള്‍ എല്ലാവര്‍ക്കും പരിചിതമായി കഴിഞ്ഞിരിക്കണം. ആഷിക് അബു സംവിധാനം ചെയ്ത മായനദിയിലെ മേക് അപ്പ് ആര്‍ട്ടിസ്റ്റിനെ അവതരിപ്പിച്ചത് അബീലാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും മലയാള സിനിമയുടെ ഭാഗമായി മാറിയ വ്യക്തി. വിരലിലെണ്ണാവുന്ന സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുവെങ്കിലും, ഏറെ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അബീല്‍ തന്റെ ആദ്യ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹാസ്യ കഥാപാത്രത്തിനൊപ്പം സ്വാഭാവിക അഭിനയം കൂടി കാഴ്ച്ചവച്ചപ്പോള്‍ പ്രേക്ഷകര്‍ അതിനെ കയ്യടിയോടുകൂടി സ്വീകരിച്ചു.
സിനിമയിലേതിനു സമാനമായി ജീവിതത്തിലും അബീല്‍ മേക് അപ്പ് ആര്‍ട്ടിസ്റ്റാണ്. മലയാള സിനിമയിലെ ഒട്ടുമിക്ക നടിമാര്‍ക്കും വേണ്ടി അബീല്‍ മേക് അപ്പ് ചെയ്യാറുണ്ട്. അതോടൊപ്പം കേരളത്തിന്റെ പാലഭാഗത്ത് നിന്നുമുള്ള ബ്രൈഡല്‍ പാക്കേജുകള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. എന്നാല്‍ മേക് അപ്പ് ആര്‍ട്ടിസ്റ്റായി തന്റെ ജീവിതം അബീല്‍ ഒതുക്കി നിര്‍ത്തിയിട്ടില്ല. കോസ്റ്റ്യും ഡിസൈനറും കൊറിയോഗ്രാഫറും ഫാഷന്‍ ഡിസൈനറും ഗ്രാഫിക് ഡിസൈനറും ഫോട്ടോഗ്രാഫറുമാണ് അബീല്‍. മറ്റ് ആര്‍ട്ടിസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി, ഒരു മേഖലയില്‍ മാത്രം ഒതുങ്ങിക്കൂടാതെ ഡിസൈനിങ്ങുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും ഇദ്ദേഹം തന്റെ കഴിവ് തെളിയിച്ച് കൊണ്ടിരിക്കുന്നു.
ഒരു കംപ്ലീറ്റ് ഫാഷന്‍ ഡിസൈനര്‍ എന്നതിനൊപ്പം സംഗീതത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അബീല്‍. വരികള്‍ സ്വന്തമായെഴുതി ഈണം നല്‍കി ആലപിക്കാറുണ്ട്. സ്വന്തമായി വരിയും കംമ്പോസിങ്ങും ആലാപനവും നല്‍കി തയ്യാറാക്കിയ ആല്‍ബങ്ങളും ഈ കലാകാരന്റേതായുണ്ട്.
ട്രാന്‍സ്ജെന്‍ഡര്‍ മുക്ത കൊച്ചിയാക്കുമെന്ന് പോലീസ്; ഇതാണോ ട്രാന്‍സ് നയം? സര്‍ക്കാര്‍ പറയണം
മായനദിയിലേതു പോലെ ജീവിതത്തിലും ഒരു ക്വീര്‍ ആയ അബീല്‍ ഒട്ടേറെ പ്രയാസങ്ങളും പരിമിതികളും അതിജീവിച്ചുകൊണ്ടാണ് ഇന്നത്തെ സ്വീകാര്യതയിലേക്ക് എത്തിച്ചേര്‍ന്നത്. ആരും തുണയില്ലാത്ത വിഷമഘട്ടങ്ങളില്‍ സ്വന്തം കഴിവുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് മുന്നേറിയിരുന്നത്. ഒരു വ്യക്തിക്ക് തനിച്ച്, പരസഹായമില്ലാതെ ഡിസൈനിംഗുമായി ബന്ധപ്പെട്ട ഏതെല്ലാം മേഖലകളെ സമന്വയിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് അബീല്‍. അബീൽ റോബിൻ സംസാരിക്കുന്നു;
സ്‌റ്റൈലിങ്ങും ഡിസൈനിങ്ങും മേക് അപ്പുമായി വര്‍ഷങ്ങളായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരാളാണ് ഞാന്‍. ഒരഭിനേതാവാകുന്നത് ഇപ്പോഴാണെന്ന് മാത്രം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന വഴിയാണ് മായാനദിയില്‍ അവസരം ലഭിക്കുന്നത്. സിനിമയില്‍ എനിക്കു ലഭിച്ച കഥാപാത്രത്തെ ജനങ്ങള്‍ അംഗീകരിച്ചു എന്നറിയാന്‍ കഴിഞ്ഞതില്‍ ഒരുപാട് നന്ദിയുണ്ട്. സിനിമയുടെ റീലീസിംഗിന് ശേഷം ആളുകള്‍ എന്നെ തിരിച്ചറിയുന്നതിലും അഭിനന്ദിക്കുന്നതിലുമെല്ലാം സന്തോഷം.
മലയാള സിനിമയില്‍ ഇനി ട്രാന്‍സ് പ്രണയങ്ങള്‍ വരട്ടെ; ആഭാസത്തെ കുറിച്ച് ശീതള്‍ ശ്യാം/ അഭിമുഖം
കരിയര്‍
കോസ്റ്റ്യും ഡിസൈനിംഗ് ആദ്യമേ വശമുണ്ടായിരുന്നുവെങ്കിലും ഗ്രാഫിക് ഡിസൈനര്‍ ആയാണ് എന്റെ കരിയര്‍ ആരംഭിച്ചത്. 2000ല്‍ ആണ് ഞാന്‍ ഗ്രാഫിക് ഡിസൈനിങ് പഠിക്കുന്നത്. പരിമിതികള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാം അഭിമുഖീകരിച്ചു തന്നെയാണ് പഠിച്ചത്. ശേഷം വര്‍ഷങ്ങളോളം വെഡിങ് കാര്‍ഡുകള്‍ ഡിസൈന്‍ ചെയ്യുന്ന കമ്പനിയില്‍ സീനിയര്‍ ഗ്രാഫിക് ഡിസൈന്‍ ആയി ജോലി ചെയ്തു. ഫാഷന്‍ ഫീല്‍ഡിലേക്ക് താല്‍പര്യം തോന്നിത്തുടങ്ങിയത് ആ സമയങ്ങളിലായിരുന്നു. മേക് അപ്പും സ്‌റ്റൈലിങ്ങുമെല്ലാം പഠിക്കുന്നതും ഫാഷന്‍ ഡിസൈനിംഗിലേക്ക് ആദ്യമായി പ്രവേശിക്കുന്നതും 2007ല്‍ ആണ്. നല്ല അഭിപ്രായങ്ങള്‍ ലഭിച്ചു തുടങ്ങിയപ്പോള്‍ ഗ്രാഫിക് ഡിസൈനിങ് എന്ന പ്രൊഫഷന്‍ ഉപേക്ഷിക്കുകയും ഫാഷന്‍ ഡിസൈനര്‍ ആയി തുടരുകയും ചെയ്തു. മൂന്ന് വര്‍ഷത്തിനുശേഷം 2010ല്‍ എറണാകുളം തോപ്പുംപടിയില്‍ ‘മോണിക്ക’ എന്ന പേരില്‍ സ്വന്തമായി ഒരു ഫാഷന്‍ സ്റ്റുഡിയോ ആരംഭിച്ചു. എന്റെ അമ്മയുടെ പേരാണ് മോണിക്ക.
ഫോട്ടോഷൂട്ടിന് വരുന്നവര്‍ക്ക് ടച്ച് അപ്പ് ചെയ്തുകൊടുത്തിലൂടെയാണ് മേക് അപ്പിനോട് താത്പര്യം തോന്നിയതും പഠിക്കാന്‍ തുടങ്ങിയതുമെല്ലാം. ഫേസ്ബുക്കില്‍ ജോലിയുമായി ബന്ധപ്പെട്ട അപ്‌ഡേഷന്‍സ് നടത്തിയത് കുറച്ചുപേരിലേക്കെങ്കിലും എന്നെ എത്തിക്കാന്‍ സഹായിച്ചിരുന്നു. അതുവഴി കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമുള്ള ഫാഷന്‍ ഫോട്ടോഗ്രാഫേഴ്‌സ് വിളിക്കുകയും പലര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. എപ്പോഴും ആളുകള്‍ നല്ല അഭിപ്രായവും പ്രോത്സാഹനവും നല്‍കിയതിലൂടെയാണ് ഓരോ പുതിയ മേഖലകളിലേക്കും ഞാന്‍ പ്രവേശിച്ചത്.
ഫാഷന്‍ ഡിസൈനര്‍
ഒരു മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഫാഷനുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സ്പര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അത് തന്നെയായിരുന്നു എന്റെ സംതൃപ്തിയും. ഒരു ബ്രൈഡല്‍ പാക്കേജില്‍ സാരിയും സ്‌റ്റൈലുമെല്ലാം തീരുമാനിക്കുന്നതും ഡിസൈന്‍ ചെയ്യുന്നതും ഞാന്‍ തന്നെയാണ്. ബ്രൈഡിന്റെ ശരീരപ്രകൃതിക്കും മുഖത്തിനും അനുയോജ്യമെന്ന് എനിക്ക് തോന്നുന്ന കാര്യങ്ങളാണ് ഓരോരുത്തര്‍ക്ക് വേണ്ടിയും ഞാന്‍ തിരഞ്ഞെടുക്കുന്നത്. മെറ്റീരിയല്‍ വാങ്ങി സ്വയം സ്റ്റിച്ച് ചെയ്തുകൊണ്ടാണ് കോസ്റ്റ്യും ഡിസൈന്‍ ചെയ്യുന്നത്. പലപ്പോഴും നാലും അഞ്ചും കോസ്റ്റ്യൂമുകളാണ് ഓരോ ദിവസവും ഡിസൈന്‍ ചെയ്യുന്നത്. രാത്രികള്‍ മുഴുവന്‍ ഇതിനായി ചെലവഴിച്ചാണ് പിറ്റേന്ന് ഫോട്ടോഷൂട്ട് നടത്തുന്നത്. ഭ്രാന്തമായാണ് ഞാന്‍ കോസ്റ്റ്യും ഡിസൈനിംഗിന് സമയം ചെലവിടുന്നതെന്ന് സുഹൃത്തുക്കള്‍ അഭിപ്രായപ്പെടാറുണ്ട്. സത്യത്തില്‍ പലപ്പോഴും ഞാന്‍ അങ്ങനെയാണ്. മിക്ക അവസരങ്ങളിലും ഞാന്‍ ചെയ്യുന്നതെന്തെന്ന് എനിക്കുതന്നെ അറിയാന്‍ കഴിയാറില്ല. എന്റെ കരിയറിന് പിന്നാലെ അത്ര താത്പര്യത്തോടെയാണ് ഞാന്‍ പോയിക്കൊണ്ടിരിക്കുന്നത്. എന്റെ സംതൃപ്തി ഞാന്‍ കണ്ടെത്തിയത് കംപ്ലീറ്റ് ഫാഷന്‍ ഡിസൈനര്‍ എന്ന നിലയ്ക്കാണ്. പലരും ഇത്രമാത്രം എഫര്‍ട്ട് എടുക്കുന്നതെന്തിനാണെന്നും ഒരുകാര്യത്തില്‍ മാത്രം കേന്ദ്രീകരിച്ചാല്‍ മതിയാവില്ലേ എന്നും ചോദിക്കാറുണ്ട്. പക്ഷെ എന്റെ കഴിവുകള്‍ക്കായി കൂടുതല്‍ എഫര്‍ട്ട് എടുത്തപ്പോഴാണ് എനിക്ക് എന്നെത്തന്നെ കണ്ടെത്താനായത്. എല്ലാം ഒരേസമയം ബാലന്‍സ് ചെയ്തു കൊണ്ടുപോകാനുള്ള കഴിവുണ്ടെന്ന് ഞാന്‍ സ്വയം വിശ്വസിക്കുന്നു. ആളുകളുടെ അംഗീകാരവും അഭിനന്ദനവും അതിനു പ്രചോദിപ്പിക്കുന്ന ഘടകങ്ങളാണ്. എല്ലാം തനിച്ച് തന്നെയാണ് ഞാന്‍ ചെയ്യാറുള്ളത്. ഞാന്‍ തുടങ്ങിവച്ചത് ഞാന്‍ തന്നെ പൂര്‍ത്തീകരിക്കണമെന്ന നിര്‍ബന്ധമെനിക്കുണ്ട്. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും സ്ഥിരമായി ഒരു അസിസ്റ്റന്റിനെ നിയോഗിക്കാത്തത് പോലും എന്റെ ഇത്തരം താല്‍പര്യങ്ങള്‍ക്ക് പുറത്താണ്.
നിരവധി മോഡലുകള്‍ പങ്കെടുക്കുന്ന മണ്‍സൂണ്‍ നൈറ്റ് എന്ന ഫാഷന്‍ പ്രോഗ്രാം 2015ല്‍ ഞാന്‍ ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. കേരളത്തിന് പുറത്ത് നിന്നുമുള്ള മോഡലുകള്‍ ഉണ്ടായിരുന്നിട്ട് പോലും ഓരോരുത്തര്‍ക്കും വേണ്ട കോസ്റ്റ്യൂമും മേക് അപ്പും സ്‌റ്റൈലിങും ഞാന്‍ നല്‍കി. പക്ഷെ കഴിഞ്ഞ വര്‍ഷം മണ്‍സൂണ്‍ നൈറ്റ് ഒരുപാട് വിവാദങ്ങള്‍ക്ക് കാരണമായി. മോഡലുകള്‍ അര്‍ദ്ധ നഗ്‌നരായി ഡാന്‍സ് ചെയ്തുവെന്നാരോപിച്ച് കുറേപ്പേര്‍ രംഗത്ത് വന്നു. സത്യത്തില്‍ എന്റെ ബീച്ച് വെയര്‍ കോസ്റ്റ്യൂമുകളെ ചൊല്ലിയായിരുന്നു ഇതെല്ലാം. പക്ഷെ, എല്ലാം നല്ല രീതിയില്‍ നടത്തിക്കൊണ്ട് പോകുവാന്‍ സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലും മറ്റും മണ്‍സൂണ്‍ നൈറ്റ് നടത്താന്‍ എനിക്ക് സഹായത്തിനായി കുറച്ചുപേര്‍ മുന്നോട്ടുവന്നിരുന്നു എന്നത് മറ്റൊരു സത്യമാണ്.
വെഡിങ് പാക്കേജുകളില്‍ തിരക്ക് കൂടിവന്നപ്പോള്‍ അടുത്ത കാലത്തായി ഫോട്ടോഗ്രാഫി എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഓള്‍ കേരളാ ബ്യൂട്ടീഷന്‍ അസോസിയേഷന്റെ ഭാഗമായി കേരളാതലത്തില്‍ അനേകം സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും നടത്തുന്ന ഒരാള്‍ കൂടെയാണ് ഞാന്‍. അസോസിയേഷന്‍ കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച ബെസ്റ്റ് ബ്രൈഡല്‍ മേക് അപ്പ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ് എനിക്ക് ലഭിച്ചു. അഞ്ചുപേര്‍ക്ക് ബഹുമതി ലഭിച്ചുവെങ്കിലും അതിലെ ശ്രദ്ധിക്കപ്പെട്ട ആര്‍ട്ടിസ്റ്റായി മാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
എന്റെ വര്‍ക്കുകളെ പലരും ശ്രദ്ധിച്ചിരുന്നത് വഴിയാണ് പുതിയ അവസരങ്ങള്‍ എന്നെത്തേടിയെത്തിയത്. ബോളിവുഡില്‍ നിന്നുപോലും ഓഫറുകള്‍ വന്നിരുന്നുവെങ്കിലും എന്റെ മറ്റു ചില പരിമിതികള്‍ക്ക് പുറത്ത് ഞാനത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
സംഗീതപ്രേമി
ഫാഷന്‍ ഫീല്‍ഡുപോലെതന്നെ എന്നെ സംബന്ധിച്ച മറ്റൊരു പ്രധാന ഘടകമാണ് സംഗീതം. വരികള്‍ എഴുതി സ്വന്തമായി കമ്പോസ് ചെയ്താണ് ആലപിക്കുന്നത്. ഫാഷന്‍ പോലെ, സംഗീതത്തിലെ എല്ലാ മേഖലയിലും ഒരേ സമയത്ത് പ്രവര്‍ത്തിക്കാനും ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനും എനിക്ക് സാധിക്കാറുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം തൊട്ട് സ്‌റ്റേജ് ഷോകളിലും യൂത്ത് ഫെസ്റ്റിവലിലും പങ്കെടുക്കാറുണ്ടായിരുന്നു. ഒന്‍പതാം ക്ലാസ് മുതല്‍ ശാസ്ത്രീയ സംഗീതം പഠിക്കാന്‍ തുടങ്ങി. വീട്ടുകാരുടെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും പല ബുദ്ധിമുട്ടുകളും സഹിച്ച് എഴുവര്‍ഷത്തോളം സംഗീത പഠനം തുടര്‍ന്നു. പള്ളിയില്‍ ഞാന്‍ ആലപിച്ച ഭക്തിഗാനങ്ങള്‍ കേട്ടാണ് സംഗീതം പഠിക്കണമെന്ന് ആളുകള്‍ എന്നോട് പറഞ്ഞുതുടങ്ങിയത്. അന്നെല്ലാം എനിക്ക് ഫീമെയില്‍ വോയ്‌സ് ആയിരുന്നു.
സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ 50 ശതമാനം പേരുടെയും മാസവരുമാനം 1000 രൂപയില്‍ താഴെ
നല്ല അഭിപ്രായങ്ങള്‍ ലഭിച്ചതു മുതല്‍ പള്ളിയുടെ തന്നെ ഗാനമേള ട്രൂപ്പുകളിലും മറ്റും പാടാന്‍ തുടങ്ങി. അതിനൊപ്പം ഭക്തി ഗാനങ്ങള്‍ സ്വന്തമായെഴുതി ചിട്ടപ്പെടുത്തി കാസറ്റുകള്‍ തയ്യാറാക്കുകയും ചെയ്തു. കേരളത്തിന് പുറത്ത് മുംബൈ, ബാന്ദ്ര, കല്യാണ്‍ തുടങ്ങി പല സ്ഥലങ്ങളിലും ക്രിസ്ത്യന്‍ സംഗീതാലാപനങ്ങള്‍ നടത്തിയിട്ടുണ്ട്. സ്‌റ്റേജുകളില്‍ ഗസല്‍ പ്രോഗ്രാമുകളും ചെയ്തുവന്നു. ഇതിനെല്ലാത്തിനുമൊപ്പം രണ്ടുവര്‍ഷം ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചു. ഇത്രയെല്ലാം ചെയ്തുവെങ്കിലും സംഗീതത്തില്‍ ഒന്നുമാകാന്‍ പറ്റിയില്ല എന്നതില്‍ ഞാന്‍ നിരാശനാണ്. താത്കാലികമായി നിര്‍ത്തിവച്ചുവെങ്കിലും സംഗീതം വീണ്ടും ആരംഭിക്കണമെന്നാണ് അതിയായ ആഗ്രഹമുണ്ട്. എനിക്ക് ഒരുപാട് പഠിക്കാനും മുന്നേറാനുമുണ്ട്. മനസ്സില്‍ തങ്ങിനില്‍ക്കുന്ന പൂര്‍ത്തിയാകാത്ത വരികളും ഈണങ്ങളും എന്നെ പലപ്പോഴും അസ്വസ്ഥതപ്പെടുത്തുന്നു. സാമ്പത്തിക പരാധീനതകള്‍ സംഗീത ലോകത്ത് നിന്നുമുള്ള താത്കാലിക വിരാമത്തിന്റെ കാരണങ്ങളില്‍ ഒന്നാണ്. ഫാഷന്‍ ഡിസൈനിംഗിനൊപ്പം സംഗീതവും എന്നോട് കൂട്ടിച്ചേര്‍ത്തെങ്കില്‍ മാത്രമേ ഞാന്‍ പൂര്‍ണമാവുകയുള്ളൂ.
ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ ജീവിതം; അല്ല, പോരാട്ടം
വ്യക്തിയല്ല കഴിവുകളാണ് പ്രധാനം
എന്നെക്കാളേറെ എന്നിലെ കഴിവുകളെയാണ് അന്നും ഇന്നും ഞാന്‍ സ്‌നേഹിക്കുന്നത്. മുന്‍പ് എനിക്ക് ഫീമെയില്‍ വോയ്‌സ് ആയിരുന്നെവെന്ന് ആദ്യമേ പറഞ്ഞിരുന്നല്ലോ. ചര്‍ച്ചില്‍ പാടിയിരുന്ന കാലത്ത് ശബ്ദത്തിലെ ഈയൊരു പരിമിതി മൂലം ഇനി മുതല്‍ ആണ്‍കട്ടികളുടെ ഗ്രൂപ്പില്‍ പാടരുതെന്നും പെണ്‍കട്ടികള്‍ക്കൊപ്പം പാടിയാല്‍ മതിയെന്നും മാസ്റ്റര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്നതായിരുന്നു താല്‍പര്യമെങ്കിലും എന്നിലെ പരിമിതി മൂലം ഒരു വിഭാഗത്തില്‍ നിന്ന് മറ്റൊന്നിലേക്ക് തള്ളപ്പെട്ടത് ഒരുപാട് അപമാനവും വിഷമവുമുണ്ടാക്കി. അത് പിന്നീടൊരു വാശിയായി മാറുകയും, ശബ്ദം മാറ്റണമെന്നും പുരുഷശബ്ദത്തില്‍ സംഗീതം ആലപിച്ച് കാണിച്ചുകൊടുക്കണമെന്നും ദൃഢനിശ്ചയമെടുത്തു.
എന്റെ കൗമാര കാലഘട്ടങ്ങളില്‍, എന്നും പുലര്‍ച്ചെ വരികള്‍ ആവര്‍ത്തിച്ച് ആലപിച്ച് പ്രാക്ടീസ് ചെയ്തു. എസ്.എസ്.എല്‍.സി എക്‌സാം പോലും എന്റെ സെക്കന്റ് ചോയ്‌സ് ആയിരുന്നു. നിരന്തര പ്രയത്‌നത്തിന്റെ ഫലമായി ഇപ്പോഴുള്ള പുരുഷന്റേതിനു സമാനമായ ശബ്ദത്തിലേക്ക് മാറാന്‍ കഴിഞ്ഞു.
എന്റെ ഉള്ളിലെ സ്‌ത്രൈണതയായ ശബ്ദത്തെ വലിച്ചെറിഞ്ഞാണ് ഈ തീരുമാനത്തിന് പിന്നാലെപ്പോയിരുന്നത്. വ്യക്തിത്വത്തേക്കാള്‍ കഴിവുകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ തയ്യാറാണെന്ന് സ്വയം ബോധ്യപ്പെട്ട ആദ്യ അനുഭവം ഇതാണ്. ഇപ്പോഴും എന്നിലെ കഴിവുകളോടുള്ള അത്യാര്‍ത്തിയില്‍ പലതും ഉപേക്ഷിക്കേണ്ടി വരാറുണ്ട്.
സിനിമയില്‍ അഭിനയിക്കുക എന്നത് ഒരിക്കലുമെന്റെ സ്വപ്നമായിരുന്നില്ല. ലോകമറിയപ്പെടുന്ന ഒരു കംപ്ലീറ്റ് ഫാഷന്‍ ഡിസൈനര്‍ ആയി മാറണം എന്നാണ് ആഗ്രഹം.
കുടുംബ പശ്ചാത്തലം
കൊച്ചിയിലെ കണ്ണമാലി എന്ന കടലോരപ്രദേശത്താണ് ജനനം. അച്ഛന്‍ ഒരു കഥാപ്രാസംഗികന്‍ ആയിരുന്നു. പല ജോലികള്‍ക്കൊപ്പം കഥാപ്രസംഗം ഒരുമിച്ച് കൊണ്ടുപോകുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സമാനമായി, കഴിവുകളെ ഒന്നിച്ച് കൊണ്ടുപോകുവാനുള്ള എന്റെ താല്പര്യം അച്ഛനില്‍ നിന്ന് കിട്ടിയതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ, വളരെ സാധാരണക്കാരായതിനാല്‍ എന്റെ കഴിവുകള്‍ക്കും താല്‍പര്യങ്ങള്‍ക്കും വേണ്ടത്ര പിന്തുണ കുടുംബത്തില്‍ നിന്നും ലഭിച്ചിരുന്നില്ല. ആണ്‍കുട്ടിയായി ജനിച്ചുവെങ്കിലും സ്‌ത്രൈണ സ്വഭാവങ്ങള്‍ ഞാന്‍ പ്രകടിപ്പിച്ചിരുന്നു. അതിനെല്ലാം കുടുംബത്തില്‍ നിന്നും വിലക്കുകളുണ്ടായിരുന്നു. താല്‍പര്യങ്ങള്‍ക്ക് വിപരീതമായി ആണ്‍കുട്ടികള്‍ക്കൊപ്പം മാത്രമിരുന്ന് പഠിക്കാനും കളിക്കാനും ചര്‍ച്ചില്‍ പോകാനും ഞാന്‍ നിര്‍ബന്ധിക്കപ്പെട്ടു. അമ്മ മരിക്കുന്നത് 2015ല്‍ ആണ്. അതോടെ വീടുവിട്ടിറങ്ങി. മണ്‍സൂണ്‍ നൈറ്റ് നടത്തുന്നതെല്ലാം അതിനുശേഷമാണ്. മൂന്ന് വര്‍ഷമായി ഞാന്‍ തനിച്ചാണ്. സഹോദരങ്ങളുമായി ബന്ധം നിലനിര്‍ത്തുന്നുവെങ്കിലും ഇപ്പോഴും ഒറ്റയ്ക്ക് തന്നെയാണ്.
എന്റെ മടിയില്‍ കിടന്നാണ് അമ്മ മരിക്കുന്നത്. അമ്മയുടെ സാമീപ്യവും അനുഗ്രഹവും കൂടെയുണ്ടെന്നുള്ള വിശ്വാസം മുന്നോട്ടു നീങ്ങാനുള്ള എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
ജീവിക്കാന്‍ ഭയം
ഒരു ഭിന്നപ്രകൃതക്കാരന്‍ എന്നനിലയില്‍ എല്ലാത്തരത്തിലുമുള്ള പ്രശ്‌നങ്ങളിലൂടെയും കൗമാര പ്രായം തൊട്ട് ഇന്നുവരെ ഞാന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നു. ക്വിര്‍ പ്രൈഡ്, ട്രാന്‍സ്‌ജെന്‍ഡര്‍ ഫ്രണ്ട്‌ലി എന്നൊക്കെ പറയുമെങ്കിലും ഇന്നും കേരളത്തില്‍ ജീവിക്കാന്‍ ഭയമാണ്. സമീപ കാലങ്ങളില്‍ അധികാരികള്‍ അങ്ങേയറ്റം വിരുദ്ധ നിലപാടുകളാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നേരെ സ്വീകരിക്കുന്നത്. കേവലം മാനുഷിക പരിഗണനകള്‍ പോലും നല്‍കാത്ത പൊതുസമൂഹത്തിന്റെ മനോഭാവവും വേദനാജനകമാണ്.
മിക്കപ്പോഴും സെക്‌സ് വര്‍ക്കേഴ്‌സ് ആയാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ചിത്രീകരിക്കപ്പെടുന്നത്. ഈ തെറ്റിധാരണ മാറിയെങ്കില്‍ മാത്രമേ കേരളം ട്രാന്‍സ്‌ജെന്‍ഡര്‍ ഫ്രണ്ട്‌ലി ആണെന്ന് പറയാന്‍ സാധിക്കുകയുള്ളൂ. ഒരിക്കലും കൊലപാതകങ്ങള്‍ പോലെ മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരല്ല ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. കണക്കുകള്‍ പരിശോധിച്ചാല്‍ ഭീകര കുറ്റകൃത്യങ്ങളിലെ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളിത്തം വളരെ കുറവാണ്. എന്നിട്ടും 2018ല്‍ എത്തിനില്‍ക്കുന്ന ഈ കാലഘട്ടത്തിലും, ഈയൊരു വിഭാഗം പീഡനങ്ങള്‍ നേരിടേണ്ടി വരുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു.