രണ്ട് മാസം മുമ്പ് പെര്‍ഫോമന്‍സ് പോരായെന്നു പറഞ്ഞുകൊണ്ട് അവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചിരുന്നുവെന്നാണ് അറിയുന്നത്
വാര്‍ത്ത ഇപ്പോള്‍ തീവ്രപരിചരണവിഭാഗത്തിലാണ്. ഡോക്ടര്‍മാരുടെ പ്രത്യേക നീരീക്ഷണത്തിലാണ്. മാധ്യമപ്രവര്‍ത്തകയായ ആ ദളിത് പെണ്‍കുട്ടിയുടെ നാഡീവ്യൂഹത്തെ വലിച്ചുമുറുക്കിയതെന്തായിരിക്കും? അതറിയണമെങ്കില്‍ അവള്‍ തന്നെ പറയണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതറിയുക എളുപ്പമല്ല. ജീവിതം ഉപേക്ഷിക്കാന്‍ സ്വയം തയ്യാറായ ഒരു മനസിലാണ് ആ സത്യം നിലകൊളളുന്നത്. അത് തിരിച്ചെടുക്കുക ഏറെ ദുഷ്‌ക്കരമാണ്. ഞരമ്പുകളെ തളര്‍ത്തിയ ആ സത്യം ഓര്‍ത്തെടുക്കുന്നതുപോലും അവളെ പ്രയാസപ്പെടുത്തും. എന്നിരുന്നാലും സത്യം അറിയണം. അതെങ്ങനെ അറിയും? ഒരു വിശ്വസ്ത മാധ്യമ സ്ഥാപനം ആ സത്യത്തെ എങ്ങനെ പുറത്തുകൊണ്ടുവരും?
രാജ്യത്തിന്റെ തീവ്രപരിചരണം അവകാശമായ ഒരു ദളിത് പെണ്‍കുട്ടി അത്ര പെട്ടെന്ന് സ്വതന്ത്ര ഇന്ത്യയില്‍ നിന്നും ജീവിതത്തില്‍ നിന്ന് തിരികെ പോവാനാഗ്രഹിക്കുന്നുവെങ്കില്‍ നമ്മള്‍ പറയുന്ന സമത്വവാദത്തിന് എന്തോ കുഴപ്പമുണ്ട്. ആ കുഴപ്പത്തിന്റെ സുചനകള്‍ പരിശോധിക്കുക മാത്രമേ ഇപ്പോള്‍ സത്യം കണ്ടെത്താന്‍ മാര്‍ഗമായുളളു. പല തരത്തിലുളള സത്യന്വേഷണ മാര്‍ഗങ്ങളുണ്ട്. പക്ഷെ ഇവിടെ സത്യം വെന്റിലേറ്ററിലാണ്. എടുക്കാവുന്ന ഒരു മാര്‍ഗം ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ നമ്മുടെ സാമൂഹ്യമന:ശാസ്ത്രം സൂക്ഷ്മമായി പരിശോധിക്കുക മാത്രമാണ്. അത്തരം ചില നോട്ടങ്ങളില്‍ നിന്നും സത്യത്തോട് ചേര്‍ന്ന ഒരു അനുമാനത്തിലെത്താം; വേറെ വഴികളില്ല.
അനുമാനങ്ങളുടെ കൂടിച്ചേലില്‍ നിന്നാണ് ബ്രെയിന്‍ ഒരു സത്യം കണ്ടെത്തുകയെന്നാണ് തലച്ചോറിന്റെ ശാസ്ത്രകാരന്‍മാര്‍ വെളിപ്പെടുത്തിയിട്ടുളളത്. ആദ്യം നമ്മുടെ തലച്ചോറ് ശേഖരിച്ച ഒരറിവ് അതുമായി ബന്ധപെട്ട എന്തെങ്കിലും ഒരു കാര്യം കാണുമ്പോഴോ കേള്‍ക്കുമ്പോഴോ രുചിക്കുമ്പോഴോ തൊടുമ്പോഴോ മണക്കുമ്പോഴോ നമുക്ക് ഓര്‍മ്മ വരുന്നു. അതുപോലെ തന്നെയാണ് ചില കാഴ്ചകളോടുളള നമ്മുടെ പ്രതികരണങ്ങള്‍; നമ്മുടെ ആദിബോധത്തില്‍ നിന്നുണ്ടാവുന്നതാണ് അവ. ചില പ്രതികരണങ്ങള്‍ ഓട്ടോമാറ്റിക്കാവും. അത്തരം ഓട്ടാമാറ്റിക്കായ പ്രതികരണങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. മുരുകന്‍ എന്ന തമിഴന് ചികില്‍സ കിട്ടാതെപോയത് ഓട്ടാമാറ്റിക് പ്രതികരണമാണ്. അത്തരം ഓട്ടാമാറ്റിക് പ്രതികരണങ്ങള്‍ വംശത്തിന്റേയും ജാതിയുടേയും സുമാദായത്തിന്റേയും പക്ഷം ചേരലായിട്ടാണ് വെളിപ്പെടുക.
ഇവിടെ നമ്മുടെ ദലിത് പെണ്‍കുട്ടിയുടെ നിറവും പേരും ജാതിയുമെല്ലാം ചിലരുടെ ഓട്ടോമാറ്റിക്ക് പ്രതികരണത്തെ പ്രചോദിപ്പിച്ചുവെന്ന് കാണാന്‍ പറ്റുന്നുണ്ട്. ആഫ്രിക്കക്കാരനേക്കാള്‍ ബുദ്ധിശക്തി യുറോപ്യനുണ്ടെന്ന് പലരും കരതുന്നുണ്ടല്ലോ. അതുപോലെ ദലിതര്‍ക്ക് ബുദ്ധിയില്ല, അവരങ്ങന തന്നയെന്ന് നമുക്കുമുണ്ട് ചില മുന്‍ധാരണകള്‍. അത് നേരത്തെ പറഞ്ഞ ഓട്ടാമാറ്റിക്ക് പ്രതികരണമാണ്. ന്യുസ് 18 എന്ന മാധ്യമസ്ഥാപനത്തില്‍ ആ ദളിത് പെണ്‍കുട്ടിയോട് മാനേജ്മെന്റും ചില മാധ്യമ പ്രവര്‍ത്തകരും അത്തരത്തില്‍ പ്രതികരിച്ചുകാണും. അതെങ്ങനെ കണ്ടെത്താം? വഴിയുണ്ട്.
രണ്ട് മാസം മുമ്പ് പെര്‍ഫോമന്‍സ് പോരായെന്നു പറഞ്ഞുകൊണ്ട് അവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചിരുന്നുവെന്നാണ് അറിയുന്നത്. ഇന്ത്യന്‍ ദളിതുകള്‍ക്കെതിരെ ഏതാണ്ട് രണ്ടായിരം കൊല്ലങ്ങളായി ഇതേ മുന്‍വിധി നിലനില്‍ക്കുന്നു. അതായത് മാനേജ്‌മെന്റിന്റെ ഓട്ടോമാറ്റിക്ക് പ്രതികരണം മാത്രമാണത്. അല്ലെങ്കില്‍ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താനായി പരിശീലനം നല്‍കാമായിരുന്നുവല്ലോ?
മറ്റൊന്ന് അവരെ ചില മാധ്യമപ്രവര്‍ത്തകര്‍ വിഷമിപ്പിച്ചുവെന്നതാണ്. അവിടയാണ് നേരത്തെ പറഞ്ഞ ഓട്ടാമാറ്റിക് റെസ്‌പോണ്‍സ് വീണ്ടുമെത്തുന്നത്. ആ മാധ്യമപ്രവര്‍ത്തകര്‍ അങ്ങനെ ചെയ്യുമോ? തീര്‍ച്ചയായും ചെയ്തേക്കാം. അവരുടെ അണ്‍കോണ്‍ഷ്യസ് മനസ്, ശരീരഭാഷയില്‍ സദാ പ്രകടമാണ്. അതിലൊരാള്‍ സമനില തെറ്റിയാല്‍ വിളിച്ചുപറയുന്ന തെറികളില്‍ എല്ലാം വ്യക്തമാവുമെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ തന്നെ പറയുന്നത്. അവരുടെ വാചകങ്ങളിലും ഫേസ്ബുക്ക് കമന്റുകളിലും ആ റാന്‍ തമ്പുരാന്‍ ഹുങ്കിന്റെ പ്രതിഫലനങ്ങള്‍ കാണാം, പരിശോധിച്ചു നോക്കിയാല്‍.
അതാര്‍ക്കും പരിശോധിക്കാം. വായനക്കാരും അന്വേഷകരാണല്ലോ? നമ്മുടെ പൊതുമനസിന്റെ അടിത്തട്ടിലെ മുന്‍വിധികള്‍ നല്‍കുന്ന ഈ ഓട്ടോമാറ്റിക്ക് പ്രതികരണങ്ങളാണ് അവളെ തളര്‍ത്തിയതെന്ന് അനുമാനിക്കാം. ഈ അനുമാനം ശരിയാണെങ്കില്‍ നമ്മുടെ അബോധമനസിലെ ജാതിബോധം ഇപ്പോഴുമുണ്ടെന്ന് കാണാം. അതിന്റെ പ്രതിഫലനത്തിന്റ മാമാങ്ക തറയില്‍ മരിച്ചുവീഴുന്ന ചേകോന്‍മാരെപ്പോലെ കുറെ ദളിതരുണ്ടാവുന്നു. നമ്മുടെ അവിവേകത്തിന്റെ മൂര്‍ച്ചയില്‍ ചിലര്‍ മാറ്റിനിര്‍ത്തപ്പെടുന്നു. ചിലര്‍ ജീവിതമേ വേണ്ടെന്നു വയ്ക്കുന്നു; ചിലര്‍ പൊരുതി തിരിച്ചുവരുന്നു.