UPDATES

ബീഫ് രാഷ്ട്രീയം

ബീഫ് വിവാദം: ട്വിറ്ററില്‍ ദ്രാവിഡനാട് ഹാഷ്ടാഗ് ചൂടു പിടിക്കുന്നു

പുതിയ ഹാഷ്ടാഗ് ഉയര്‍ത്തുന്ന അലയൊലികള്‍ അത്രവേഗം അടങ്ങുമെന്ന് തോന്നുന്നില്ല

ഇന്ത്യയില്‍ പ്രത്യകിച്ചും ദക്ഷിണേന്ത്യയില്‍ ട്വിറ്ററിലൂടെ ദ്രാവിഡനാട് എന്ന പഴയ ആശയം വീണ്ടും ചൂടുപിടിച്ചിരിക്കുന്നു. മെയ് 25ന് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം പുതിയ കന്നുകാലി നിയമം കൊണ്ടുവന്നതോടെയാണ് കോമ്രേഡ് നമ്പ്യാര്‍ എന്ന പേരില്‍ പ്രചരിച്ചു തുടങ്ങിയ #Dravidanadu-ന് ജനപ്രീതി ലഭിച്ചത്. ഒരു മാക്‌സിസ്റ്റാണെന്ന് സ്വയം വിലയിരുത്തുന്ന ഇയാള്‍ മലയാളിയാണെന്നും ദുബൈയില്‍ നിന്നാണ് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യുന്നതെന്നും വ്യക്തമായിട്ടുണ്ട്.

കന്നുകാലികളെ മാംസത്തിനായി വധിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമത്തിനെതിരെ ഏറ്റവുമാദ്യം പ്രതിഷേധം രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. കേരളീയരുടെ ഭക്ഷണശീലത്തില്‍ കൈകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ സംസ്ഥാനം അംഗീകരിക്കില്ലെന്നും ഇതിനെതിരെ നിയമപരമായി പൊരുതുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയും ചെയ്തു. മെയ് 19നാണ് കോമ്രേഡ് നമ്പ്യാരുടെ ആദ്യ ട്വീറ്റ് ഈ ഹാഷ്ടാഗില്‍ പ്രത്യക്ഷപ്പെട്ടത്. ‘കേരളം ഒരു മതേതരത്വ സമത്വ സംസ്ഥാനമാണ്. ഇന്ത്യ അതല്ല. ഈ ആചാരങ്ങള്‍ ഉപേക്ഷിക്കൂ, ഞങ്ങള്‍ ദ്രാവിഡനാടിന് വേണ്ടി കലാപം ചെയ്യും. ലാല്‍സലാം’. എന്നാണ് ഹാഷ്ടാഗിനൊപ്പം കൊടുത്തിരിക്കുന്ന സന്ദേശം.

ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ആരംഭിച്ച വാദമാണ് ദ്രാവിഡനാട് എന്ന ആവശ്യം. നോര്‍ത്ത് ഇന്ത്യയിലെ ആര്യവിഭാഗക്കാരില്‍ നിന്നും വേറിട്ട് മറ്റൊരു രാജ്യം എന്ന ആവശ്യത്തില്‍ ഊന്നിയാണ് ഇത്. തമിഴ്‌നാട്ടില്‍ പെരിയോര്‍ എന്നറിയപ്പെടുന്ന ഇവി രാമസ്വാമി നായ്ക്കരാണ് ദ്രാവിഡനാട് എന്ന ആശയത്തിന് പിന്നില്‍. സിഎന്‍ അണ്ണാദുരൈ സ്ഥാപകനായ ദ്രാവിഡ മുന്നേറ്റ കഴകവും പെരിയോര്‍ നേതാവായിരുന്ന ജസ്റ്റിസ് പാര്‍ട്ടിയും ചേര്‍ന്നാണ് ദ്രാവിഡനാട് എന്ന ആശയം ആദ്യം മുന്നോട്ട് വച്ചത്. തെക്കന്‍ ഏഷ്യയിലെ ദ്രാവിഡ ഭാഷ സംസാരിക്കുന്നവരുടെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം എന്നായിരുന്നു ദ്രാവിഡനാട് എന്ന ആശയംകൊണ്ട് അവര്‍ ഉദ്ദേശിച്ചത്. തമിഴ് സംസാരിക്കുന്ന പ്രദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ആശയം മുന്നോട്ട് വച്ചതെങ്കിലും ആന്ധ്രപ്രദേശ്, കേരളം, കര്‍ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഈ ആവശ്യത്തിനൊപ്പം ചേര്‍ന്നു. ശ്രീലങ്ക, ഒഡീഷ, മഹാരാഷ്ട എന്നിവിടങ്ങളിലെ ദ്രാവിഡ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളും പരിഗണിക്കപ്പെട്ടു.

1940 മുതല്‍ 60 വരെ ദ്രാവിഡ നാടിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളും ശക്തമായിരുന്നു. എന്നാല്‍ തമിഴ് ആധിപത്യം വരുമെന്ന ഭയത്താല്‍ തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ഈ ആവശ്യത്തില്‍ നിന്നും പിന്മാറി. 1960ല്‍ ഡിഎകെയും ഈ ആശയം ഉപേക്ഷിക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ കന്നുകാലി നിയമം ദ്രാവിഡനാടെന്ന ആശയത്തിന് പുതുജീവന്‍ നല്‍കിയിരിക്കുകയാണ്. ട്വിറ്ററില്‍ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും ഒരുപോലെ സജീവമാണെങ്കിലും ഈ ഹാഷ്ടാഗ് വൈറലായിരിക്കുകയാണ്.

മാര്‍ക്‌സിസ്റ്റാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന കോമ്രേഡ് നമ്പ്യാര്‍ എന്ന പ്രൊഫൈലില്‍ നിന്നുമാണ് ഈ ഹാഷ്ടാഗ് പ്രചരിച്ചിരിക്കുന്നത് എന്നത്‌ കൌതുകകരമാണ്. കാരണം എല്ലാക്കാലത്തും ഇടതുപക്ഷം വിഭജനത്തെ എതിര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. ശ്രീലങ്കയിലെ തമിഴ് വിഭജന മുന്നേറ്റത്തെ ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശക്തമായി എതിര്‍ത്തിരുന്നു. ശ്രീലങ്കയില്‍ ആഭ്യന്തര കലാപം ശക്തമായിരുന്ന 2006-2009 കാലഘട്ടത്തിലും സിപിഎം ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് ഏകീകൃത രാജ്യമായി നിന്ന് രാഷ്ട്രീയ പരിഹാരം കാണണമെന്നായിരുന്നു അവരുടെ നിലപാട്. ജമ്മു കാശ്മീരിലെ സ്വതന്ത്ര വാദത്തെയും സിപിഎം എതിര്‍ക്കുകയാണ് ചെയ്തത്. തിബറ്റിന്റെ സ്വാതന്ത്ര്യവാദത്തിലും ചൈനയ്‌ക്കൊപ്പം നിന്ന അവര്‍ തിബറ്റിലെ കലാപം ചൈനയെ അസ്ഥിരപ്പെടുത്താന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ രൂപംനല്‍കിയതാണെന്നും വാദിച്ചു. ഈ സാഹചര്യത്തില്‍ തന്നെ കോമ്രേഡ് നമ്പ്യാര്‍ എന്ന ട്വിറ്റര്‍ പോസ്റ്റിന് കേരളത്തിലെ ഇടതുപക്ഷ അനുഭാവികളില്‍ നിന്നും വലിയ പിന്തുണ ലഭിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോമ്രേഡ് നമ്പ്യാരും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മറ്റ് ചില ട്വീറ്റര്‍ ഉപയോക്താക്കളും വിഭജന വികാരം വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. അതേസമയം തമിഴ്‌നാട്ടില്‍ നിന്നും ഈ ട്വീറ്റുകള്‍ക്ക് വ്യാപകമായി പിന്തുണ ലഭിക്കുന്നുമുണ്ട്. തിരുവനന്തപുരം എംപി ശശി തരൂരാണ് ഇതിനെ എതിര്‍ക്കുന്ന പ്രമുഖരിലൊരാള്‍.

സിന്ധന്‍ ആര്‍എ എന്നയാളുടെ ട്വീറ്റിന് മറുപടിയായാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ട്വീപ്പിളിലെ ദ്രാവിഡനാട് ട്രെന്‍ഡ് മോഡിക്കുള്ള ലളിതവും ശക്തവുമായ സന്ദേശമാണ്. നിങ്ങളുടെ മോശം ഭരണത്തിനും രാഷ്ട്രീയത്തിനുമുള്ള സന്ദേശം’ എന്നായിരുന്നു സിന്ധന്റെ ട്വീറ്റ്. ഇതിന് മറുപടിയായി തരൂര്‍ ഇങ്ങനെ ട്വീറ്റ് ചെയ്യുന്നു ‘അത് സത്യമാണെങ്കിലും എന്റെ ദക്ഷിണേന്ത്യക്കാരായ സുഹൃത്തുക്കളോട് ദ്രാവിഡനാട് പോലുള്ള ദേശവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് ഇന്ത്യയെ മെച്ചപ്പെടുത്താം’.

ഈ പുതിയ ഹാഷ്ടാഗ് ഉയര്‍ത്തുന്ന അലയൊലികള്‍ അത്രവേഗം അടങ്ങുമെന്ന് തോന്നുന്നില്ല, പ്രത്യേകിച്ച് തമിഴ്നാട്ടില്‍ ദ്രാവിഡ സ്വത്വ മുന്നേറ്റങ്ങള്‍ വീണ്ടും ശക്തി പ്രാപിക്കുന്ന ഘട്ടത്തില്‍. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഭക്ഷണകാര്യത്തിലുള്‍പ്പെടെ തങ്ങള്‍ പിന്തുടരുന്ന സംസ്‌കാരവും രാഷ്ട്രീയവും സംരക്ഷിക്കാന്‍ ഈ വിഷയത്തില്‍ ഒന്നിച്ചുനില്‍ക്കുമോയെന്നത് സംശയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍