ഫോണില്‍ സംശയം തോന്നിയ ജയിലധികൃതര്‍ അഹമ്മദ്‌നഗര്‍ പോലീസിനെ വിവരമറിയിച്ചു. അവരുടെ അന്വേഷണത്തില്‍ അതൊരു വ്യാജ ഫോണ്‍ സന്ദേശമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ഗുരുതരമായ വൃക്കരോഗം ബാധിക്കുകയും നാല് ദിവസത്തില്‍ ഒരിക്കല്‍ ഡയാലിലിസ് ചികിത്സ വേണ്ടി വരികയും ചെയ്യുന്നത് സാധാരണക്കാര്‍ക്ക് പോലും താങ്ങാനാവാത്ത ചിലവാണ് സമ്മാനിക്കുന്നത്. അപ്പോള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരാളുടെ അവസ്ഥ എന്തായിരിക്കും? ഇത്തരത്തില്‍ ഒരു സാഹചര്യത്തിലാണ് പുനെയില്‍ നിന്നുള്ള അമിത് കാംബ്ലി എത്തപ്പെട്ടത്. പക്ഷെ ഈ ഊരാക്കുടുക്കില്‍ നിന്നും പുറത്തുകടക്കാന്‍ അദ്ദേഹം കണ്ടെത്തിയ വഴി അസാധാരണമായിരുന്നു.
പൊലീസിന് വ്യാജ ഫോണ്‍ സന്ദേശങ്ങള്‍ നല്‍കുകയും അതുവഴി ജയിലിലാവുകയും അങ്ങനെ തടവുകാര്‍ക്ക് ലഭിക്കുന്ന സൗജന്യ ചികിത്സയിലൂടെ തന്റെ ദുഃസ്ഥിതിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയും ചെയ്യുക എന്ന മാര്‍ഗ്ഗമാണ് അദ്ദേഹം സ്വീകരിച്ചത്. ഈ ശ്രമത്തില്‍ അദ്ദേഹം എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം അഹമ്മദ്‌നഗര്‍ ജില്ല ജയില്‍ അധികൃതര്‍ക്ക് ലഭിച്ച ഒരു ഫോണ്‍ സന്ദേശമാണ് കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നത്. കുപ്രസിദ്ധമായ കൊപാര്‍ഡി ബലാത്സംഗ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ യെര്‍വാഡ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് ഫോണില്‍ നിര്‍ദ്ദേശിച്ചത്.
എന്നാല്‍ ഫോണില്‍ സംശയം തോന്നിയ ജയിലധികൃതര്‍ അഹമ്മദ്‌നഗര്‍ പോലീസിനെ വിവരമറിയിച്ചു. അവരുടെ അന്വേഷണത്തില്‍ അതൊരു വ്യാജ ഫോണ്‍ സന്ദേശമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൂനെയിലെ നവി പേത്ത് സ്വദേശി അമിത് ജഗന്നാഥ് കാംബ്ലിയാണ് ഫോണ്‍ ചെയ്തതെന്ന് മനസിലാക്കി. പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ ദൈന്യസ്ഥിതി വെളിച്ചത്തായത്. മാത്രമല്ല. തടവുകാര്‍ക്ക് ലഭിക്കുന്ന സൗജന്യ ചികിത്സയുടെ ആനുകൂല്യം നേടുന്നതിനായി അദ്ദേഹം ഇതിന് മുമ്പും ഇത്തരം വ്യാജ ഫോണ്‍ സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കാംബ്ലിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുപ്രസിദ്ധമായ കൊപാര്‍ഡി ബലാല്‍സംഗ കൊലപാതക്കേസിലെ മൂന്ന് പ്രതികള്‍ക്കാണ് ഇക്കഴിഞ്ഞ നവംബര്‍ 29ന് അഹമ്മദ്‌നഗര്‍ ജില്ല സെക്ഷന്‍സ് കോടതി വധശിക്ഷ നല്‍കിയത്. ഇവരെ യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.