UPDATES

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതി ബായ് ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

1937-ലാണ് അമ്മ മഹാറാണി സേതു പാര്‍വ്വതിഭായി ശബരിമലയില്‍ എത്തിയതെങ്കില്‍ അന്നവര്‍ക്ക് 38 വയസ്സായിരുന്നു പ്രായം; ചരിത്ര പണ്ഡിതന്‍ ഡോ. എം.ജി. ശശിഭൂഷണുമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രിം കോടതി വിധി കേരളത്തില്‍ പല തരത്തിലുള്ള വിവാദങ്ങളും ഉയര്‍ത്തിയിരിക്കുകയാണ്. അതിലൊന്ന് മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്നും, 1940-ല്‍ നാല്‍പ്പത് വയസ്സില്‍ താഴെയുള്ള അമ്മ മഹാറാണി മൂലം തിരുനാള്‍ സേതു പാര്‍വ്വതി ബായ് ശബരിമല സന്ദര്‍ശിക്കുകയുണ്ടായി എന്നുമുള്ള വാദങ്ങള്‍. ഈ വാദത്തെ മുന്‍ നിര്‍ത്തി ചരിത്ര പണ്ഡിതനും അദ്ധ്യാപകനും സ്വാതിതിരുനാള്‍ മ്യൂസിയം ഡയറക്ടറുമായിരുന്ന ഡോ. എം.ജി. ശശിഭൂഷണുമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍.

‘അമ്മ മഹാറാണി സേതു പാര്‍വ്വതി ബായ് ശബരിമലയില്‍ പോയി എന്നത് സത്യം തന്നെയാണ്. സേതു പാര്‍വ്വതിഭായി പതിനെട്ടാം പടിക്ക് താഴെ നിന്നാണോ തൊഴുതത്, അതോ ക്ഷേത്ര നടക്ക് മുമ്പില്‍ നിന്നാണോ തൊഴുതത് എന്ന് വ്യക്തമല്ല. എന്റെ ഗവേഷണത്തിലൂടെ മനസിലായ വിവരം അവരുടെ രണ്ട് ആണ്‍മക്കളും ചിത്തിര തിരുനാളും, ഉത്രാടം തിരുനാളും റാണിയെ അനുഗമിച്ചിരുന്നു എന്നാണ്. മകള്‍ കാര്‍ത്തിക തിരുനാള്‍ പോയിരുന്നുമില്ല. അന്ന് ഇന്നത്തെ പോലെ പമ്പ വരെ ചെന്ന് പോകുന്ന നേരിട്ടുള്ള വഴിയില്ല, എരുമേലിയില്‍ ചെന്നിട്ട് കാളക്കെട്ടി, അഴുത, കരിമല, വലിയാനവട്ടം, ചെറിയാന വട്ടം, പമ്പ, നീലിമല വഴി ശബരിമല എത്തുകയാണ് പതിവ്. എന്നാല്‍ സാധാരണ പോകുന്ന വഴിയായിരുന്നില്ല അവര്‍ പോയത്. പ്രത്യേക പാതയാണ് ആ സംഘം തെരഞ്ഞെടുത്തത്. തോക്കും, ആയുധധാരികളും ഫോറസ്റ്റ് ഗാര്‍ഡുകളും ഒക്കെയായി വലിയ സന്നാഹമായിട്ടായിരുന്നു ശബരിമല യാത്ര. ടെന്റ് അടിച്ച് തങ്ങിയുള്ള യാത്രയായിരുന്നു അത്.

പല്ലക്കിലായിരുന്നു സേതു പാര്‍വ്വതി ബായിയെ പുല്‍മേട് പോലുള്ള ഒരു പ്രദേശം വരെ എത്തിച്ചത്. അതിന് ശേഷം താഴെക്ക് ഇറങ്ങി സന്നിധാനത്തിലേക്ക് സംഘത്തോടൊപ്പം നടന്നിറങ്ങുകയായിരുന്നു സേതു പാര്‍വ്വതി ബായി. ഇരുമുടിക്കെട്ട് ഒന്നുമില്ലാതെ സേതു പാര്‍വ്വതി പടിക്കെട്ടുകള്‍ വടിയില്‍ ഊന്നി ഇറങ്ങി വരുന്ന ഒരു ചിത്രം കണ്ടിട്ടുണ്ട്. അന്നത്തെ ചിത്രങ്ങളില്‍ ചിലത് മാത്രമെ കൈയിലുള്ളൂ. ശബരിമല എന്ന ഒരു ജിജ്ഞാസയും ഭക്തിയുമൊക്കെയായിരിക്കാം സേതു പാര്‍വ്വതിബായിയെ അങ്ങോട്ടേക്ക് നയിച്ചത്. മലയിറങ്ങി സന്നിധാനത്തിലേക്ക് പോകുന്ന സേതു പാര്‍വ്വതിബായിയുടെയും സംഘത്തിന്റെയും ചിത്രമുണ്ട്. എവിടെ നിന്ന് തൊഴുതു എന്നതിന് ചിത്രങ്ങളോ വിവരണങ്ങളോ കിട്ടിയിട്ടില്ല. ഉത്രാടം തിരുന്നാള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇതെന്ന് അറിഞ്ഞിരിക്കുന്നത്. അന്നത്തെ യാത്രയെക്കുറിച്ച് പല വിവരങ്ങളും അദ്ദേഹവും പറഞ്ഞ് തന്നിട്ടുണ്ട്.’

ഏകദേശം നാല്‍പതിനും അന്‍പതിനും ഇടയിലുള്ള ആളുകള്‍ ആ സംഘത്തിലുണ്ടായിരുന്നുവെന്നാണ് ആ യാത്രയിലെ ചിത്രങ്ങളില്‍ നിന്നും വിവരണങ്ങളില്‍ നിന്നുമൊക്കെ അനുമാനിക്കാന്‍ കഴിയുന്നത്. പുല്‍മേട് വഴി സന്നിധാനത്ത് എത്തിയതെന്നാണ് ചിത്രങ്ങളില്‍ നിന്നും വിവരണങ്ങളില്‍ നിന്നും മനസ്സിലാക്കേണ്ടത്. വണ്ടിപെരിയാര്‍-പുല്‍മേട്-ഉരക്കുഴി വഴി പമ്പയെത്താതെ സന്നിധാനത്ത് എത്തുന്ന വഴി ഇന്ന് പ്രചാരത്തിലുണ്ട്. സാധാരണ പമ്പയില്‍ നിന്ന് സന്നിധാനത്തിലേക്ക് മല കയറിയാണ് എത്തുന്നത്. എന്നാല്‍ പുല്‍മേട് വഴിയാകുമ്പോള്‍ മലയിറങ്ങിയാണ് സന്നിധാനത്തിലേക്ക് എത്തുന്നത്. 1940-ലാണ് സേതു പാര്‍വ്വതിബായി ശബരിമല സന്ദര്‍ശിച്ചതെന്നാണ് പല ലേഖനങ്ങളിലും കാണുന്നത്. ഇതിനെക്കുറിച്ചും സേതു പാര്‍വ്വതിബായി ശബരിമല സന്ദര്‍ശിക്കുന്ന സമയത്തെ പ്രായത്തെക്കുറിച്ചും ഡോ. ശശിഭൂഷണ്‍ വിശദീകരിക്കുന്നുണ്ട്.

ഡോ. ശശിഭൂഷണ്‍ തുടരുന്നു, ‘1937-ലാണോ  1941-ലാണോ സേതു പാര്‍വ്വതിബായിയും സംഘവും ശബരിമലയില്‍ എത്തിയത് എന്നത് ഒന്നുകൂടി വ്യക്തമാകേണ്ടതുണ്ട്. 1959-ലായിരുന്നു സേതു പാര്‍വ്വതിബായിയുടെ ഷഷ്ടിപൂര്‍ത്തി (60-ാം പിറന്നാള്‍). അതു പ്രകാരം കണക്കാക്കുമ്പോള്‍ 1937-ലാണെങ്കില്‍ 38 വയസ്സും, 1941-ലാണെങ്കില്‍ 42 വയസ്സുമായിരിക്കും ഉണ്ടായിരിക്കുക. തീര്‍ച്ചയായും ശബരിമലയില്‍ സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായം തന്നെ. എന്നാല്‍ ലഭ്യമായ വിവരമനുസരിച്ച് സേതു പാര്‍വ്വതിബായിക്ക് ഹിസ്റ്റര്‍ട്ടമി എന്ന ശസ്ത്രക്രിയ (Hysterectomy- ഗര്‍ഭാപാത്രത്തിന്റെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യുന്ന ഒരു ശസ്ത്രക്രിയ) നടത്തിയതിനാല്‍ ആര്‍ത്തവം നിലച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. കേണല്‍ പാണ്ഡാലയുടെ നേതൃത്വത്തില്‍ മദ്രാസില്‍ വെച്ചായിരുന്നു അത് നടത്തിയത്. ഇത് ചെറുമകള്‍ അശ്വതി തിരുനാളും പറയുന്നുണ്ട്. പിന്നീട് ഓവെറിയല്‍ ക്യാന്‍സറും റാണിയെ ബാധിച്ചിരുന്നു. അതുകൊണ്ട് ചിലപ്പോള്‍ സേതു പാര്‍വ്വതി പതിനെട്ടാം പടി കയറി ക്ഷേത്രത്തില്‍ കടന്ന് തൊഴുത്തിട്ടുണ്ടാകാം. എന്നാലും ഉറപ്പിച്ച് പറയാനാകില്ല. പക്ഷെ ശബരിമലയില്‍ എത്തിയിട്ടുണ്ട്.’

സേതു പാര്‍വ്വതിബായി ശബരിമല സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് കാര്യങ്ങള്‍ പ്രധാനമായും പ്രചരിച്ചിട്ടുണ്ട്. ഒന്ന്, സേതു പാര്‍വ്വതിഭായി പതിനെട്ടാം പടിയ്ക്ക് താഴെ നിന്നാണ് തൊഴുതത്. രണ്ട് പതിനെട്ടാം പടി കയറി ക്ഷേത്ര നടയുടെ മുമ്പില്‍ നിന്ന് തൊഴുതതിന് ശേഷമാണ് സേതു പാര്‍വ്വതിഭായി അറിയുന്നത് ശബരിമലയില്‍ യൗവനം വിടാത്ത സ്ത്രീകള്‍ക്ക് (ആര്‍ത്തവമുള്ള സ്ത്രീകള്‍) പ്രവേശനമില്ല എന്നത്. അതിനാല്‍ തെറ്റ് ചെയ്തു എന്ന തോന്നലില്‍ തിരിച്ച് തിരുവനന്തപുരത്ത് എത്തിയതിന് ശേഷം പ്രായശ്ചിത്ത ക്രിയകള്‍ നടത്തുകയും ചെയ്തു. മൂന്നാമത്തേത് സേതു പാര്‍വ്വതിഭായിക്ക് വളരെ നേരത്തെ ആര്‍ത്തവ വിരാമമുണ്ടായി എന്നതാണ്. ഈക്കാര്യം (മൂന്നാമത്തെ) സേതു പാര്‍വ്വതിഭായുടെ ചെറുമകളായ ലക്ഷ്മി നാലപ്പാട്ട് പറഞ്ഞിരുന്നുവെന്ന് വിവാദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

സ്ത്രീകള്‍ മുമ്പ് ശബരിമല സന്ദര്‍ശിച്ചതിന് തെളിവുകളുണ്ടോ എന്നതിന് ശശിഭൂഷണ്‍ വ്യക്തമാക്കിയത് – ‘1821 കാലഘട്ടത്തിലെ ട്രാവന്‍കൂര്‍ സര്‍വേ റിപ്പോര്‍ട്ടില്‍ ഡിസ്ക്രീപ്റ്റീവ് മെമ്മയര്‍ ഓഫ് ട്രാവര്‍കൂര്‍ സര്‍വേ (Descriptive Memoir Of Travancore Survey) ശബരിമല ഭാഗങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് കാണുന്നത് ഏറ്റവും അടുത്തുള്ള സമതല പ്രദേശത്ത് നിന്നും രണ്ട് ദിവസത്തെ ദുര്‍ഘടമായ യാത്രയാണ് ശബരിമലയിലേക്ക് എന്ന് പറയുന്നുണ്ട്. കൂടാതെ പുരുഷന്മാര്‍ മാത്രമെ ആ പ്രദേശത്തേക്ക് യാത്ര നടത്തിയിരുന്നുള്ളൂവെന്നും പറയുന്നു. ആ ഭാഗങ്ങളിലെ വരികളില്‍ നിന്ന് മനസ്സിലാക്കിയെടുക്കേണ്ടത് സ്ത്രീകള്‍ ശബരിമലയിലേക്ക് എത്തിയിരുന്നില്ല.’ എന്നാണ്.

അമ്മ മഹാറാണി മൂലം തിരുനാള്‍ സേതു പാര്‍വ്വതിബായി തിരുവിതാംകൂറിലെ അവസാന മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയുടെ മാതാവാണ്. കിളിമാനൂര്‍ കൊട്ടാരത്തിലെ രവി വര്‍മ്മ കോയി തമ്പുരാനായിരുന്നു സേതു പാര്‍വ്വതിബായിയെ വിവാഹം ചെയ്തത്. കാര്‍ത്തിക തിരുനാള്‍ ലക്ഷ്മിബായിയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും മക്കളാണ്. 1983-ലായിരുന്നു സേതു പാര്‍വ്വതിബായുടെ അന്ത്യം.

മലയാളത്തിലെ പ്രമുഖ നിരൂപകന്‍ പ്രൊഫ. എസ്.ഗുപ്തന്‍നായരുടെ മകനാണ് എംജി ശശിഭൂഷണ്‍. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ ജോലി ചെയ്യുകയും 18 വര്‍ഷം കോളേജ് അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. മുന്നൂറോളം ക്ഷേത്രങ്ങളിലെ ചുവര്‍ ചിത്രങ്ങളെയും ശില്പങ്ങളെയും വിഗ്രഹങ്ങളെയും കുറിച്ചും കേരളത്തിലെ സര്‍പ്പക്കളങ്ങള്‍, കളമെഴുത്തുപാട്ടുകള്‍ എന്നിവയെക്കുറിച്ചും പഠനം നടത്തിയിട്ടുണ്ട്. കൂടാതെ തിരുവതാംകൂര്‍ രാജവംശത്തെ കുറിച്ച് ആഴത്തില്‍ പഠനം നടത്തിയിട്ടുണ്ട്‌. ശബരിമലയുടെ ചരിത്രത്തെക്കുറിച്ചും പഠിച്ചിട്ടുണ്ട്.

.

അമ്മ മഹാറാണി മൂലം തിരുനാള്‍ സേതു പാര്‍വ്വതിബായ് മലയിറങ്ങി സന്നിധാനത്തേക്ക് എത്തുന്നു

 

അന്നത്തെ ശബരിമല

 

സേതു പാര്‍വ്വതിഭായിയും സംഘവും യാത്രകള്‍ക്കിടയില്‍ കെട്ടിയ ടെന്റ്

 

യാത്ര സംഘത്തിലുണ്ടായിരുന്ന ഒരു ഫോറസ്റ്റ് ഗാര്‍ഡ്

 

യാത്രക്കിടിയില്‍ പകര്‍ത്തിയ മല നിരകള്‍

 

സേതു പാര്‍വ്വതിബായ് (1939-ല്‍)

 

വത്തിക്കാനില്‍ പോപ്പിനെ സന്ദര്‍ശിക്കാന്‍ എത്തിയ സേതു പാര്‍വ്വതിബായും മകള്‍ കാര്‍ത്തിക തിരുനാളും

 

സേതു പാര്‍വ്വതിബായ് പത്മനാഭക്ഷേത്രത്തില്‍ സന്ദര്‍ശിക്കാന്‍ പോകുന്ന വേഷത്തില്‍

 

സേതു പാര്‍വ്വതിബായ് (1924-ല്‍)

 

സേതു പാര്‍വ്വതിബായ്

സേതു പാര്‍വ്വതിബായ്

 

കോട്ടയം സ്വദേശിയും പത്രപ്രവര്‍ത്തകനുമായ കൃഷ്ണന്‍ കുട്ടി 1975-ല്‍ പകര്‍ത്തിയ ശബരിമല അയ്യപ്പന്റെ ചിത്രം

 

* ചിത്രങ്ങള്‍ – എം.ജി ശശിഭൂഷന്റെ ശേഖരത്തില്‍ നിന്ന്‌

‘അമ്മമഹാറാണി ശബരിമലയില്‍ പോയത് ഗര്‍ഭപാത്രം നീക്കിയശേഷം’: അശ്വതി തിരുനാള്‍

പതിനെട്ടാം പടിക്ക് അരികില്‍ പാടി അഭിനയിക്കുന്ന നടി ജയശ്രീ/ വീഡിയോ

പതിനെട്ടാം പടിയില്‍ സിനിമ നടി നൃത്തം ചെയ്തിട്ടില്ലേ! ശബരിമലയില്‍ അവകാശം ഉണ്ടായിരുന്ന ഈഴവ കുടുംബത്തിന് എന്ത് സംഭവിച്ചു?

“എന്റെ ചോറൂണ് ശബരിമലയില്‍ അമ്മയുടെ മടിയില്‍”: മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍

ഗര്‍ഭപാത്രം നീക്കം ചെയ്തതിനു ശേഷം ശബരിമലയിലെത്തിയ മുന്‍ കോളേജ് പ്രിന്‍സിപ്പലോട് പോലീസ് ചോദിച്ചു, “എന്താണ് തെളിവ്?”

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍