ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട കോടതി വിധിയെ കേരളീയ നവോത്‌ഥാനത്തിന്റെ നാൾവഴിയിലേക്കു നീക്കിനിർത്തിയ രാഷ്ട്രീയ നേതാവാണ് താങ്കൾ
അതിലൊരു പ്രശ്നമുണ്ട്, ശ്രീ പിണറായി വിജയൻ.
ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട കോടതി വിധിയെ കേരളീയ നവോത്‌ഥാനത്തിന്റെ നാൾവഴിയിലേക്കു നീക്കിനിർത്തിയ രാഷ്ട്രീയ നേതാവാണ് താങ്കൾ. അങ്ങിനെ ചെയ്ത ആദ്യത്തെ വലിയ രാഷ്ട്രീയനേതാക്കളിൽ ഒരാൾ. ഒരുവേള ആ ഗണത്തിൽപ്പെട്ട ഒരേയൊരാൾ.
ഒപ്പം അതൊരോർമ്മപ്പെടുത്തലും കൂടെയായിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിലെവിടെയോവെച്ചനാഥമാക്കപ്പെട്ട നവോത്ഥാനയാത്രയെ വീണ്ടെടുക്കാൻ, പകുതിയോളം മനുഷ്യരെ തുല്യരായിക്കാണാൻ നമുക്കൊരു കോടതിവിധിയുടെ ഇടപെടൽ വേണ്ടിവന്നു എന്ന ഒരധ്യാപകന്റെ ഓർമ്മപ്പെടുത്തൽ.
അവർ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ, നമുക്ക് മനുഷ്യരിലേക്ക് പടരേണ്ടതുണ്ട് എന്ന കമ്യൂണിസ്റ്റിന്റെ ഓർമ്മപ്പെടുത്തൽ.
ഹിരണ്യഗർഭൻമാരായ രാജാക്കന്മാരും മുറജപികളായ പുരോഹിതന്മാരും അവരുടെ വിചിത്രാചാരങ്ങളും വേട്ടയാടിയ മനുഷ്യർക്കുവേണ്ടി കലാപം നടത്തിയ പ്രസ്‌ഥാനം ചവിട്ടിനടന്ന കനൽവഴികളിലൊപ്പംനടന്നൊരാൾക്ക് അതൊരു സ്വാഭാവിക നിലപാടായിരുന്നു.
താങ്കളിപ്പോൾ വീണ്ടും ഒരു യുദ്ധമുഖത്താണ്. നമ്മുടെ നാടും.
പൗരൻ എന്ന നിലയിൽ, ഒറ്റ മനുഷ്യൻ എന്ന നിലയിൽ മാനിക്കപ്പെടാൻ തനിക്കർഹതയുണ്ട് എന്ന് വിചാരിക്കുന്നവരെല്ലാം താങ്കൾക്കൊപ്പമുണ്ട് എന്നാണ് എന്റെ ബോധ്യം. ആ ബോധ്യത്തിനു ആധികാരികതയും നിയമപരമായ പ്രാബല്യവും നൽകുന്ന ഭരണഘടനയെന്ന ‘പണ്ടാരം’ കത്തിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ മറുവശത്തും.
ഈ യുദ്ധത്തിൽ നിങ്ങൾ, നമ്മൾ, ഈ നാട്, ജയിക്കേണ്ടതുണ്ട്. നവോത്ഥാനം പകുതിയ്ക്കുവച്ചു നിർത്തിപ്പോയ ലിംഗനീതി എന്ന ലക്ഷ്യത്തിൽ നമ്മളെത്തേണ്ടതുണ്ട്. ആ യാത്രയിൽ സാധ്യമായത്ര മനുഷ്യർ ചേരേണ്ടതുണ്ട്. ഈ യാത്രയുടെ ഓരോ ചുവടും അതിന്റെ ലക്ഷ്യത്തെ സാധൂരിക്കേണ്ടതുണ്ട്. ഓരോ പടയാളിയും അതിന്റെ ധാർമ്മികത ഉൾക്കൊള്ളേണ്ടതുണ്ട്. ലക്‌ഷ്യം പോലെ പ്രധാനമായി യാത്രയുടെ ഓരോ ചുവടും കരുതേണ്ടതുണ്ട്.
അതുകൊണ്ട്,
താങ്കളുടെ പാർട്ടിയുടെ ഒരു നിയമസഭാ സാമാജികനെതിരെ താങ്കളുടെ പാർട്ടിക്കാരിയായ ഒരു പെൺകുട്ടി നൽകിയ ഒരു പരാതി താങ്കളുടെ പാർട്ടിയുടെ മുൻപിലുണ്ട്. അതിൽ ആ പെൺകുട്ടിയ്ക്ക് ബോധ്യമാകുന്ന ഒരു പരിഹാരം കണ്ടുപിടിക്കാൻ താങ്കൾക്കുത്തരവാദിത്തമുണ്ട് എന്ന് ഞാൻ കരുതുന്നു.
ആ കുട്ടിക്കു ബോധ്യമാവാത്ത ലിംഗനീതിയെക്കുറിച്ചാണ് താങ്കൾ പറയുന്നതെങ്കിൽ,
അതുകൂടി പെടാത്ത നവോത്ഥാനമാണ് താങ്കൾ ലക്‌ഷ്യം വയ്ക്കുന്നതെങ്കിൽ,
ആ ഒറ്റ മനുഷ്യനു നീതിവാങ്ങിക്കൊടുക്കാൻ പറ്റുന്നില്ലെങ്കിൽ,
അതിലെനിക്കൊരു പ്രശ്നമുണ്ട്.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
*ഫേസ്ബുക്ക് പോസ്റ്റ്
പിള്ളയുടെ രഥ യാത്രയും ശരവണന്‍മാരുടെ പദയാത്രയും; ഒറ്റ വേദിയില്‍ അവസാനിക്കുമോ എന്ന് കാത്ത് കേരളം